Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, August 2, 2013

ഭാഷയുടെ പരിണാമം, ജൈവലോകത്തിന്റെയും




സുശീൽ കുമാർ പി പി

കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് സുഹൃത്ത് അവരുടെ വാളിൽ, മലപ്പുറത്തുകാരുടെ ഭാഷാശൈലിയെ കളിയാക്കിക്കൊണ്ട് കുറിച്ചിട്ട തമാശ ഇങ്ങനെ:

നാല് മലപ്പുറത്തുകാർ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ കയറി. വെയ്റ്റർ ഓർഡർ എടുക്കാൻ ടാബിളിന്നരികിൽ വന്നു ചോദിച്ചു:

 'എന്താ കഴിക്കാൻ വേണ്ടത്?'

എത്താള്ളത്?'

ബിരിയാണി ഉണ്ട് സർ .

ഒരാള്‍ പറഞ്ഞു ,

‘എന്നാ ഞമ്മക്ക് ഒരു കൊയിബിര്യാണി'

 വൈറ്റെർ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി -

“ച്ചും...ച്ചും.. ച്ചും“

“ച്ചും” ഒന്നൊരു അർത്ഥമുള്ള വാക്ക് മലയാളത്തിൽ ഇല്ല. എന്നാൽ സന്ദർഭത്തിൽ നിന്നും, മലപ്പുറംഭാഷ തിരിയാത്തവർക്കും സംഗതി ഊഹിച്ചെടുക്കാം. ‘എനിക്കും’ എന്നത് ആദ്യം ‘ഇച്ചും’ ആയും പിന്നീട് വെറും “ച്ചും” ആയും ലോപിക്കുകയായിരുന്നു. സത്യത്തിൽ മലപ്പുറത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രയോഗം ഇല്ല. അത് ചിലയിടങ്ങളിൽ മാത്രം ഒതുങ്ങുന്ന പ്രയോഗമാണ്. കൊണ്ടോട്ടിയിലെയും തിരൂരിലെയും പൊന്നാനിയിലെയും സംസാരഭാഷയെടുത്ത് പരിശോധിച്ചാൽ പോലും ഏറേ വൈജാത്യങ്ങൾ ഉണ്ടാകും. ഇത്തരത്തിലുള്ള പ്രാദേശിക സംസാരഭാഷാ പ്രയോഗങ്ങൾ മലപ്പുറത്തോ, കേരളത്തിലോ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാനാകും. 

ഇനി നമ്മൾ കേരളത്തിന്റെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തേക്ക് ഒരു യാത്രപോകുന്നുവെന്ന് സങ്കൽ‌പ്പിക്കുക. കാസർഗോഡിന്റെ വടക്കെയറ്റത്തുനിന്നും യാത്ര തുടങ്ങുമ്പോൾ മലയാളത്തോടൊപ്പം കന്നടയുടെ സ്വാധീനം ഏറെ കാണാനാകും. എന്നാൽ അവിടെനിന്നും കണ്ണൂരിലേക്കും തുടർന്ന് കോഴിക്കോടേക്കും എത്തുമ്പോൾ തന്നെ വാക്കുകളീലും ശൈലികളിലുമുണ്ടാകുന്ന വ്യത്യാസങ്ങൾ നമ്മളെ അൽഭുതപ്പെടുത്തും.  വടകരക്കാരുടെ “പോയിക്കി-വന്നിക്കി-കീഞ്ഞിക്കി” പ്രയോഗങ്ങളും കോഴിക്കോടിന്റെ സ്പീഡ് കൂടിയ സംഭാഷണവും, മലപ്പുറത്തിന്റെ തനതായ “ജ്ജും” “ച്ചി മാണ്ട”യുമെല്ലാം തൃശൂരിലെത്തുമ്പോൾ വലിച്ചുനീട്ടിയ പ്രയോഗങ്ങളായി മാറുന്നതു കാണാം. എന്നാൽ അതേ സമയം നമ്മൾ ഓരോ വീടും കയറിയിറങ്ങി ആളുകളോട് സംസാരിക്കുന്നുവെന്നിരിക്കട്ടെ; അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരുടെ ഭാഷയിൽ യാതൊരു വ്യത്യാസവും അനുഭവപ്പെടുകയുമില്ല.  അടുത്തടുത്ത ഗ്രാമങ്ങളോ കവലകളൊ എടുത്ത് പരിശോധിച്ചാലും സംസാരഭാഷയിൽ വ്യത്യാസങ്ങൾ കണ്ടെത്തുക വലിയ പ്രയാസമായിരിക്കും. എന്നാൽ കാസർഗോഡുനിന്ന് കണ്ണൂരും അവിടെനിന്ന് വടകരയും കോഴിക്കോടും കൊണ്ടോട്ടിയും മലപ്പുറവും പാലക്കാടും തൃശൂരുമെല്ലാം എത്തുമ്പോൾ പ്രകടമായ വ്യത്യാസം തന്നെ അനുഭവപ്പെടും. സത്യത്തിൽ രണ്ട് പ്രദേശങ്ങളുടെ ഏത് അതിർത്തിയിൽ വെച്ചാണ് ഈ വ്യത്യാസങ്ങൾ വേർതിരിയുന്നതെന്ന് കണ്ടെത്തുക ഏറേക്കുറെ അസാധ്യമായിരിക്കും.  നമുക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത നേരിയ വ്യത്യാസങ്ങൾ ഓരോ അടുത്തടുത്ത പ്രദേശത്തും ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. വ്യത്യസ്തങ്ങളായ ഈ നേരിയ വ്യതിയാനങ്ങൾ പലവട്ടം കുമുഞ്ഞുകൂടുമ്പോഴാണ് രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലെത്തുമ്പോൾ അത് നമുക്ക് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നത്.

ഇത് ഭാഷാപ്രയോഗങ്ങളുടെ ദേശപരമായ വൈജാത്യങ്ങൾ. ഇനി നമുക്ക് കാലാന്തരങ്ങളിൽ ഒരേ പ്രദേശത്തുതന്നെ വല്ല വ്യത്യാസങ്ങളും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. സംസാരഭാഷയിൽ മാത്രമല്ല, എഴുത്തുഭാഷയിലും കാലാന്തരത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പഴയകാലത്ത് എഴുതപ്പെട്ട പുസ്തകങ്ങളിലെ ഭാഷയും ഇന്നത്തെ ഭാഷയും തമ്മിലുള്ള വ്യതാസം പരിശോധിച്ചാൽ ഒറ്റനൊട്ടത്തിൽ തന്നെ ബോധ്യപ്പെടും. നമ്മുടെ പൂർവ്വികർ സംസാരിച്ചുകൊണ്ടിരുന്ന ഭാഷയല്ല ഇന്ന് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്. തലമുറകൾ പിന്നിടുമ്പോൾ ഭാഷയിലും തുടർച്ചയായ പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പത്രഭാഷയിലും ഈ വ്യത്യാസം വളരെ പ്രകടമാണ്. എന്നാൽ ഏത് ദിവസം മുതലാണ് ഈ വ്യത്യാസങ്ങൾ ഉണ്ടായത് എന്ന് കൃത്യമായി പറയുക സധ്യമല്ല. പ്രാദേശികമായ വ്യതിയാനങ്ങൾ സംഭവിച്ച രീതിയിൽ തന്നെ, കാലാന്തരത്തിൽ സംഭവിക്കുന്ന നേരിയ വ്യതിയാനങ്ങൾ കുമിഞ്ഞുകൂടി കാലത്തിന്റെ രണ്ട് വ്യത്യസ്ത പോയിന്റുകളിൽ വെച്ച് നമ്മൾ പരിശോധിക്കുമ്പോൾ അത് നമുക്ക് പ്രകടമായി അനുഭവപ്പെടുകയാണ് ചെയ്യുന്നത് എന്ന് വ്യക്തം.

നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ തന്നെ ചരിത്രം എടുത്ത് പരിശോധിച്ചാൽ ഏറേ അൽഭുതകരമായി തോന്നും. ഇന്ന് കാണുന്ന എല്ലാവിധ ശൈലിയോടും പ്രയോഗങ്ങളോടും വ്യാകരണങ്ങളോടും കൂടി ഒരിടത്ത് താനെ ഉണ്ടായി വന്നതല്ല മലയാള ഭാഷ. എ ഡി ഒമ്പതാം നൂറ്റാണ്ടിലാണ് മലയാളം ഉരുത്തിരിഞ്ഞുവന്നതെന്ന് കരുതപ്പെടുന്നു. ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം,തമിഴ്, കന്നട, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നുണ്ട്. മൂ‍ലഭാഷയിൽ നിന്ന് കന്നടയും തെലുങ്കും വേർപിരിഞ്ഞ ശേഷം ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു. ഇതിൽ കൊടുംതമിഴിൽ നിന്നും പിന്നീട് ഉരുത്തിരിഞ്ഞതാണ് മലയാളം എന്ന അഭിപ്രായത്തിനാണ് ഇന്ന് സ്വീകാര്യത കൂടുതൽ. സംസ്കൃതഭാഷയിൽ നിന്നുള്ള വാക്കുകൾ പിന്നീട് മലയാളത്തെ സമ്പുഷ്ടപ്പെടുത്തിയതായും കരുതപ്പെടുന്നു. ഇന്ന് ഇംഗ്ലീഷിൽ നിന്നും അറബിയിൽ നിന്നും മറ്റ് ഇതരഭാഷകളിൽ നിന്നും കടമെടുത്ത വാക്കുകളും മലയാളത്തിൽ ഏറെയുണ്ട്.

കൊടുംതമിഴിൽ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞത് എന്ന് പറയുമ്പോൾ, അതിന് ഏതെങ്കിലും ഒരു പ്രത്യേക കാലത്ത് പെട്ടെന്ന് വേർപിരിഞ്ഞുവെന്നോ അല്ലെങ്കിൽ ആരെങ്കിലും ബോധപൂർവ്വം വേർപെടുത്തിയെന്നോ അർത്ഥമില്ല. ഇത്തരത്തിലുള്ള വഴിപിരിയലുകൾക്ക് പിന്നിൽ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പല ഘടകങ്ങളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  ഇന്നത്തെപ്പോലെ മറ്റ് പ്രദേശങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന യാത്രാസൌകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പ്രാദേശികമായ ആചാരങ്ങളും, ജീവിതരീതികളും, വീക്ഷണങ്ങളും, ഒപ്പം പുറമെനിന്ന് എത്തിയ ജനവിഭാഗങ്ങളുടെ സ്വാധീനവും ഭാഷാപരിണാമത്തിൽ മുഖ്യ പങ്ക് വഹിച്ചിരിക്കാമെങ്കിലും മലയാളനാടിനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വേർതിരിക്കുന്ന സഹ്യപർവ്വതം സൃഷ്ടിച്ച ഭൂമിശാസ്ത്രപരമായ വേർപെടുത്തൽ ആണ് മലയാളത്തെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭാഷയായി പരിണമിപ്പിച്ചത് എന്നാണ് വിദഗ്ദമതം. കോഴിക്കോടൻ ഭാഷയും, തൃശൂർ ഭാഷയും തിരുവനന്തപുരം ഭാഷയും, മറ്റനേകം പ്രാദേശിക സംസാരരീതികളും കേൾക്കുമ്പോൾ ഇതരദേശക്കാർക്ക് ഒറ്റയടിക്ക് മനസ്സിലാക്കാൻ നേരിയ ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാ‍കില്ല. എന്നാൽ മലയാളം മാത്രമറിയാവുന്ന ഒരു മലയാളിക്ക് തമിഴ് ഭാഷ കേൾക്കുമ്പോൾ കാര്യമായൊന്നും മനസ്സിലാകില്ല, ചില വാക്കുകളുടെ അർത്ഥം പിടികിട്ടാമെങ്കിലും. പ്രാദേശികമായി കാലാന്തരത്തിൽ കുമിഞ്ഞുകൂടുന്ന നേരിയ വ്യതിയാനങ്ങൾ ഇത്തരത്തിൽ പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലുത്തുമ്പൊഴാണ് നാം ഇവയെ വ്യത്യസ്ത ഭാഷകളായി എണ്ണുന്നത്. കന്നടയും, തലുങ്കും, തമിഴും, കൊടഗുമെല്ലാം ഇത്തരത്തിൽ പരസ്പരം മനസ്സിലാക്കാൻ കഴിയാത്തവിധം പ്രത്യേകമായി പരിണമിച്ചപ്പോഴാണ് പ്രത്യേക ഭാഷകളായി പരിഗണിച്ചുതുടങ്ങിയതെന്ന് സാരം.

മലയാളത്തിന്റെ മാത്രമല്ല, മറ്റേതൊരു ഭാഷയുടെയും ഉൽ‌പ്പത്തി ചികഞ്ഞാൽ ഇത്തരത്തിലുള്ള ചരിത്രങ്ങൾ നമുക്ക് മുന്നിൽ അനാവൃതമാകും. സ്പാനിഷ്, ഇറ്റാലിയൻ, പോർചുഗീസ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ റോമാനിക് ഭാഷാ കുടുംബത്തിൽ (Romance Language) പെടുന്നു. ഡച്ച്, ജർമ്മൻ, സ്കാഡിനേവിയൻ ഭാഷകൾ ജർമനിക് ഭാഷാ (Germanic Family) കുടുംബത്തിൽ പെടുന്നു. അതുപോലെ ഹിന്ദിയും സംസ്കൃതവുമുൾപ്പെടെ മിക്ക ഉത്തരേന്ത്യൻ ഭാഷകളും ദേവനാഗരി ലിപിയിൽ ആണ് എഴുതപ്പെടുന്നത്. ഇന്ന് ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെങ്കിലും വലിയ വൈവിധ്യം ഇതിൽപോലും കാണാം. നമുക്കെല്ലാം കേട്ട് പരിചയമുള്ള ഒരു പഴയ കഥയുണ്ടല്ലോ. പണ്ട്, ഒരു സമ്മേളനത്തിൽ ഒരു ഇന്ത്യക്കാരൻ ഇംഗ്ലീഷിൽ സംസാരിച്ചുകഴിഞ്ഞ ശേഷം അത് കേട്ട ഒരു ഇംഗ്ലീഷ് സായിപ്പ് പറഞ്ഞുവെത്രെ, ഇദ്ദേഹം സംസാരിച്ച ഭാഷയ്ക്ക് ഞങ്ങളുടെ ഭാഷയുമായി നല്ല സാമ്യം തോന്നുന്നുണ്ടല്ലോയെന്ന്!

ഭാഷകളുടെ പരിണാമത്തെക്കുറിച്ച് ഇത്രയും പറഞ്ഞത്, ജൈവലോകത്ത് നടക്കുന്ന പരിണാമത്തിന്റെയും ഭാഷാപരിണാമത്തിന്റെയും രീതിശാസ്ത്രങ്ങൾ തമ്മിലുള്ള അസാമാന്യമായ സാമ്യം ബോധ്യപ്പെടുത്തുവാനാണ്. ഒരേ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ തമ്മിൽ കാലങ്ങളോളം പരസ്പരം ബന്ധമില്ലാത്ത വിധം ഭൂമിശാസ്ത്രപരമായി വേർതിരിക്കപ്പെടുന്ന അവസ്ഥയിലാണ് അവരുടെ ഭാഷ വ്യത്യസ്തമായി പരിണമിക്കുന്നത് എന്ന് നാം കണ്ടു. ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലുകളും, രാജ്യങ്ങളെ വേർതിരിക്കുന്ന പർവ്വതങ്ങളും, പരസ്പരം കാൽ നടയായി എത്തുച്ചേരാവുന്നതിലധികമുള്ള ദൂരവും ഇത്തരത്തിൽ ഭാഷയുടെ പരിണാമത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുവെങ്കിൽ ജൈവസമൂഹത്തിന്റെ പരിണാമത്തിന് കാരണമാകുന്നത് പരസ്പരം ബന്ധപ്പെടാത്തവിധം വേർതിരിക്കുന്ന ദ്വീപ്(Islands)വൽക്കരണമാണ്. ദ്വീപ് എന്ന് പറയുമ്പോൾ അത് വെള്ളത്താൽ ചുറ്റപ്പെട്ട ഒരു കരപ്രദേശം തന്നെ ആയിരിക്കണമെന്നില്ല. ഒരു മരുഭൂമിക്കു നടുവിലെ ഫലഭൂയിഷ്ടമായ മരുപ്പച്ച( Oasis) അവിടെ ജീവിക്കുന്ന ഒരു തവളയെ സംബന്ധിച്ച് ഒരു ദ്വീപ് ആയി പരിഗണിക്കാവുന്നതാണ്. ഒരു മത്സ്യത്തെ സംബന്ധിച്ച് അത് ജീവിക്കുന്ന തടാ‍കം പുറം ലോകവുമായി ബന്ധമില്ലാത്ത വിധം ഒരു ദ്വീപ് ആയി പരിഗണിക്കാം. പേനിന്റെ കാര്യത്തിൽ ഒരു തലയാകാം ഒരു ദ്വീപ്.  ഭാഷയുടെ കാര്യത്തിലായാലും, ജീവിലോകത്തിൽ ജീൻ പൂളിന്റെ(Gene Pool) കാര്യത്തിലായാലും ഒരു ‘ദ്വീപി‘ലെ പോപ്പുലേഷൻ മറ്റൊരു ‘ദ്വീപി‘ലെ പോപ്പുലേഷനുമായി പരസ്പരബന്ധമില്ലാത്തവിധം വേർതിരിക്കപ്പെടുമ്പോഴാണ് അവയ്ക്ക് സ്വതന്ത്രമായി പരിണമിക്കാനുള്ള അവസരമുണ്ടാകുന്നത്.

Kingdom, Phylum, Class, Order, Family, Genus, Species എന്നിങ്ങനെയാണ് ജൈവരൂപ വർഗീകരണം. 'King Phillip Came Over From Great Spain' എന്ന വാചകം കാണാതെപഠിച്ചാൽ ഇത് ഓർത്തുവെക്കാൻ വളരെ എളുപ്പമാണ്. ഒരു ജീവി കുടുംബത്തിൽ ആയിരക്കണക്കിന് സ്പീഷിസുകളും കോടിക്കണക്കിന് ജീവികളുമുണ്ടാകാം. ഒരു ജീവിയുടെയോ സസ്യത്തിന്റെയോ ശാസ്ത്രീയനാമത്തിൽ രണ്ട് ലാറ്റിൻ(Latin) വാക്കുകൾ ഉണ്ടാകും, ഇത് സാധാരണ italic- ൽ ആണ് എഴുതുന്നത്. ഇതിൽ ആദ്യത്തെ വാക്ക് ചില പ്രത്യേക സ്പീഷീസുകളുടെ ഗ്രൂപ്പ് ഉൾപ്പെടുന്ന ജീനസിനെയും(Genus), രണ്ടാമത്തെ വാക്ക് ജീനസിനുള്ളിലെ വ്യക്തിഗത സ്പീഷീസിനെയും സൂചിപ്പിക്കുന്നു. ഉദാഹരണം: Homo Sapiens ( മനുഷ്യൻ),
Elephas maximus (ആന) തുടങ്ങിയവ. ഒരോ സ്പീഷീസും ഒരു ജീനസിലെ അംഗമായിരിക്കും. Homo ഒരു ജീനസ് ആണ്. അതുപോലെ Elephas ഉം. നമ്മുടെ ജീനസിലെ അതിജീവിച്ച ഒരേയൊരു സ്പീഷീസ് ആണ് മനുഷ്യൻ. പക്ഷേ, അതിജീവിക്കാൻ കഴിയാതെ മണ്ണടിഞ്ഞുപോയ നിരവധി സ്പീഷീസുകൾ ഹോമോ ജീനസിൽ ഉൾപ്പെട്ടിരുന്നതിന് ഫോസിൽ രേഖകളിൽ വ്യക്തമായ തെളിവുകൾ ഉണ്ട്. ഹോമോ ഇറക്റ്റസ്, ഹോമോ ഹാബിലിസ് തുടങ്ങിയവ ഹോമോ ജീനസിൽ പെടുന്നുവെങ്കിൽ ചില മനുഷ്യസമാനമായ ഫോസിലുകൾ ഹോമോയിൽനിന്ന് വ്യത്യസ്തമായ ജീനസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഉദാഹരണം: ആസ്ത്രലോപിത്തക്കസ് ആഫ്രിക്കാനസ്(Australopithecus Africanus, ആസ്ത്രലോപിത്തക്കസ് അഫരൻസിസ്(Australopithecus  Afarensis) തുടങ്ങിയവ.

ഓരോ ജീനസും ഒരു ഫാമിലിയിൽ ഉൾപ്പെടുന്നു. സിംഹം, പുള്ളിപ്പുലി, ചീറ്റ, കാട്ടുപൂച്ച, വ്യത്യസ്തയിനം പൂച്ചകൾ തുടങ്ങിയവയുടെ ജീനസുകൾ Felidae ഫാമിലിയിൽ ഉൾപ്പെടുന്നു.  ഒരോ ഫാമിലിയും ഒരു ഓർഡറിലെ അംഗമാണ്. പൂച്ചകൾ, നായകൾ, കരടി, കീരി, കഴുതപ്പുലി തുടങ്ങിയവ Carnivora ഒർഡറിലെ വ്യത്യസ്ത ഫാമിലികളെ പ്രതിനിധാനം ചെയ്യുന്നു. പ്രൈമേറ്റ് (primates) എന്ന ഓർഡറിലെ വ്യത്യസ്ത ഫാമിലിയിൽ പെടുന്നവയാണ് കുരങ്ങുകൾ, ആൾകുരങ്ങുകൾ, മനുഷ്യൻ, ലീമറുകൾ തുടങ്ങിയവ. അതുപോലെ ഒരുപാട് ഓർഡറുകൾ ഒരു ക്ലാസ്സിൽ (Class) ഉൾപ്പെടുന്നു. എല്ലാ സസ്തനികളും Mammalia എന്ന ക്ലാസിലെ അംഗങ്ങളാണ്.

ഇവിടെ ശാഖോപശാഖകളായി തിരിയുന്ന ഒരു വൃക്ഷമാണ് നമ്മുടെ മനസ്സിൽ തെളിയുന്നത്. നിരവധി ശാഖകളും, ശാഖയുടെ ശാഖകളും, അവയുടെ ശാഖകളും, അവയുടെയെല്ലാം നിരവധി ഉപശാഖകളുമുള്ള  ഒരു വലിയ വൃക്ഷം. മണ്ണിൽ വേരൂന്നി നിൽക്കുന്ന ഈ വൻ വൃക്ഷം നമ്മുടെ ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

ഭാഷകൾ വേർപെടുന്നതുപോലെതന്നെ കാലത്തിന്റെയും ദേശത്തിന്റെയും അതിരുകളിൽ സ്പീഷീസുകളും വേർപെട്ടുകൊണ്ടിരിക്കുകയാണ്. വാക്കുകൾ ഭാഷയെ ഏതുവിധത്തിൽ നിർമ്മിക്കുന്നുവോ, അതുപോലെ ഓരോ ജീവിയും എങ്ങനെയിരിക്കണമെന്ന് നിർണയിക്കപ്പെടുന്നത് അതിന്റെ DNA യെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് ഭാഷയിൽ വാക്കുകളുടെ ധർമ്മം ഒരു ജീവിയുടെ നിർമ്മിതിയിൽ അതിന്റെ DNA യ്ക്കാണുള്ളതെന്ന് സാരം. ഓരോ ജീവിയും ജനിക്കുന്നത് അതിന്റെ മാതാപിതാക്കളുടെ DNAയുടെ മിശ്രണത്തോടെയാണ്. ജീവികൾക്കിടയിലെ വ്യക്തിഗത ലൈഗികതയിലൂടെ പോപ്പുലേഷനുകൾക്കകത്ത് ജീൻ പ്രവാഹമാണ് നടക്കുന്നത്. ജൈവശരീരത്തിലെ കോശങ്ങൾക്കകത്താണ് ജീനുകൾ ഉള്ളത്. ലൈംഗിക പ്രത്യുല്പാദനം നടക്കുമ്പോൾ മാതാപിതാക്കളുടെ ജീനുകളുടെ ‘മിശ്രണ‘മാണ് നടക്കുന്നത്. ഇവിടെ മിശ്രണമെന്ന് പറയുമ്പോൾ നിറങ്ങൾ കൂടിക്കലരുന്നതുപോലെ ജീനുകൾ തമ്മിൽ കലരുന്നില്ല. കുറെയെണ്ണം ശീട്ടുകൾ കൂട്ടിക്കലർത്തിയശേഷം അവയിൽ നിന്നും നിശ്രിത എണ്ണം തെരഞ്ഞെടുക്കുന്ന പ്രക്രിയയാണവിടെ നടക്കുന്നത്. അതായത് ഏതെങ്കിലും ഒരു പ്രത്യേക ജീനെടുത്താൽ ഒന്നുകിൽ മാതാവിൽ നിന്ന്, അല്ലെങ്കിൽ പിതാവിൽ നിന്ന് ലഭിച്ച അതിന്റെ പതിപ്പാണ് ഏതൊരു അണ്ഡത്തിലും, അല്ലെങ്കിൽ ബീജത്തിൽ, ഉള്ളത്. അല്ലാതെ മാതവിന്റെയും പിതാവിന്റെയും ജീനുകൾ കൂടിക്കലർന്ന സങ്കരജീനല്ല കുട്ടികൾക്ക് ലഭിക്കുക. ഇത്തരത്തിൽ നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് മിശ്രണം(shuffled) ചെയ്യപ്പെട്ട് നിങ്ങൾക്ക് ലഭിക്കുന്ന ജീനുകൾ നിങ്ങളുടെ നാല് മാതാ/പിതാമഹന്മാരുടേതാണ്. ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ വർഷങ്ങളിലൂടെ ഈ പ്രക്രിയ ആവർത്തിക്കുമ്പോൾ അത് ഒരു പോപ്പുലേഷനകത്ത് കൂടിക്കലർന്ന് പരസ്പരം കുഴഞ്ഞുമറിയുന്നു. ഇതിനെയാണ് ജീൻ പൂൾ (gene pool) എന്ന് വിളിക്കുന്നത്.

പരസ്പരം ബന്ധമില്ലാതെ കാലങ്ങളോളം വേർപെട്ട് നിൽക്കുമ്പോഴാണ് ഭാഷകൾ വ്യത്യസ്തമായി മാറുന്നതെന്ന് നാം കണ്ടു. മലയാളവും തമിഴും വേർപെട്ടതുപോലെ, ഇറ്റാലിയനും ഫ്രഞ്ചും വഴിപിരിഞ്ഞതുപോലെ, ഒരേ സ്പീഷിസിനകത്തുള്ള വ്യത്യസ്ത പോപ്പുലേഷനുകൾ കാലങ്ങളോളം പരസ്പരം വേർപെട്ട് ജീൻ ഫ്ലോ (Gene flow) ഇല്ലാതാകുന്നതിലൂടെ, പരസ്പരം കൂടിച്ചേന്ന് പുതിയ തലമുറയെ ഉല്പാദിപ്പിക്കാനുള്ള ശേഷി കാലാന്തരത്തിൽ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഭാഷകളിലെ വാക്കുകൾ പരസ്പരം മനസ്സിലാകാ‍ത്തവിധം മാറുന്നതുപോലെ ഒരേ സ്പീഷീനകത്ത് നടക്കുന്ന ഇത്തരം വേർപെടൽ അവയുടെ DNA കൾ പരസ്പരം ‘മനസ്സിലാക്കാനാകാത്ത‘വിധം അകലുന്നതിന് ഇടയാക്കുന്നു. ഈ സമയത്ത് നാം അവയെ വ്യത്യസ്ത സ്പീഷീസുകളായി പരിഗണിക്കുന്നു. ലൈംഗികബന്ധത്തിലൂടെ പുനരുല്പാദനശേഷിയുള്ള കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള ശേഷിയുള്ള ജീവികളെയാണ് ഒരേ സ്പീഷീസായി പരിഗണിക്കുന്നതെന്ന് സാരം. കുതിരയ്ക്കും കഴുതയ്ക്കും പരസ്പരം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയും. ഇവ രണ്ടിന്റെയും DNA കൾക്ക് പുതിയൊരു ജീവിക്ക് ജന്മം നൽകാൻ കഴിയും വിധം പരസ്പരം മനസ്സിലാക്കാൻ- മിശ്രണം ചെയ്യാൻ- ശേഷിയുണ്ട്. പക്ഷേ, അങ്ങനെ ജനിക്കുന്ന കുട്ടിക്ക് വീണ്ടും മറ്റൊരു കുട്ടിക്ക്(പുതിയൊരു തലമുറയ്ക്ക്) ജന്മം നൽകാൻ കഴിയും വിധം ആ ശേഷിയില്ല താനും. അതായത് കുതിരയ്ക്കും കഴുതയ്ക്കും ജനിക്കുന്ന കോവർകഴുത(Mule) യ്ക്ക് പുനരുല്പാദന ശേഷിയില്ല. ആയതിനാൽ കുതിരയും കഴുതയും വ്യത്യസ്ത സ്പീഷീസുകളിൽപെടുന്നു. തൊട്ടടുത്ത പൊതുപൂർവ്വികനെ പങ്കുവെയ്ക്കുന്നതിനാൽ ഈ രണ്ട് ജീവികളും കസിനുകളായി പരിഗണിക്കപ്പെടുന്നു. കുതിരകളും കഴുതകളും Equus എന്ന ജീനസിനകത്ത് Equus caballus, Equus assinus എന്നീ രണ്ട് സ്പീഷീസുകളിൽ ഉൾപ്പെടുന്നു. കുതിരകളും, നായകളും പ്രത്യുല്പാദനശേഷിയില്ലാത്ത ഒരു കുഞ്ഞിനുപോലും  ജന്മം നൽകുന്നില്ലെന്ന് മാത്രമല്ല, അവ പരസ്പര ലൈംഗികതയ്ക്ക് ശ്രമിക്കുന്നുപോലുമില്ല. കൂടുതൽ അകന്ന ഒരു പൊതുപൂർവ്വികനെയാണ് അവ പങ്കുവെയ്ക്കുന്നതെന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. എന്നാൽ ആകാരത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഭീമാകാരരായ വേട്ടനായ്ക്കളും കുഞ്ഞന്മാരായ വീട്ടുനായ്ക്കളും(Toy dogs) പരസ്പരം ലൈംഗികമായി ബന്ധപ്പെടുന്നെന്ന് മാ‍ത്രമല്ല, പ്രത്യുല്പാദനശേഷിയുള്ള നായ്ക്കുട്ടികളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു എന്നതിനാൽ അവയെ ഒരേ സ്പീഷീസിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു.


ഭൂമുഖത്ത് ഇന്ന് അവശേഷിക്കുന്നവയിൽ മനുഷ്യനുമായി, ഏറ്റവുമടുത്ത പൊതുപൂർവ്വികനെ പങ്കുവെക്കുന്ന ജീവി ചിമ്പാൻസിയാണ്. മനുഷ്യനും ചിമ്പാൻസിയും പങ്കുവെയ്ക്കുന്ന പൊതുപൂർവ്വികനെ കണ്ടെത്തണമെങ്കിൽ നമ്മൾ ചുരുങ്ങിയത് 60 ലക്ഷം വർഷങ്ങൾ പിറകോട്ട് പോകണം. അത്തരമൊരു വേർപിരിയൽ സംഭവിക്കണമെങ്കിൽ ഭൂമിശാസ്ത്രപരമായ ഒരു വിഭജനരേഖ അതിൽ  മുഖ്യ പങ്കുവഹിച്ചിരിക്കണം. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി(Great Rift Vally)യാണ് ഇതിന് വേദിയായതെന്നാണ് വിദഗ്ദമതം; ഇതിന്റെ കിഴക്കുഭാഗത്ത് മനുഷ്യനും പടിഞ്ഞാറുഭാഗത്ത് ചിമ്പാൻസിയും പരിണമിച്ചുണ്ടായതായി കരുതപ്പെടുന്നു. ഇത്തരത്തിൽ വേർപിരിഞ്ഞ ചിമ്പാൻസി പൂർവ്വികർ പിന്നീട്, സാധാരണ ചിമ്പാൻസികളും, പിഗ്മി ചിമ്പാൻസി(Bonobos)കളുമായി വ്യത്യസ്ത സ്പീഷീസുകളായി വേർപിരിയുന്നു. ഈയൊരു വഴിപിരിയലിനു കാരണമായിഭവിച്ചത് കോംഗോ നദിതീർത്ത വലിയൊരു ‘ഇടമതിലാ‘യിരുന്നു.

ആധുനികലോകത്ത് അതിജീവനം നേടിയ എല്ലാ സസ്തനികളുടെയും പൊതുപൂർവ്വികർ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നത് 18.5 കോടി വർഷങ്ങൾക്ക് മുമ്പായിരുന്നു. അവയുടെ പിന്തുടർച്ചക്കാർ ശാഖകളായി, അവയുടേ ശാഖകളായി, അവയുടെ ശാഖകളായി. ശാഖോപശാഖകളായി ഇന്നുകാണുന്ന ആയിരക്കണക്കിനു സസ്തന സ്പീഷീസുകളായി വേർപിരിഞ്ഞു. അവ മാംസഭോജി(Carnivores)കളുടെ 231 സ്പീഷീസുകളായും(ഉദാ: നായകൾ, പൂച്ചകൾ, കീരികൾ) , കാർന്നുതിന്നുന്ന വർഗത്തിന്റെ(Rodents) 2000 സ്പീഷീസുകളായും, തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും 88 സ്പീഷീസുകളായും, പിളർന്ന കുളമ്പുള്ള മൃഗങ്ങളുടെ (Cloven hoofed) 196 സ്പീഷീസുകളായും (ഉദാ: പശുക്കൾ, മാനുകൾ, പന്നികൾ, കൃഷ്ണമൃഗം, ആടുകൾ), കുതിരയുടെ കുടുംബത്തിൽ (കുതിര, സീബ്ര, കണ്ടാമൃഗങ്ങൾ) പെട്ട 16 സ്പീഷീസുകളുടെയും, മുയൽ വർഗത്തിന്റെ 87 സ്പീഷീസുകളായും, വവ്വാലുകളുടെ 977 സ്പീഷീസുകളായും, കംഗാരുക്കളുടെ 87 സ്പീഷീസുകളായും, മനുഷ്യൻ ഉൾപ്പെടെയുള്ള കുരങ്ങുവർഗത്തിന്റെ 18 സ്പീഷീസുകളായും ഇന്ന് ഭൂമുഖത്ത് അതിജീവനസമരത്തിലേർപ്പെട്ട് ജീവിക്കുന്നു. ഇതിലുമെത്രയോ ഇരട്ടി സ്പീഷീസുകൾ ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെട്ടിട്ടുമുണ്ട്. ഇതിൽ വംശനാശം സംഭവിച്ചവയിൽ, ഫോസിലുകളിൽ നിന്ന് കണ്ടെത്താനായ ചില മനുഷ്യവംശങ്ങളും ഉൾപ്പെടുന്നു.

ഭാഷകളുടെയും ജൈവലോകത്തിലെയും പരിണാമത്തിലെ സമാനതകൾ നമ്മൾ കണ്ടു. എന്നാൽ സ്പീഷീസുകളുടെയും ഭാഷയുടെയും വേർപിരിയലിന്റെ കാര്യത്തിൽ സുപ്രധാനമായ ചില വ്യത്യാസങ്ങളും എടുത്തുപറയേണ്ടതുണ്ട്. പരസ്പരം വേർപിരിഞ്ഞശേഷവും ഭാഷകൾക്ക് പരസ്പര സമ്പർക്കത്തിലൂടെ പിന്നീട് വാക്കുകളെ ‘ദത്തെടുക്കാൻ‘ കഴിയുന്നു എന്നതാണ് ഇതിലെ മർമ്മപ്രധാനമായ വ്യത്യാസം. ഇതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ സംസാരഭാഷയിൽ പോലുമുണ്ട്. കറി, വെരാന്ത, ചുരൂട്ട്, ഷോൾ, മൺസൂൺ തുടങ്ങിയ സാധാരണ വാക്കുകൾ വിദേശഭാഷകളായ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ കൊളോണീയൽ ഭാഷകളുടെ സ്വാധീനത്തിൽ മലയാളത്തിൽ എത്തിയവയാണ്. ഇംഗ്ലീഷ് ആകട്ടെ, ‘ഷാമ്പൂ‘വിനെ ഹിന്ദിയിൽ നിന്നും, ‘ബംഗ്ലാവി’നെ ബംഗാളിയിൽ നിന്നും കടമെടുത്തിരിക്കുന്നു. ഇത്തരത്തിൽ നിരവധി പുറത്തുനിന്നുള്ള വാക്കുകൾ ഓരോ ഭാഷയ്ക്കും മുതൽകൂട്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കൽ വേർപെട്ട ശേഷം ജന്തുസ്പീഷീസുകൾ പരസ്പര സമ്പർക്കത്തിലൂടെ DNA കൈമാറ്റം ചെയ്യുന്നില്ല. സ്പീഷീസിനകത്ത് മാത്രമേ ജീൻഫ്ലോ നടക്കുന്നുള്ളു, അത് സ്പീഷീസിനകത്ത് സുരക്ഷിതമാണ്. ഇതിനൊരപവാദം ബാക്റ്റീരിയകൾ മാത്രമാണ്.

ഒരു പ്രത്യേക സ്പീഷീസിനകത്തെ, ഒരു പോപ്പുലേഷനിലെ ഒരോ വ്യക്തിയും ആ ജീൻപൂളിന്റെ ഒരു സാമ്പിൾ മാത്രമാണെന്ന് നാം കണ്ടു. ഒരു പോപ്പുലേഷനകത്തെ രണ്ട് ജീവികളുടെ ജീനുകൾ ഒരേ ജീൻപൂളിന്റെ അംശങ്ങൾ തന്നെയായിരിക്കും. എന്നാൽ രണ്ട് വ്യത്യസ്ത ജീവികളുടെ ജീനുകൾ ഒരിക്കലും കൂടിക്കലരാൻ ഇടവരുന്നില്ല. നായയും പൂച്ചയും മിത്രങ്ങളായോ ശത്രുക്കളയോ ഒരേ സ്ഥലത്ത് ഒരുമിച്ച് ജീവിച്ചിരിക്കുമ്പോഴും എല്ലാ ദിവസവും കണ്ടുമുടുമ്പോഴും അവയുടെ ജീനുകൾ ഒരിക്കലും മിശ്രണം ചെയ്യപ്പെടുന്നില്ല. അതുപോലെ ഒരേ സ്പീഷീസിൽ പെട്ട പോപ്പുലേഷനുകൾ കാലങ്ങളോളം ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അകന്നു ജീവിക്കാനിടവരികയും പിന്നീട് എപ്പോഴെങ്കിലും ദീർഘകാലത്തിനുശേഷം കണ്ടുമുട്ടാനിടവരികയും ചെയ്താൽ അവയ്ക്ക് പരസ്പര ലൈംഗികത അസാധ്യമായിത്തീരും. തുടർന്ന് അവയുടെ ജീനുകൾ ഒരിക്കലും മിശ്രണം ചെയ്യപ്പെടാനിടവരാതെ അകറ്റപ്പെടുകയും ദശലക്ഷക്കണക്കിനു വർഷങ്ങൾക്കുശേഷം അവ വ്യത്യസ്തമായി പരിണമിക്കുകയും ചെയ്യാം. മനുഷ്യനും പാറ്റകളും തമ്മിൽ എത്രമാത്രം വ്യത്യാസമുണ്ടൊ അതിലുമധികം വ്യത്യാസത്തോടെ.

റഫറൻസ്:-
  1. The Magic of Reality-Richard Dawkins
  2. The Greatest Show on Earth- Richard Dawkins

Sunday, March 24, 2013

മലയാളത്തിലെ പരിണാമവിമർശന പരീക്ഷണങ്ങൾ.



സുശീൽ കുമാർ പി പി.

ലോകത്തിൽ ഏറ്റവും വികസിതമെന്ന് അഭിമാനിക്കുന്ന അമേരിക്കൻ ജനസംഖ്യയുടെ 40 ശതമാനത്തിലേറെ ആളുകൾ, മനുഷ്യൻ മറ്റൊരു ജീവിവർഗത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല മനുഷ്യൻ ഭൂമുഖത്ത് എത്തിയിട്ട് പതിനായിരത്തിലധികം വർഷങ്ങൾ ആയിട്ടില്ല എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നു. ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇക്കൂട്ടരുടെ സംഖ്യ അത്ര ഉയർന്നതല്ലെങ്കിലും അത് അത്രയൊന്നും ചെറുതല്ലെന്നതാണ്‌ വസ്തുത. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യയിലെയും താരതമ്യേന വിദ്യാസമ്പന്നമായ കേരളത്തിലെയും സ്ഥിതി വിശകലനം ചെയ്യാൻ. ഇന്ത്യയിൽ പരിണാമവിഷയങ്ങൾ ജീവശാസ്ത്ര പുസ്തകങ്ങളിൽ പഠിക്കാനുണ്ടെങ്കിലും അത് പഠിച്ച് മാർക്ക് നേടാൻ ഉള്ളതാണെന്നതിലുപരി കൂടുതലൊന്നും അതേക്കുറിച്ച് പഠിച്ച് ‘സമയം കളയാൻ‘ അധികമാരും മെനക്കെടാറില്ല. ഇത് പരിണാമത്തിനു മാത്രമല്ല ശാസ്ത്രവിഷയങ്ങൾക്കാകമാനം ബാധകമാണ്‌. അതുകൊണ്ടുതന്നെ പരിണാമം മാത്രമല്ല, പരിണാമ വിമർശനങ്ങളും അധികമൊന്നും സാധാരണക്കാരിലേക്ക് എത്താറില്ല.

ലോകത്തിൽ പരിണാമത്തെക്കുറിച്ച് ഇറങ്ങിയ പരിണാമ പുസ്തകങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ മലയാളത്തിൽ ഇറങ്ങിയ പരിണാമഗ്രന്ഥങ്ങളുടെ എണ്ണം തുലോം വിരളമാണ്‌. കേരള ശാസ്ത്രസാഹിത്യ പരിഷത് ഇതിനുള്ള ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രൊഫ. കുഞ്ഞുണ്ണി വർമ്മയുടെ പുസ്തകങ്ങൾ എടുത്തുപറയേണ്ടവയാണ്.. സംസ്ഥാന സർവ്വവിജ്ഞാന ഇൻസ്റ്റിറ്റ്യൂട്ട് ഒരു പരിണാമവിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് കുറച്ച് പരിണാമപുസ്തകങ്ങളും മലയാളത്തിൽ ലഭ്യമാണ്‌. റിച്ചാർഡ് ഡോക്കിൻസിന്റെ ‘God Delusion’ നെ അടിസ്ഥാനമാക്കി സി രവിചന്ദ്രൻ രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘നാസ്തികനായ ദൈവം’ എന്ന ഗ്രന്ഥത്തിൽ പരിണാമം കുറെയൊക്കെ ചർച്ചചെയ്യുന്നുണ്ട്. എങ്കിലും ഏറ്റവും ഒടുവിൽ ഇറങ്ങിയ ഡോക്കിൻസിന്റെ തന്നെ ‘The Greatest Show on Earth’ എന്ന കൃതിയുടെ മലയാള പരിഭാഷ- ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം- എന്ന പുസ്തകത്തിലാണ്‌ പരിണാമത്തെ അതിന്റെ തെളിവുകൾ വെച്ച് വിശകലനം ചെയ്യുന്നത്. ഈ പുസ്തകങ്ങളെയൊക്കെ വിമർശനപരമായി സമീപിക്കാൻ മലയാളത്തിൽ ഒരാൾ മാത്രമേ കുറച്ചെങ്കിലും ശ്രമിച്ചിട്ടുള്ളു എന്നതാണ്‌ വസ്തുത. അതിനാകട്ടെ മതസംഘടനകളുടെ മുഖമാസികകൾക്ക് പുറത്ത് ഏറെയൊന്നും ഇടം കിട്ടിയിട്ടുമില്ല. പരിണാമത്തെ വിമർശിക്കാനാണെങ്കിൽ പോലും അതിനെ മതവിശ്വാസികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ഒരു ചെറിയ ചർച്ചക്കെങ്കിലും കാരണമാക്കുന്നതിൽ ശ്രീ എൻ എം ഹുസ്സൈൻ വഹിക്കുന്ന പങ്കിനെ കുറച്ചുകാണാൻ കഴിയില്ല. എങ്കിലും വിമർശനാത്മകമായി പരിശോധിക്കുമ്പോൾ പരിണാമവിമർശനം എന്ന പേരിൽ അദ്ദേഹം നടത്തുന്നത് മലയാളത്തിൽ ഇറങ്ങിയ ഏതെങ്കിലും പരിണാമ പുസ്തകങ്ങൾ എടുത്തുവെച്ച് അതിൽ നിന്ന് ഏതെങ്കിലും ഒരു ഖണ്ഡികയെടുത്ത് അതിലെ അക്ഷരങ്ങളെയോ വ്യാകരണത്തെയോ ഇഴകീറി പരിശോധിക്കുകയോ, എഴുതിയവന്റെ ഗ്രാഹ്യശേഷിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിലൊതുങ്ങുന്നു എന്ന് കാണാൻ കഴിയും. പരിണാമത്തെ സമഗ്രമായി വിമർശനവിധേയമാക്കാൻ മലയാളത്തിൽ ഇന്നുവരെ ആരും ശ്രമിച്ചിട്ടില്ല. ഉള്ള വിമർശനങ്ങളാകട്ടെ, പുസ്തകശാലക്കുള്ളിൽ എലി കയറി എല്ലാ പുസ്തകങ്ങളുടെയും വക്കും മൂലയുമൊക്കെ കരണ്ടു നോക്കുന്നതുപോലെ വളരെ ഉപരിപ്ലവമായ വിമർശനങ്ങളേ ആകുന്നുള്ളു. അതിൽ അല്ഭുതത്തിനൊട്ടും തന്നെ കാര്യവുമില്ല. കാരണം മലയാളത്തിലെ എല്ലാ പരിണാമ വിമർശനങ്ങളും സക്കീർ നായിക്കിനെപ്പോലുള്ള മതവാദികളുടെ വിമർശനങ്ങളുടെ ചുവടുപിടിച്ചുള്ളവ മാത്രമാണ്.

ഇന്നുള്ള കുരങ്ങന്മാരെന്തേ മനുഷ്യരാകാത്തത്?

ഭൂമിയിൽ ജീവജാലങ്ങൾ ഇന്നത്തെ രീതിയിൽ പ്രത്യേകം പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടതാകാൻ വഴിയില്ലെന്നും, സൃഷ്ടിക്കുശേഷം അത് ഇന്നത്തെ നിലയിലേക്ക് പരിണമിച്ചാതാകാമെന്നും പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രസ്താവിച്ചിരുന്നുവെങ്കിലും കൃസ്ത്യാനികൾ ഭൂരിപക്ഷവും ഇന്നും കളിമൺ സൃഷ്ടിവാദത്തെ കണ്ണുമടച്ചു പിന്തുണക്കുന്നവർ തന്നെയാണ്. ‘ഹൈന്ദവ‘രിൽ  ഭൂരിപക്ഷവും മനുഷ്യൻ ദൈവത്തിന്റെ വിശേഷസൃഷ്ടിയാണെന്ന് കരുതുന്നുവെങ്കിലും അതിന് അവർക്ക് സെമിറ്റിക് മതങ്ങളുടേതുപോലെയുള്ള ശാഠ്യങ്ങൾ ഇല്ല. പരിണാമമായാലും കുഴപ്പമില്ല, അത് ദൈവത്തിന്റെ ‘ലീലാവിലാസ‘മാണെങ്കിൽ അവർ തൃപ്തിപ്പെട്ടുകൊള്ളും. തങ്ങൾ യഥാർത്ഥ മുസ്ലിംകളാണെന്ന് സ്വയം അവകാശപ്പെടുന്നുവെങ്കിലും മുസ്ലിം സംഘടനകൾ ആകമാനം ‘അമുസ്ലിം‘ ഗണത്തിൽ പെടുത്തിയിരിക്കുന്ന അഹ്മദീയരാകട്ടെ പരിണാമം സത്യമാണെന്ന് വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ട്, അത് ദൈവത്തിന്റെ നിയന്ത്രണത്തിൽ നടന്നതായിരിക്കണമെന്ന ഒറ്റ കണ്ടീഷനിൽ-അത്രയെങ്കിലും നല്ലത്. എന്നാൽ പരിണാമത്തെ നഖശിഖാന്തം എതിർക്കുന്നത് ഇന്ന് ഇസ്ലാമിക സംഘടനകൾ മാത്രമാണ്. അവരുടെ പരിണാമവിമർശനമാകട്ടെ, “മനുഷ്യൻ കുരങ്ങിൽ നിന്ന് ഉണ്ടായതാണ്” എന്ന ‘മഹത്തായ അറിവി‘ന്മേലുള്ള കടന്നാക്രമണവുമാണ്. ഇത് ഏതാണ്ട് പൊയ്ക്കുതിരയെ തല്ലിക്കൊല്ലുന്നതിനെ ഓർമ്മിപ്പിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഒരു മതസംഘടനാ ഗ്രൂപ്പിന്റെ സമ്മേളന മാമാങ്കത്തിന്റെ പ്രചരണാർത്ഥം വീടുകൾ കയറിയിറങ്ങി വിതരണം ചെയ്യപ്പെട്ട ലഘുലേഖയിൽ പറയുന്നത്, മനുഷ്യൻ ഭൂമുഖത്തെത്തിയിട്ട് “ഏതാനും ആയിരം” വർഷങ്ങളേ ആയിട്ടുള്ളു എന്നാണ്. ഈ ‘ഏതാനും ആയിരം‘ എന്നാൽ എത്ര ആയിരം വരുമെന്നുപോലും വ്യക്തമായി പറയാനുള്ള ആർജവം അവർക്കില്ലതാനും.

 
പരിണാമത്തെ തങ്ങൾ ‘ശാസ്ത്രീയമായി‘തന്നെയാണ് വിമർശിക്കുന്നതെന്നാണ് പരിണാമവിമർശകരുടെ അവകാശവാദം. എന്നാൽ ഈ ‘ശാസ്ത്രീയരീതി’  തങ്ങളുടെ വിശ്വാസപ്രമാണങ്ങളായ കെട്ടുകഥകൾക്കുമേൽ പ്രയോഗിക്കാൻ ഒരിക്കൽ പോലും ഇവർ ധൈര്യം കാണിച്ചിട്ടില്ലെന്ന വസ്തുത പരിശോധിക്കുമ്പോൾ ഇവരുടെ പരിണാമവിമർശനത്തിന്റെ ആത്മാർത്ഥത എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. തങ്ങളുടെ മതദൈവങ്ങളുടെ ഗുണഗണങ്ങൾ പരിശോധിക്കാൻ നാസ്തികർക്ക് അവകാശമില്ലെന്നും ആദ്യം ‘ദൈവം’ ഉണ്ട് എന്ന് തീരുമാനിച്ച ശേഷം മാത്രമേ അത്തരം പരിശോധനകൾക്ക് അവകാശമുള്ളു എന്നും മുൻകൂർ ജാമ്യമെടുക്കുന്ന ചരിത്രനിഷേധികളായ പരിണാമവിമർശകർ അതേ ന്യായം വെച്ച്, പരിണാമത്തെ വിമർശിക്കും മുമ്പ്  അത് സത്യമാണെന്ന് സമ്മതിക്കേണ്ടതില്ലേ എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ ബാക്കിനിൽക്കുന്നു.

പരിണാമത്തെ മൊത്തത്തിൽ അംഗീകരിക്കാതിരിക്കുമ്പോഴും സ്പീഷിസുകൾക്കുള്ളിൽ നടക്കുന്ന സൂക്ഷ്മ പരിണാമത്തെ അംഗീകരിക്കാൻ ഇക്കൂട്ടർ നിർബന്ധിതരാകുന്നുണ്ട്. അത് അംഗീകരിക്കാതെ പിടിച്ചുനില്ക്കുക ഇവർക്ക് പ്രയാസമാകുന്നതിനുകാരണം അത് അവരുടെ കണ്മുന്നിൽ കാണുന്നു എന്നതാണ്‌. രണ്ട് സ്പീഷീസുകൾക്കിടയിലെ അതിർവരമ്പുകൾ വളരെ നേർത്തതാണെന്നും ഒരിക്കൽ വേർപിരിഞ്ഞശേഷം പിന്നീട് ലൈംഗികബന്ധത്തിലൂടെ പുതിയതലമുറയെ ഉല്പ്പാദിപ്പിക്കാൻ കഴിയുന്ന അവസ്ഥ നഷ്ടപ്പെടുമ്പോഴാണ്‌ സ്പീഷിസുകളായി തരം തിരിക്കപ്പെടുന്നതെന്നുമുള്ള വസ്തുത ഇവർ അറിഞ്ഞോ അറിയാതെയോ മറച്ചുവെക്കുന്നു.  ‘സ്പീഷീസുകൾക്കകത്തേ പരിണാമം നടക്കുന്നുള്ളു, സ്പീഷീസിനു പുറത്തില്ല‘ എന്ന അറിവ് അവരുടെ സൌകര്യാർത്ഥം, അവരുടെ മുൻവിധികൾ സംരക്ഷിക്കുന്നതിനുവേണ്ടി, അവർ തന്നെ ഉണ്ടാക്കിയെടുത്തതാണെന്ന് സാരം. വളർത്തുമൃഗങ്ങളിൽ നടത്തിയ കൃത്രിമ നിർധാരണത്തിലൂടെ അവയുടെ രൂപത്തിലും  സ്വഭാവത്തിലും മനുഷ്യൻ വരുത്തിയ മാറ്റം അൽഭുതാവഹമാണ്. മനുഷ്യർ വിവിധ ആവശ്യങ്ങൾക്കായി വളർത്തുന്ന ഭീമാകാരരായ നായകൾ മുതൽ ഓമനകളായ കുഞ്ഞൻ നായകൾ വരെ ഒരേ പൊതുപൂർവികനായ കാട്ടുചെന്നായകളിൽ, തുടക്കത്തിൽ ബോധപൂർവമല്ലാതെയും പിന്നീട് വ്യക്തമായ ഉദ്ദേശത്തോടെയും മനുഷ്യൻ നടത്തിയ ജനിതക ഇടപെടലുകളുളെ ഉൽ‌പ്പന്നങ്ങളാണ്. 

ഗ്രേഹൗണ്ട് നായ്ക്കൾ വളരെ ശക്തമായ പേശികളും വളഞ്ഞ ആകൃതിയിലുള്ള ശരീരവും നീളമേറിയ കാലുകളും വാലും ഉള്ളവയാണ്‌. ഓടാനുള്ള ശേഷിയെ കൃത്രിമമായി നിർധാരണം ചെയ്താണ്‌ ഇവയെ വികസിപ്പിച്ചെടുത്തത്. എന്നാൽ ഇതിനു വിപരീതമായി ഡാഷ്ഹൗണ്ട് നായ്ക്കളുടെ ശരീരം കുറിയ കാലുകൾ ഉള്ള കുള്ളന്മാരെ ഓർമ്മിപ്പിക്കുന്നു. ഇത് മാളങ്ങളിൽ നുഴഞ്ഞുകയറി നായാടുക എന്ന പ്രത്യേക ആവശ്യത്തിനായി നിർധാരണം ചെയ്തെടുത്തവയാണ്‌. അതുപോലെ വീട്ടിലെ കിടക്കയിലും അടുക്കളയിലും കുഞ്ഞുങ്ങളെന്നപ്പോലെ പെരുമാറുന്ന ടോയ് ഡോഗുകൾ ഉൾപ്പെടെയുള്ള ഇനങ്ങൾ അരുമകളായി പോറ്റിയളർത്താൻ വികസിപ്പിച്ചെടുത്തവയാണ്‌. ഇതുപോലെതന്നെയാണ്‌ വളത്തുപ്രാവുകളുടെയും അലങ്കാരക്കോഴികളുടെയും കഥ. എന്തെല്ലാം വൈവിധ്യമാർന്ന ആകൃതികളിലേക്കാണ്‌ അവ ചുരുങ്ങിയ കാലം കൊണ്ട് പരിവർത്തിപ്പിക്കപ്പെട്ടിരിക്കുന്നത്! എന്നാൽ കൃത്രിമനിർധാരണം നടക്കുന്നത് മനുഷ്യന്റെ ബോധപൂർവ്വമായ ഇടപെടലുകളിലൂടെയാണെന്നുമാത്രമല്ല, അത് സ്പീഷീസുകളെ മാറ്റുന്നില്ലെന്നും, ഒരു നായയെ നിർധാരണത്തിലൂടെ ഒരു പൂച്ചയാക്കി കാണിക്കാമോ എന്നെല്ലാമുള്ള അപഹാസ്യമെങ്കിലും, പരിണാമം നടക്കുന്ന കാലദൈർഘ്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തവരെ സംബന്ധിച്ച് യുക്തിസഹമെന്ന് തോന്നുന്ന ചോദ്യങ്ങളിലൂടെയാണ്‌ വിമർശകർ പരിണാമത്തെ നിരാകരിക്കാൻ ശ്രമിക്കുന്നത്. ബോധപൂർവ്വമായ ഇടപെടലിലൂടെ മനുഷ്യൻ നടത്തുന്ന നിർധാരണത്തെ അപേക്ഷിച്ച്, പ്രകൃതിയിൽ പാരിസ്ഥിതികാനുകൂലത്തിലൂടെ നടക്കുന്ന  സ്വാഭാവിക നിർധാരണം കാലമേറെ എടുക്കുമെങ്കിലും സമാന ഫലം തരുമെന്നും ഇത് സ്പീഷീകരണത്തിനുതന്നെ വഴിവെക്കുമെന്നുമാണ് കൃത്രിമനിർധാരണത്തിന്റെ അനന്തസാധ്യതകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

എല്ലാ ജീവികളിലും നിരന്തരമായി മ്യൂട്ടേഷൻ നടക്കുന്നുവെന്നാണ്‌ പരിണാമവാദികൾ പറയുന്നതെന്നും, അങ്ങനെയെങ്കിൽ ആദിമജീവജാലങ്ങളായ ബാക്റ്റീരിയകൾ ഇന്നും എന്തുകൊണ്ട് ബാക്റ്റീരിയകളായി തുടരുന്നുവെന്നുമാണ്‌ പരിണാമവിമർശകരുടെ മറ്റൊരു മാസ്റ്റർപീസ് വിമർശനം. ഇതിന്റെ ചുവടുപിടിച്ച്, കുരങ്ങിൽ നിന്നാണ്‌ മനുഷ്യനുണ്ടായതെങ്കിൽ പിന്നെയെന്തുകൊണ്ട് ഇന്നും കുരങ്ങുകൾ ഉണ്ടാകുന്നു, അവ എന്താണ്‌ പരിണമിച്ച് മനുഷ്യനാകാത്തത് എന്നൊക്കെയുള്ള ചില കിടിലൻ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത്തരം ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് പരിണാമത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നാണ്‌ അത് കേൾക്കുമ്പോൾ മനസ്സിലാക്കേണ്ടത്. അതല്ലെങ്കിൽ അവർക്ക് കേൾക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയെന്ന വ്യക്തമായ അജണ്ടയുണ്ടെന്നും.

ഒരു സ്പീഷീസിലെ എല്ലാ ജീവികൾക്കും ഒരേ സമയം ഒരേ രീതിയിലുള്ള മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ടെന്നും അവയെല്ലാം സമാനമായി  നിർധാരണം ചെയ്യപ്പെടുന്നുണ്ടെന്നും അതുവഴി ഒരേ വഴിയിലൂടെ പരിണമിക്കുന്നുണ്ടെന്നും പരിണാമശാസ്ത്രം പറയുന്നുണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു ചോദ്യത്തിനുതന്നെ പ്രസക്തിയുള്ളു. കുരങ്ങിൽ നിന്ന് മനുഷ്യൻ പരിണമിക്കുകയല്ല, മറിച്ച് ഇന്നത്തെ കുരങ്ങനും മനുഷ്യനും ഒരേ പൊതുപൂർവ്വികനെ പങ്കുവെയ്ക്കുന്നുവെന്നാണ്‌ പരിണാമശാസ്ത്രം പറയുന്നത്. കുരങ്ങന്റെ തന്നെ ഒരു സ്പീഷീസ് അല്ല ഉള്ളത്. ഗിബ്ബണുകൽ, ഒറാങ്ങ് ഊട്ടാൻ, ചിമ്പൻസി, ഗോറില്ല തുടങ്ങി നിരവധിയിനം കുരങ്ങുകൾ ഉണ്ട്. ഇവയെല്ലാം പ്രൈമേറ്റുകളുടെ പരിണാമശാഖയിൽ നിന്നും വ്യത്യസ്ത അവസരങ്ങളിൽ വേർപിരിഞ്ഞവയാണ്‌. ലീമറുകൾ, തേവാങ്കുകൾ, ബുഷ് ബേബി, ടാർസിയറുകൾ മുതലായവയുൾപ്പെടുന്ന ‘പ്രൊസീമി’ യും ആൾകുരങ്ങുകളും മനുഷ്യനും ഉൾപ്പെടെയുള്ള ‘ഹോമിനിഡെ’ ഫാമിലിയുമെല്ലാം ഇതേ പരിണാമവൃക്ഷത്തിൽ നിന്ന് പലയവസരത്തിൽ വേർപെട്ട വിഭാഗങ്ങൾ ആണ്‌. ഇത് സൂചിപ്പിക്കുന്നത്, കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്നല്ല, മറിച്ച്  പ്രൈമേറ്റ് വിഭാഗങ്ങൾ പലവിധത്തിൽ പലപ്പോഴായി പരിണമിച്ച് വേർപിരിഞ്ഞു എന്നാണ്‌. അതുപോലെ മനുഷ്യനും പട്ടികളും, മനുഷ്യനും ആനകളും, മനുഷ്യനും എലികളും, മനുഷ്യനും ബാക്റ്റീരിയകളും വരെ പങ്കുവെക്കുന്ന വിവിധ പൊതുപൂർവികർ ഉണ്ടാകുമെന്നാണ്‌. പരിണാമത്തിന്റെ ഈ ബാലപാഠമറിയുന്നവർക്ക് ബാക്റ്റീരിയ ഇന്നും പരിണമിക്കാതെ എന്തുകൊണ്ട് തുടരുന്നു എന്നെല്ലാമുള്ള ചോദ്യങ്ങളെ ആസ്വദ്യകരമായ ഫലിതങ്ങളായേ വീക്ഷിക്കാൻ കഴിയൂ.

കണ്ണുകൾ താനേ ഉണ്ടാകുമോ?
“കണ്ണുകൾ എന്ന അൽഭുതപ്രതിഭാസം എങ്ങനെ പരിണമിച്ചുണ്ടായി’ എന്ന ‘ഉത്തരം മുട്ടിക്കുന്ന‘ ചോദ്യവുമായി പരിണാമവിരോധികൾ കുറക്കാലം മുമ്പുവരെ സജീവമായിരുന്നു. എന്നാൽ ഇന്ന് അത്തരമൊരു ചോദ്യം എടുത്തിടാൻ അവർ അധികമൊന്നും ശ്രമിച്ചുകാണുന്നില്ല. കാരണം ജീവികളുടെ കണ്ണുകളുടെ  പരിണാമം  ശാസ്ത്രം കൃത്യമായിതന്നെ നിർധാരണം ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നതുതന്നെയാണ്. ഏറ്റവും ലളിതഘടനയുള്ള ജീവികൾക്കുമുതൽ സങ്കീർണമായ ശരീരഘടയുള്ള ജീവികൾക്കുവരെ കണ്ണിന്റെ ദൗത്യം നിർവഹിക്കുന്ന അവയവങ്ങൾ ഉണ്ട്. ഒരു കണ്ണും സമ്പൂർണമല്ല, ഓരോ ജീവിയുടെയും നിലനില്പ്പിന്റെ ആവശ്യാനുസരണം നിർധാരണം ചെയ്യപ്പെട്ട കണ്ണുകളാണ്‌ അവയ്ക്കുള്ളത്. ജന്തുക്കൾ മാത്രമല്ല, സസ്യങ്ങളും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട്. പ്രകാശത്തോട് പ്രതികരിക്കാനുള്ള കോശങ്ങളുടെ  കഴിവിനെ ഓരോ ജീവിയുടെയും നിലനില്പ്പിനാവശ്യമായ അളവിൽ, പ്രകൃതിനിർധാരണത്തിലൂടെ ലക്ഷക്കണക്കിന്‌ വർഷങ്ങൾ നീണ്ടുനിന്ന പരിണാമത്തിലൂടെ രൂപമെടുത്തതാണ്‌ ഒരോ ജീവിയുടെയും കണ്ണുകൾ. സസ്തനികളിൽ പ്രൈമേറ്റുകൾക്കു മാത്രമേ പൂർണ്ണ വർണ്ണ ക്കാഴ്ച്ചയുള്ളു. മനുഷ്യൻ, ഏപ്സ്, ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകൾ എന്നിവയ്ക്ക് 3 opsin ജീനുകൾ ഉള്ളതാണ് അവയുടെ വർണക്കാഴ്ചയ്ക്ക് നിദാനം. എന്നാൽ പശു ,ആന, കടുവ മുതലായവയ്ക്ക് [non primates] 2 opsin ജീനുകൾ മാത്രമുള്ളതിനാൽ ഫുൾ കളർ വിഷൻ ഇല്ല. പച്ചയും ചുവപ്പും വേർതിരിച്ചറിയാൻ അവയ്ക്കു സാധ്യമല്ല. പ്രകൃതി നിദ്ധാരണമാണിവിടെ നടന്നത്. കാഴ്ച്ചയുടെ ഉൽപ്പത്തിയിലേക്ക് പ്രകൃതി നിർദ്ധാരണം എങ്ങനെ കാരണമാകുന്നുവോ അതേ പോലെ കാഴ്ച്ചക്കുറവിലേക്കും കാഴ്ച്ചയില്ലായ്മയിലേക്കും പ്രകൃതി നിർദ്ധാരണം കാരണമാകുന്നുണ്ട്.
 ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ഠരെന്ന് സൃഷ്ടിവാദികൽ അഹങ്കരിക്കുന്ന മനുഷ്യന്റെ കണ്ണുകൾ, അത്രയൊന്നും ‘ഉൽകൃഷ്ഠര‘ല്ലാത്ത ചില ജീവികളുടെ കണ്ണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്രയേറെ ശ്രേഷ്ഠമല്ല എന്ന വസ്തുത അവരെസംബന്ധിച്ച് ഏറെ അരോചകമായ അറിവുമാണ്.


ഡ്രാഗൺ ഫ്ലൈയുടെ ചിറകുകൾ സൃഷ്ടിവാദത്തിനു തെളിവാകുമോ?

‘ജീവിക്കുന്ന ഫോസിലുകൾ‘ എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ജീവികൾ ആണ് പരിണാമവിരോധികളുടെ മറ്റൊരു ഇഷ്ട ഇനം. പ്രാചീനകാലത്ത് ജീ‍വിച്ചിരുന്ന ജീവികളുടെ സ്പീഷീസിൽ പെട്ടതും അവയോട് സാദൃശ്യം പുലർത്തുന്നതും വലിയമാറ്റങ്ങളില്ലാതെ ഭൂമുഖത്ത് നിലനിൽക്കുന്നതുമായ സ്പീഷീസുകൾ ഉണ്ട്, അത്തരം ജീവികളെയാണ് ശാസ്ത്രലോകം ‘ജീവിക്കുന്ന ഫോസിൽ‘(Living
Fssils) എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഘടനാപരമായ കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത നിരവധി ജീവികളുടെ ഫോസിലുകൾ ലഭ്യമായിട്ടുണ്ട്. ശ്വാ‍സകോശ മത്സ്യം (Lung fish), കുതിരലാടത്തിന്റെ ആകൃതിയുള്ള ഒരിനം ഞണ്ട്(Horse-shoe crab), സ്റ്റർജൻ മത്സ്യം(sturgeon) ലിങ്ഗുല(Lingula), ബ്രാക്കിയോപോഡുകൾ(brachiopods), പേളി നോട്ടിലസ്(pearly nautilus), വെൽവെറ്റ് പുഴു(velvet wrom), ജിങ്കോ വൃക്ഷങ്ങൾ(ginko trees) തുടങ്ങിയവക്കെല്ലാം പ്രത്യക്ഷമായ മാറ്റങ്ങൾ അധികമൊന്നും സംഭവിക്കാത്ത പരിണാമ ചരിത്രമാണുള്ളത്. സൃഷ്ടിവാദക്കാരിൽ ഹർഷോന്മാദമുണ്ടാക്കിയ മറ്റൊരു ഫോസിലാണ് ‘ഡ്രാഗൺ ഫ്ലൈ’(തുമ്പി)യുടേത്. 30 കോടി വർഷങ്ങൾക്ക് ശേഷവും ഡ്രാഗൺഫ്ലൈയുടെ ചിറകുകൾ ഇന്നും ‘മാറ്റമില്ലാതെ‘ തുടരുന്നത് പരിണാമം നടന്നിട്ടില്ല എന്നതിനു തെളിവാണെന്നാണ് ഇവർ കൊട്ടിഘോഷിച്ചത്. അതുപോലുള്ള മറ്റൊരു സംഭവമാണ് വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചിരുന്നുവെന്ന് കരുതിയിരുന്ന സീലാകാന്തസ് (coelacanthus) മത്സ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ പൂർവതീരത്തിനുസമീപം ആഴക്കടലിൽ നിന്ന് കണ്ടെത്തിയത്. 

ഡ്രാഗൺ ഫ്ലൈ ഫോസിലുകൾ വെച്ച് പരിണാമം നടന്നില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നതുതന്നെ വലിയ മണ്ടത്തരമാണ്.  വലിപ്പത്തിലും ആകൃതിയിലും നിറത്തിലും വൈവിധ്യമാർന്ന 3000 ൽ പരം സ്പീഷീസുകൾ ഇന്ന് ഭൂമുഖത്തുണ്ട്. 30 കോടി വർഷങ്ങൾക്ക് മുമ്പ് കാർബോണിഫരസ് യുഗത്തിൽ ജീവിച്ചിരുന്ന ഡ്രാഗൺ ഫ്ലൈയുടെ ഫോസിലുകളാകട്ടെ വളരെ വലിയ ഇനവുമായിരുന്നു. അവയുടെ ചിറകുകൾക്ക് 65 സെന്റീമീറ്റർ വരെ നീളമുണ്ടായിരുന്നു. ഈ വസ്തുതകളെല്ലാം വെച്ചുതന്നെ ഡ്രാഗൺ ഫ്ലൈക്ക് പരിണാമമൊന്നും സംഭവിച്ചിട്ട് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ അത് 30 കോടി വർഷത്തിനിടക്ക് അതിന്റെ ആകൃതിയിൽ, വലിപ്പത്തിലല്ല, പരിണാമമൊന്നും സംഭവിച്ചിട്ടില്ല എന്നേ വരൂ. മറിച്ച് 30 കോടി വർഷങ്ങൾക്ക് മുമ്പ് അത് അതേ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നതിന്‌ ഇതെങ്ങനെ തെളിവാകും! മുപ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അവ അവയുടെ പൂർവികരിൽ നിന്ന് ഉരുത്തിരിഞ്ഞതല്ല എന്നതിനും ഇത് തെളിവാകുന്നില്ല. എന്നാൽ രസകരമായ കാര്യം, ഈ ഭൂമിതന്നെ ഉണ്ടായിട്ട് ‘ഏതാനും ആയിരം’ വർഷങ്ങളേ ആയിട്ടുള്ളു എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഇക്കൂട്ടർ 30 കോടി വർഷം പഴക്കമുള്ള ഡ്രാഗൺഫ്ലൈ ഫോസിലുകളുമായി സർക്കസ് കളിക്കുന്നതാണ്‌.

 ഇടക്കണ്ണിയുണ്ടൊ, ഇടക്കണ്ണി?

ഫോസിൽ രേഖയിലെ ‘വിടവുകൾ’ എല്ലാ കാലത്തും പരിണാമത്തിന്റെ മുനയൊടിക്കാൻ സൃഷ്ടിവാദക്കാർ ഉപയോഗിച്ചുവരുന്നുണ്ട്. പണ്ടു ജീവിച്ചിരുന്ന ജീവികളുടെ ശരീരഭാഗങ്ങൾ കൃത്യമായി അടുക്കി സൂക്ഷിക്കാനും അത് നമ്മുടെ ആവശ്യാനുസരണം ലഭ്യമാക്കാനും ആരെങ്കിലും സംവിധാനമൊരുക്കിയിരുന്നെങ്കിലേ എല്ലാ ഫോസിലുകളും നമ്മുടെ ആവശ്യാനുസരണം ലഭ്യമാകുകയുള്ളു. ഒഴുക്കിൽ പെട്ട് ജലാശായങ്ങളുടെയും കടലിന്റെയും അടിത്തട്ടിൽ എത്തുന്ന ജീവികളുടെ ശരീരങ്ങൾക്ക് മുകളിൽ മണ്ണും അവസാദങ്ങളും വന്നടിഞ്ഞ് കാലക്രമത്തിൽ രൂപ്പടുന്ന അവസാദശിലകളിലാണ്‌ സാധാരണയായി ഫോസിലുകൾ കാണപ്പെടുന്നത്. കരയിലും ഇത്തരം അവസാദശിലകൾ രൂപപ്പെടാറുണ്ട്. ഇത്തരം ഫോസിലുകൾ ഉണ്ടെങ്കിൽ തന്നെ അവ കൃത്യമായി കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്‌. ഇത്തരത്തിൽ ഫോസിലുകൾ കിട്ടുന്നതുതന്നെ വലിയ ഭാഗ്യമാണെന്നിരിക്കെ അവക്കിടയിൽ ‘വിടവുകൾ’ പാടില്ലെന്ന് വാശിപിടിക്കുന്നത് ആത്മാർത്ഥമായി കണ്ടെത്താനുള്ള  ആഗ്രഹം കൊണ്ടല്ല, മറിച്ച് തെറ്റാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രഥകൊണ്ടാണെന്ന് വ്യക്തം. ഇനി രണ്ട് ഫോസിലുകൾക്കിടയിൽ അവയുടെ ഇടയിലുള്ള മറ്റൊരു ഫോസിൽ കിട്ടിയെന്നിരിക്കട്ടെ, സൃഷ്ടിവാദക്കാർക്ക് ഉൽസാഹം കൂടും. കാരണം ഇപ്പോൾ മൂന്ന് ഫോസിലുകൾക്കിടയിൽ വിടവുകൾ രണ്ടായി വർധിച്ചിരിക്കുകയാണ്‌. ഇത് അവരുടെ വാദത്തിന്‌ ‘ഇരട്ടി’ ശക്തിലഭിച്ചിരിക്കുന്നതിന്‌ തെളിവാകുന്നു! 
പരിണാമത്തെ അതിന്റെ രീതിശാസ്ത്രം വെച്ച് പരിശോധിച്ചാൽ ഇടക്കണ്ണി തന്നെ പ്രസക്തമല്ലെന്ന് കാണാം. കാരണം ഓരോ സ്പീഷീസും ഓരോ ഇടക്കണ്ണി തന്നെയാണ്. പരിണാമം ക്രമാനുഗതവും നിരന്തരമായി നടക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഇതിനിടയിൽ സംഭവിക്കുന്ന ചെറിയ വ്യത്യാസങ്ങൾ കാലങ്ങളിലൂടെ പെരുകുമ്പോഴാണ് ഒരു ജീവി മറ്റൊന്നായി മാറുന്നത്. ഇത്തരത്തിൽ സംഭവിക്കുന്ന കാലത്തിന്റെ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ലഭിക്കുന്ന ഫോസിലുകൾ നമ്മൾ ഒന്നുകിൽ ഒരു വിഭാഗത്തിൽ അല്ലെങ്കിൽ മറ്റൊരു വിഭാഗത്തിൽ പെടുത്തുന്നു എന്നുമാത്രം.

കുയിലിന്റെ പാട്ടും മയിലിന്റെ പീലിയും പരിണാമവിരുദ്ധമോ?

മയിലിന്റെ മനോഹരമായ പീലിയും കുയിലിന്റെ സുന്ദരമായ പാട്ടും അന്ധമായ പരിണാമത്തിലൂടെ ഉരുത്തിരിയുമെന്ന് നിങ്ങൾ കരുതുന്നുവോ എന്ന ചോദ്യം കേട്ടാൽ ഒരു വക പരിണാമവാദികളൊക്കെ ഒന്ന് സംശയിക്കും. ശത്രുക്കളുമായുള്ള മൽസരത്തിന്‌ മയിലിന്‌ അതിന്റെ മനോഹരമായ പീലി ഒരിക്കലും സഹായകമാകുകയില്ല, മറിച്ച് അത് അപായകരവുമായി ഭവിക്കുകയും ചെയ്യും. പിന്നെങ്ങനെ അത് അതിജീവിച്ചു? ചില പക്ഷികളുടെ വൈവിധ്യമാർന്ന വർണങ്ങൾക്ക് അതിജീവനത്തിൽ എന്ത് പങ്കാണുള്ളത്?

ദൈവം അയാൾക്കുതോന്നിയ ജീവികൾക്കൊക്കെ തോന്നിയ കഴിവുകൊടുത്തു എന്ന് പറഞ്ഞാൽ ഉത്തരം വളരെ ലളിതമാണ്‌. ചോദ്യങ്ങളും അതോടെ അവസാനിച്ചു. എന്നാൽ പരിണാമശാസ്ത്രത്തിനു പറയാനുള്ളത് ലൈഗികനിർധാരണം എന്ന ഉത്തരമാണ്‌. പെൺ പക്ഷികൾ അവയ്ക്ക് ഇഷ്ടമുള്ള ഇണകളെ തെരഞ്ഞെടുത്ത് അവരുമായി ഇണചേരാൻ താല്പര്യം പ്രകടിപ്പിക്കുന്നു. ഈ വിഷയത്തിൽ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. മരിയൻ പെട്രോയും(Marion Petrov) സഹപ്രവർത്തകരും ആൺമയിലുകളുടെ വാലിൽ നിന്നും കൺപൊട്ടുകൾ നീക്കം ചെയ്തുകൊണ്ട്, കൂടുതൽ കൺപൊട്ടുകളുള്ള ആൺ മയിലുകളെയും അവ നീക്കം ചെയ്ത ആൺ മയിലുകളെയും പെൺ മയിലുകളുമായി ഇണചേരാൻ അനുവദിച്ചപ്പോൾ ആകർഷകമായ വാലുള്ളവ കൂടുതലായി തെരഞ്ഞെടുക്കപ്പെട്ടതായി കണ്ടെത്തി. അതുപോലെ ആൻഡേഴ്സൺ  1982-ൽ നീണ്ട വാലുള്ള വിഡോ പക്ഷികളിൽ, ആൺപക്ഷികളുടെ വാലിന്റെ നീളം കൃത്രിമമായി കൂട്ടിയും കുറച്ചും നടത്തിയ പരീക്ഷണത്തിൽ വാൽ നീളം കൂടുതലുള്ള ആൺ പക്ഷികൾ പെൺ പക്ഷികളാൽ കൂടുതൽ ആകർഷിക്കപ്പെതായി കണ്ടെത്തി. അവയെ ആകർഷിച്ചത് നിറമോ മറ്റെന്ത് മറ്റേതെങ്കിലും ഘടകമോ ആകാം. ഏതായാലും പെൺപക്ഷികൾ തെരഞ്ഞെടുപ്പ് നടത്തി എന്നത് സത്യം. ഇത്തരത്തിൽ കൂടുതലായി പെൺ പക്ഷികളാൽ തെരഞ്ഞെടുക്കപ്പെടുന്ന തരം ആൺ പക്ഷികളുടെ ജീനുകൾ അടുത്ത തലമുറകളിലേക്ക് പകർത്തപ്പെടാനും അത് ആ പ്രത്യേക ഗുണം അതിജീവിക്കാനും ഇടവരുത്തുന്നു. അതുപോലെ ഇണകൾക്കുവേണ്ടിയുള്ള മൽസരത്തിൽ നിർധാരണം ചെയ്യപ്പെട്ട അവയവങ്ങളും ഉണ്ട്. മാൻ, വാൽറസ് എന്നിവയുടെ കൊമ്പുകളും കുരങ്ങുകളുടെ കോമ്പല്ലുകളും ഇത്തരത്തിൽ നിർധാരണം ചെയ്യപ്പെട്ട പ്രതിരോധാവയവങ്ങൾ ആണ്‌. 

പരിണാമം തെറ്റെങ്കിൽ സൃഷ്ടിവാദം ശരിയാകുമോ?

പരിണാമശാസ്ത്രം ജീവശാസ്ത്രത്തിന്റെ ഭാഗമല്ലെന്നുപോലും പ്രചരിപ്പിക്കുന്ന ഹാസ്യസാമ്രാട്ടുകളായ പരിണാമവികർശകർ ഇന്ന് നമുക്കുമുന്നിലുണ്ട്. പ്രകൃതിയിൽ ജീവികൾ തമ്മിൽ നിലനിൽ‌പ്പിനായുള്ള മത്സരമൊന്നും നടക്കുന്നില്ല എല്ലാവരും നല്ല ഒത്തൊരുമയിൽ ആണ് ജീവിച്ചുവരുന്നത് എന്നും ഇവർ കണ്ടെത്തിയിട്ടുമുണ്ട്. സ്പീഷീസുകൾക്കകത്തെ സൂക്ഷമപരിണാമം ശരിയാണെന്ന് സമ്മതിച്ചാലും,  പ്രകൃതിയുമായുള്ള മൽസരത്തിൽ ചിലവയുടെ തിരോധാനമോ മറ്റുചിലവയുടെ അതിജീവനമോ സംഭവിച്ചാൽ തന്നെയും അതൊന്നും പരിണാമത്തിനു കാരണമാകുന്നില്ലന്നാണ്‌ ഇക്കൂട്ടരുടെ പ്രധാന വാദം.

 കുതിരയും കഴുതയും തമ്മിലുള്ള ഇണചേരലിൽ ജനിക്കുന്ന കോവർകഴുതക്ക് പ്രത്യുല്പാദനശേഷിയില്ലാത്തത് കഴുത കഴുതയായും കുതിരകുതിരയായും തുടരുന്നു വെന്നതിന്‌ ഉദാഹരണമായി ശ്രീ എൻ എം ഹുസ്സൈൻ എടുത്തുകാണിക്കുന്നു (സ്നേഹസവാദം മാസിക- ജനുവരി 2013). ഇത് വായിച്ചാൽ തോന്നുക രണ്ട് സ്പീഷീസുകൾ തമ്മിൽ ഇണചേരുമ്പോൾ ജനിക്കുന്ന സന്തതികൾ മൂന്നാമതൊരു സ്പീഷീസാകുന്നുവെന്ന് ശാസ്ത്രം പറയുന്നുവെന്നാണ്‌. അതുപോലെതന്നെയാണ്‌ പ്രകൃതിനിർധാരണം സ്പീഷീകരണത്തിനു കാരണമാകുന്നില്ല എന്ന വാദവും. ഒരു ജീവി പാരിസ്ഥിതികാനുകൂലനം നേടുന്നതാണ്‌ പരിണാമത്തിനുകാരണമാകുന്നത് എന്ന് അദ്ദേഹം ധരിച്ചുവശായിരിക്കുന്നതായി തോന്നുന്നു. ഒന്നുകിൽ ‘പ്രകൃതിനിർധാരണത്തിലൂടെയുള്ള പരിണാമം‘ എന്താണെന്ന് അറിയില്ല എന്ന് വ്യക്തം. അല്ലെങ്കിൽ അത് അറിഞ്ഞിട്ടും കെട്ടുകഥകളായ തന്റെ മതധാരണകളുടെ ശിഥിലകോട്ടകൾ സംരക്ഷിക്കാനുള്ള വ്യഗ്രഥയിൽ സത്യം മറച്ചുവെക്കുന്നു.
 
ജീവികളിൽ സംഭവിക്കുന്ന, അവയ്ക്ക് ദോഷകരമാകാതെ സംരക്ഷിക്കപ്പെടുന്ന ഗുപ്തമ്യൂട്ടേഷനുകൾ അനുകൂല പാരിസ്ഥിതിക അവസ്ഥയിൽ അതിജീവിക്കുകയും അത്തരം മ്യൂട്ടേഷനുകൾ നേരിയ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരം വ്യതിയാനങ്ങൾ കുന്നുകൂടി ജീവിയുടെ ശരീരഘടനയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിക്കുന്നു.  ഒരു സ്പീഷീസിനകത്തെ ഒരു വിഭാഗം അതിന്റെ തന്നെ മറ്റൊരു കൂട്ടത്തിൽ നിന്ന് പരസ്പരം ഇണചേരാൻ സാധിക്കാത്തവിധം ദ്വീപ് വല്ക്കരിക്കപ്പെടുന്ന അവസ്ഥയിൽ, വ്യത്യസ്തമായി പരിണമിക്കുകയും- ഒരു കൂട്ടം മാറ്റമില്ലാതെ തുടരുകയുമാകാം- ഈ രണ്ട് വിഭാഗവും പിന്നീട് എപ്പോഴെങ്കിലും സന്ധിക്കാനിടവരുമ്പോഴേക്കും പരസ്പരം ഇണചേർന്ന് ആരോഗ്യമുള്ള സന്തതിപരമ്പരകളെ ഉല്പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് അവ രണ്ട് വ്യത്യസ്ത സ്പീഷീസുകളായി പരിഗണിക്കപ്പെടുന്നത് എന്ന ശാസ്ത്ര സത്യത്തെയും അതുവഴി സംഭവിക്കുന്ന പരിണാമത്തെയും എത്രതന്നെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും വളച്ചോടിച്ചാലും ഏറിയാൽ പരിണാമം തെറ്റാണെന്ന് ചിലരെയൊക്കെ തെറ്റിദ്ധരിപ്പിക്കാനേ അവർക്ക് കഴിയൂ, പക്ഷേ, അതുകൊണ്ട് തങ്ങളുടെ മതപുസ്തകത്തിലെ കെട്ടുകഥകൾക്ക് ന്യായീകരണം കണ്ടെത്താൻ കഴിയുകയില്ലെന്നും അവർ തിരിച്ചറിയണം.

Tuesday, February 7, 2012

ജൈവപരിണാമം കൂടുതൽ തെളിവുകൾ-ഭാഗം 2

(രാജു വാടാനപ്പള്ളി)

 

Atavism

Atavism ത്തിന്റെ വേറൊരു ഉദാഹരണം ഇനി നോക്കാം. എല്ലാ നട്ടെല്ലികളിലും കൈകാലുകളിൽ വിരലുകൾ ഉണ്ട്. നമുക്ക് രണ്ടിലും കൂടി ഇരുപത് വിരലുകൾ. എന്നാൽ പല നട്ടെല്ലികളിലും അവ അനുകൂലനം നേടിയ പരിതസ്ഥിതിക്കനുസരിച്ച് വിരലുകളിൽ വ്യത്യാസം വന്നിട്ടുണ്ട്. നട്ടെല്ലികളിൽ കഴിഞ്ഞ 37 കോടി വർഷങ്ങൾക്കുമുമ്പുതന്നെ കൈകാലുകളിൽ വിരലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് രൂപപ്പെട്ട ജനിതകപ്രോഗ്രാം പിന്നീട് വന്ന എല്ലാ നട്ടെല്ലി വിഭാഗങ്ങളിലേക്കും പകർന്നു. തുടർന്നുള്ള പരിണാമഘട്ടങ്ങളിൽ, രൂപം കൊണ്ട എല്ലാ ജീവികളും അവർ അനുകൂലനം നേടിയ പരിസ്ഥിതിക്കനുസരിച്ച് വിരലുകൾ വ്യത്യസ്ത രൂപങ്ങളിൽ ഫോസിലിൽ കാണപ്പെടുന്നു. ഈ പ്രോഗ്രാം കുതിരയിൽ പ്രവർത്തിക്കുന്നത് നോക്കാം. കുതിര ഒറ്റക്കുളമ്പുള്ള ജീവിയാണെന്ന് നമുക്കറിയാം. ഈ ഒറ്റക്കുളമ്പ് എന്ന് പറയുന്നത് വാസ്തവത്തിൽ, അതിന്റെ നടുവിരലാണ്. കുതിര, അതിന്റെ ഭ്രൂണാവസ്ഥയിൽ, അതിന് മൂന്ന് വിരലുകളുണ്ട്. ആദ്യഘട്ടത്തിൽ അവ മൂന്നും ഒരേപോലെ വളരുന്നു. പിന്നീട് മധ്യവിരൽ അതിവേഗം വളരുകയും തുടർന്ന് അത് ഇന്നത്ത് ഒറ്റക്കുളമ്പായി തീരുകയും ചെയ്യുന്നു. വളർച്ച തടയപ്പെട്ട മറ്റ് രണ്ട് വിരലുകളും ചുരുങ്ങി കുളമ്പിന് മുകളിൽ രണ്ട് എല്ലിൻ കഷണം ഒട്ടിച്ചുവെച്ചപോലെ രൂപപ്പെട്ട് പ്രസവിക്കുന്നു. ഇതാണ് സാധാരണ നമ്മൾ കാണുന്ന അവസ്ഥ. എന്നാൽ അപൂർവ്വം ചില അവസരങ്ങളിൽ കുതിരയിൽ കുളമ്പിനു മുകളിലായി ചുരുങ്ങിപ്പോയ വിരലുകൾ ശരിയായ വിരലുകളായിതന്നെ വികസിക്കും.

 അതായത് കുതിരയുടെ DNA യിൽ suppress ചെയ്യപ്പെട്ട് കിടക്കുന്ന വിരലുകൾ നിർമ്മിക്കുന്നതിനുള്ള കോഡ് വഹിക്കുന്ന ജീനുകൾ “ഓൺ” ആവുകയും പൂർണ അർത്ഥത്തിലുള്ള വിരലുകൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് Atavism. പഴയകാലത്ത്, വശങ്ങളിൽ വിരലുകളുമായി ജനിക്കുന്ന കുതിരകൾ ഭാഗ്യവാന്മാരാണെന്ന് വിശ്വസിച്ചിരുന്നു. അലക്സാണ്ടാർ ചക്രവർത്തിക്കും ജൂലിയാസ് സീസറിനും ഇത്തരം കുതിരകൾ ഉണ്ടായിരുന്നുവെത്രെ. ഇത് ഭാഗ്യമോ, കഷ്ടമോ അല്ല്ല. പരിണാമത്തിന് സ്ഥിരീകരണം നൽകുന്ന മറ്റൊരു തെളിവ് മാത്രമാണ്. പൂർവ്വികന് ആവശ്യമായിരുന്ന മൂന്ന് വിരലുകളുള്ള ഘടന, പിൻ ഗാമിക്ക് വേണ്ടാതായപ്പോൾ-ഇന്നത്തെ കുതിരയിലെ ഒറ്റക്കുളമ്പ്- അതായത് പിൻ ഗാമിയുടെ പരിസ്ഥിതി പൂർവികന്റേതിൽ നിന്നും വ്യത്യസ്തമായതിനാൽ, അതിൽ അനുകൂലനം നേടണമെങ്കിൽ ഒരെണ്ണം മതി എന്ന അവസ്ഥ വരികയും ചെയ്തപ്പോൾ പ്രകൃതിനിർധാരണം മറ്റ് രണ്ട് വിരലുകൾ നിർമ്മിക്കുന്ന കോഡുകൾ  വഹിക്കുന്ന ജീനുകളെ supress ചെയ്തു. എന്നാൽ ചില ഘട്ടങ്ങളിൽ ഇത്തരം ജീനുകൾ പ്രകാശനം നേടുമ്പോഴാണ് മനുഷ്യന് വാലുണ്ടാകുന്നതും, കുതിരയ്ക്ക് വിരലുകൾ പ്രത്യക്ഷപ്പെടുന്നതും.

5 കോടി വർഷങ്ങൾക്കുമുമ്പ്, ഇയോസിൽ യുഗത്തിലാണ് ഇന്നത്തെ കുതിരയിലേക്കുള്ള പരിണാമം നടക്കുന്നത് (Class-Mammalia, Order-perissodactyla). ഈ കാലത്ത് ജീവിച്ച, ഒരു നായയുടെ വലിപ്പമുള്ള ജീവി- Eohippus-യിൽ നിന്നാണ് കുതിരയുടെ പരിണാ‍മം നടക്കുന്നത്. കുതിരയുടെ പരിണാമം നന്നായി ഡോക്യൂമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. Eohyppus ന്റെ കാലിൽ നാല് വിരലുകൾ വീതം ഉണ്ടായിരുന്നു. തുടർന്നുള്ള ഘട്ടങ്ങളിൽ ഈ ഘടനയ്ക്ക് മാറ്റം വന്നു. അത് 1.5 കോടി വർഷം മുമ്പത്തെ Merychippus-ൽ എത്തുമ്പോൾ വിരലുകൾ 3 ആയി; ഒപ്പം വലിപ്പവും കൂടി. ഈ കുതിരപൂർവ്വികന്റെ 3 വിരലുകൾ നിർമിക്കാനുള്ള ജനിതകപ്രോഗ്രാമാണ് ഇന്നത്തെ കുതിരകളും വഹിക്കുന്നത്. എന്നാൽ ഇന്ന് കുതിരകൾക്ക് ഒരു വിരൽ  മതി. അതുകൊണ്ട് മറ്റ് രണ്ട് വിരൽ ജീനുകൾ supress ചെയ്യപ്പെട്ടു. എന്നാൽ ഇത് ചുരുക്കം ചില ഘട്ടങ്ങളിൽ Atavism ആയി പ്രത്യക്ഷപ്പെടുന്നു; കുതിര വന്നവഴി കാണിച്ചുകൊണ്ട്.

Atavismത്തിനു മറ്റൊരു തെളിവ് തിമിംഗലത്തിലുണ്ട്. നമ്മൾ നേരത്തെ തിമിംഗലത്തിൽ ഇടുപ്പ് അസ്ഥികളും തുടസസ്ഥിയളും അവശിഷ്ട അവയവങ്ങളായി കണ്ടു. ഈ ജീവിയിൽ ചിലപ്പോൾ, ‘മനുഷ്യന്റെ വാലു‘പോലെ, ‘കുതിരയുടെ വിരലുകൾ‘ പോലെ,  പിൻ കാലുകൾ പുറത്തേക്ക് വലർനുവരും. കാരണം, തിമിംഗലം അതിന്റെ കരയിലെ സസ്തനിപൂർവ്വികന്റെ പിൻ കാൽ നിർമ്മിക്കുന്നതിനുള്ള ജനിതക പ്രോഗ്രാം ഇപ്പോഴും വഹിക്കുന്നു എന്നതുതന്നെ. ഈ ജീനുകൾ ചിലപ്പോൾ പ്രകാശനം നേടും. അപ്പോഴാണ് പിൻ കാലുകൾ ഉണ്ടായി പുറത്തേക്ക് വികസിക്കുന്നത്. ആ കാലുകളിൽ Femur, tibia, fibula എന്നിവ വ്യക്തമായി ഉണ്ടാകും; ഒരുവേള പാദത്തിന്റെ വിരലുകളും. എന്നാൽ ഈ പിൻ കാലുകൾ കരയിലെ പൂർവ്വികന്റേതുപോലെ perfect legs അല്ല. അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. 5 കോടി വർഷങ്ങൾക്കുമുമ്പാണ് കരയിലെ പൂർവ്വികരിൽ നിന്ന് തിമിംഗലത്തിലേക്കുള്ള പരിണാമം സംഭവിക്കുന്നത്. ജലജീവിതത്തിന് പിൻ കാലുകൾ ആവശ്യമല്ലാത്തതിനാൽ അവ നിർമ്മിക്കുന്നതിനുള്ള ജീനുകൾ supress ചെയ്യപ്പെട്ടു. അങ്ങനെ അഞ്ചുകോടി വർഷങ്ങളോളം ആ ജീനുകൾ ഉപയോഗിക്കപ്പെടാതെ കിടന്നു. അക്കാരണത്താൽ ഈ ജീനുകളിൽ ക്രമേണ degradation സംഭവിച്ചു. ഇതാണ്, Atavismത്തിൽ പൂർണമായും പിൻ കാലുകൾ പ്രത്യക്ഷപ്പെടാതിരിക്കാനുള്ള കാരണം.

Pseudo Gene

ഇനി നമുക്ക Pseudo Gene കളെ പരിശോധിക്കാം. ജീവന്റെ ആരംഭത്തിൽ, വളരെ ലളിതമായ ജൈവരൂപങ്ങളാണ് ഭൂമിയിൽ ഉണ്ടായിരുന്നത്. പിന്നീട് ഈ ലളിതരൂപങ്ങളിൽ നിന്ന് ജീവൻ സങ്കീർണതകളിലേക്ക് പതിയെ പരിണമിക്കുകയായിരുന്നു. ബാക്റ്റീരിയത്തിൽ നിന്ന് തിമിംഗലത്തിലേക്ക്. ഈ പ്രക്രിയയ്ക്ക് 400 കോടി വർഷത്തെ ചരിത്രമുണ്ട്. യഥാർത്ഥത്തിൽ എന്താണ്, ഈ പവർത്തനത്തിന്റെ ഉള്ളിൽ സംഭവിച്ചത്? ഒരു ജീവിയുടെ ജനിതകഘടന- ജനോം-യിലെ ജീനുകളാണ് ആ ജീവിയെ രൂപപ്പെടുത്തുന്നത് എന്ന് നമുക്കറിയാം. ഒരു ബാക്റ്റീരിയത്തിന്റെ ജനോമിൽ 1800 ഓളം ജീനുകളുണ്ട്. എന്നാൽ തിമിംഗലത്തിലെത്തുമ്പോൾ 25,000 ആണ്. ജീനുകളുടെ എണ്ണം പെരുകി. വ്യത്യസ്തങ്ങലായ ഈ രണ്ട് ജീവിവിഭാഗങ്ങൾക്കുള്ളിലെ വിസ്തൃതമായ കാലയളവിനുള്ളിൽ ഒട്ടനേകം പുതിയ ജീവികൾ രംഗത്തുവരുന്നു; അല്ലെങ്കിൽ നിരവധി പുതിയ Body Planകൾ ഉണ്ടാകുന്നു. ജീൽ duplication ആണ് ജീൻ പെരുപ്പത്തിന്റെ കാരണം. സാധാരണ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീനിൽ ചിലപ്പോൾ അതിന്റെ duplicate copy രൂപം കൊള്ളും. ഇങ്ങനെയാണ് ജനോം വികസിക്കുന്നത്. ഈ ജീൻ duplication അപൂർവ്വമായേ സംഭവിക്കൂ. ഡ്യൂപ്ലിക്കേറ്റ് ചെയ്ത ജീൻ ഒറിജിനൽ ജീനിന്റ് അടുത്തുതന്നെ ഉണ്ടാകും. എന്നാൽ ഈ ജീൻ active അല്ല. പിന്നീട് ഈ ജീനിൽ ഒരുപാട് മ്യൂട്ടേഷനുകൾ സംഭവിക്കും. അങ്ങനെ അനവധികാലം കഴിയുമ്പോൾ ഈ ജീൻ  active ജീൻ ആയി മാറും, അതായത് ഈ ജീനിന് പുതിയ പണി കിട്ടും. ജീവന്റെ ചരിത്രത്തിലുടനീളം ഈ പ്രക്രിയ സംഭവിച്ചിട്ടുണ്ട്. പരിണാമത്തെ സ്ഥിരീകരിക്കുന്ന ശക്തമായ തെളിവാണിത്. ജനോം വികസിച്ചതിനാൽ വ്യത്യസ്തങ്ങളായ ജീവികൾ വ്യത്യത കാലങ്ങളിൽ രൂപം കൊള്ളുന്നതിന് വഴിയൊരുങ്ങി. ഇത് ഫൊസിൽ രേഖകളിൽ വ്യക്തമാണ്. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. മുമ്പ് പറഞ്ഞതുപോലെ ഒരു ഘട്ടത്തിൽ duplicate ചെയ്ത ജീൻ active ആയി മാറുന്നതുപോലെ, ചില ഘട്ടങ്ങളിൽ active ആയ ജീൻ inactive ആക്കി മാറ്റപ്പെടും.പല ജീനുകളും, അത് പ്രതിനിധാനം ചെയ്യുന്ന ജീവി നിൽക്കുന്ന പരിസ്ഥിതിക്ക് യോജിച്ചതായതിനാൽ അതിനനുകൂലമായി ശക്തമായ നിർധാരണം ഉണ്ടാകും.

എന്നാൽ ചില ജീനുകൾ പരിസ്ഥിതിക്ക് യോജിക്കാതെവരും. അത്തരം ജീനുകളെ inactive ആക്കും. അതാണ് pseudo gene കളുടെ കഥ. ഇതിലെ ഗുട്ടൻസ് ഇതാ. പൂർവ്വികജീവികൾ ജീവിച്ച ഒരു പ്രത്യേക പരിതസ്ഥിതിയിൽ അനുപേക്ഷണിയ്മായ ഒരു ജീൻ, മാറിയ പരിതസ്ഥിതിയിൽ ജീവിക്കുവാൻ അനുകൂലനം നേടിയ പിൻ ഗാമികൾക്ക് ആവശ്യമില്ല. അപ്പോൽ പിൻ ഗാമികളിൽ ഈ ജിനിന് inactivation സംഭവിക്കും. അങ്ങനെ ആ ജീൻ ഒരു   pseudo gene ആയി നമ്മുടെ ജനോമിൽ കിടക്കും. എല്ലാ ജീവികളുടെയും ജനോമിൽ ഇത്തരം അനേകം pseudo gene കൾ ഉണ്ട്. മോളിക്യുലാർ ബറ്റോളജി വികസിച്ച ഇക്കാലത്ത്, ആ ജീനുകൾക്ക് എന്തുകൊണ്ട്, എന്ന്, ഇങ്ങനെ സംഭവിച്ചു എന്നത് നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. അപ്രകാരം ചുരുളഴിഞ്ഞ സംഭവങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നത് ഇതാണ് “ നമ്മൾ വന്ന വഴി”. അത്തരം രണ്ട് പ്രധാനപ്പെട്ട ജീനുകളുടെ കഥ നോക്കാം.

നമ്മിൽ വിറ്റാമിൻ C ഉല്പാദിപ്പിക്കുന്ന ഒരു ജീനുണ്ട്. ആ ജീനിന്റെ പേരാണ് GULO. എന്നാൽ ഈ ജീൻ നമ്മിൽ പൂർണമായും inactive ആണ്. പ്രൈമേറ്റുകളിൽ ആകമാനം ഈ ജീൻ inactiveആക്കപ്പെട്ടിരിക്കുകയാണ് (4). എന്നാൽ സസ്തനികളിലെ പ്രൈമേറ്റ് എന്ന ഓർഡർ ഒഴികെ ബാക്കി എല്ലാ വിഭാഗം ജീവികളിലും ഈ ജീൻ active ആണ്. വിറ്റാമിൻ C വളരെ പ്രധാനപ്പെട്ട ഘടകമാണ്. നമുക്ക് ഇത് ഭക്ഷണത്തിലൂടെ കിട്ടുന്നുണ്ട്, പ്രത്യേകിച്ചും പഴങ്ങൾ ഇതിന്റെ ഒരു കലവറയാണ്. ഭക്ഷണം വഴി നമുക്ക് വിറ്റാമിൻ Cകിട്ടിയില്ലെങ്കിലോ? അപ്പോൾ നമുക്ക് scurvy എന്ന രോഗം പിടിപെടും. മോണ പൊട്ടി രക്തം ഒലിക്കുക, മുറിവുകളിൽ നിന്നും ചോര ധാരധാരയായി പുറത്തുവരിക, എന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. 18-ആം നൂറ്റാണ്ടിലെ നാവികരെ വളരെ രൂക്ഷമായി ബാധിച്ച പ്രശ്നമായിരുന്നു ഇത്. മാംസബുക്കുകളായ സിംഹവും കടുവയും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരല്ലല്ലോ. എന്നാൽ അവയിലൊന്നും വിറ്റാമിൻ Cയുടെ പ്രശ്നമില്ല. അവയിലും ഇതര നട്ടെല്ലികളിലും ഈ വിറ്റാമിൻ നിർമ്മിക്കുന്ന ജീൻ active ആയതുകൊണ്ട് അവയ്ക്കൊരു പ്രശ്നവുമില്ല. എന്നാൽ പ്രൈമേറ്റുകളിൽ ഈ ജീൻ ഉണ്ടായിട്ടും അത് ഓഫ് ആയി കിടക്കുന്നു. അതിന്റെ കാരണം അന്വേഷിച്ചുചെല്ലുമ്പോഴാണ് മനുഷ്യപരിണാമത്തെ സംബന്ധിച്ച മറ്റൊരു തെളിവ് പുറത്തുവരുന്നത്.

അഞ്ച് കോടി വർഷങ്ങൾക്കുമുമ്പാണ് സസ്തനികളിൽ പ്രൈമേറ്റ് വിഭാഗം രൂപം കൊള്ളുന്നത്. പൂർവ്വികരിൽ നിന്നും വ്യത്യസ്തമായ, ഒരു സവിശേഷ പരിതസ്ഥിതിയിൽ ജീവിക്കുവാനാണ് പ്രൈമേറ്റുകൾ അർഹരായത്. പ്രൈമേറ്റുകൾക്ക് പൂർവ്വികന്റെ ഇതര ജീനുകൾക്കൊപ്പം GULO ജീനും പകർന്ന് കിട്ടിയിരുന്നു. എന്നാൽ “വൃക്ഷങ്ങളിൽ ജീവിക്കുക“ എന്ന പ്രത്യേക പരിതസ്ഥിതിയിൽ ജീവിക്കുവാനാണ് അവർ അനുകൂലനം നേടിയത്. ഈ വൃക്ഷജീവിതമാണ് GULO ജീനിന്റെ നിർവീര്യമാക്കലിലേക്ക് നയിച്ചത്. വൃക്ഷപരിസ്ഥിതിയിലെ ഒരു പ്രധാന ഭക്ഷണമാണ് പഴങ്ങൾ. നമ്മുടെ പ്രൈമേറ്റ് പൂർവ്വികർ ഈ പഴങ്ങൾ ധാരാളം ഭക്ഷിക്കുവാൻ തുടങ്ങി- ഈ ഭക്ഷ്യ വസ്തു മുഖ്യ ആഹാ‍രമാകുന്ന ഒരു പരിസ്ഥിതി, അതിനോട് അനുകൂലനം നേടുന്ന ജീവി വിഭാഗം- ഈ ഭക്ഷ്യരീതികാരണം വളരെയധികം വിറ്റാമിൻ C ശരീരത്തിനു ലഭ്യമാകുന്ന അവസ്ഥ വരുന്നു. ഈ സ്ഥിതി സ്ഥിരമാകുമ്പോൾ ശരീരത്തിൽ വിറ്റാമിൻ C നിർമ്മിക്കേണ്ട  ആവശ്യമില്ലാതെ വരുന്നു. അതായത് GULO ജീ‍നിന് പണിയില്ലാതെ വരുന്നു. Active ആയ ഒരു ജീൻ തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ ആ ജീൻ നിഷ്ക്രിയമാക്കപ്പെടും.ഈ തത്വം പ്രൈമേറ്റ് പരിണാമത്തിൽ പ്രയോഗിക്കപ്പെട്ടു. ഇഷ്ടം പോലെ ഈ വിറ്റാമിൻ ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന പരിസ്ഥിതിയിൽ ജീവിക്കുന്ന ജീവികളിൽ ഈ വിറ്റാമിൻ നിർമ്മിക്കേണ്ട കാര്യമില്ലല്ലോ. പ്രകൃതിനിർധാരണം, അക്കാരണത്താൽ ഈ ജീനിനെ നിർവീര്യമാക്കി.
  
5 കോടി വർഷങ്ങൾക്കു മുമ്പ് ഇയോസിൽ യുഗത്തിൽ സംഭവിച്ച ഈ പ്രക്രിയയിലൂടെ നിർവീര്യമാക്കപ്പെട്ട GULO ജീനും കൊണ്ട് പ്രമേറ്റുകൾ പരിണമിക്കുകയായിരുന്നു. ഇയോസിൻ യുഗത്തിനുശേഷം പ്രമേറ്റുകളിൽ ഒട്ടേറെ ജീവിവിഭാഗങ്ങൾ ഉരുത്തിരിഞ്ഞു. എല്ലാവർക്കും കിട്ടി ഈ inactive ജീൻ. അവരാരും തന്നെ വൃക്ഷപരിസ്ഥിതിയിൽ നിന്നും വിട്ടുനിന്നില്ല എന്നാണിത് കാണിക്കുന്നത്. അവസാനം, കഴിഞ്ഞ 70-60 ലക്ഷം മുതൽ മനുഷ്യൻ പരിണമിക്കാൻ തുടങ്ങി. നമുക്കും കിട്ടി ഈ ജീൻ. നമ്മൾ വൃക്ഷപരിസ്ഥിതിയിൽ നിന്നും മാറി വേറൊരു പരിസ്ഥിതിയോട് പൊരുത്തപ്പെട്ടു എങ്കിലും നമ്മുടെ പഴങ്ങൾ ഭക്ഷിക്കൽ രീതി തുടർന്നു. എങ്കിലും നമ്മുടെ ജനോമിൽ GULO ജീൻ active ആയി നിലനിന്നിരുന്ന അതേ സ്ഥാ‍നത്തുതന്നെ  നിർവീര്യമാക്കപ്പെട്ട് ഇപ്പോഴും അത് pseudo gene ആയി നിലനിൽക്കുന്നു.

മനുഷ്യൻ ദൈവസൃഷ്ടികളിൽ ഏറ്റവും ഉത്തമനായിട്ടുള്ളതാണെന്നാണ് സൃഷ്ടിവാദികൾ വീമ്പിളക്കുന്നത്. എന്നിട്ടുമെന്തേ അവരുടെ ദൈവം പട്ടിക്കും പൂച്ചയ്ക്കും പാമ്പിനും ചേമ്പിനും പക്ഷിക്കുമെല്ലാം അവയുടെ ശാരീരത്തിൽ ഈ വിറ്റാമിൻ നിർമ്മിക്കാനുള്ള കഴിവുകൊടുത്തപ്പോൾ മനുഷ്യനെ മാത്രം ഇങ്ങനെ പറ്റിച്ചത്! ദൈവത്തിന്റെ ഈ കടുംകൈ കൊണ്ട് മനുഷ്യർ എത്രമാത്രം യാതനയനുഭവിച്ചിട്ടുണ്ട്? ഇത് ഏറ്റവും രൂക്ഷമായത് കഴിഞ്ഞ ഹിമയുഗകാലത്താണ്. കഴിഞ്ഞ 18 ലക്ഷം വർഷം തൊട്ട് കഴിഞ്ഞ 10,000 വർഷം വരെ നീണ്ടുനിന്ന പ്ലിസ്റ്റോസിൻ യുഗത്തിൽ നടന്ന 4 ഹിമയുഗങ്ങളിൽ അവസാനത്തെ ഹിമയുഗത്തിന്റെ (Wurm ഹിമയുഗം- ആരംഭം 1.2 ലക്ഷം വർഷം മുതൽ കഴിഞ്ഞ 10000 വർഷം വരെ) മധ്യത്തിലണ് മനുഷ്യന്റെ ആഫ്രിക്കയിൽ നിന്നും ഇതര ഭൂഖണ്ഡങ്ങളിലേക്കുള്ള പ്രയാണം നടക്കുന്നത്. ഈ വേളയിൽ യൂറോപ്പും അമേരിക്കയും ഏഷ്യയും ഹിമയുഗത്തിൽ ശരിക്കും അമർന്നിരുന്നു. ഹിമയുഗത്തിൽ വൃക്ഷങ്ങളും ഫലസസ്യങ്ങളും അധികം വളരില്ല. ചെറിയതരം സസ്യങ്ങളും പായൽ പോലുള്ള മഞ്ഞിൽ വലരുന്ന സസ്യജാലങ്ങളുമായിരിക്കും ഉണ്ടാകുക. ഇവിടെ പഴവർഗങ്ങളുടെ ലഭ്യതയിൽ വൻ കുറവുണ്ടാകും. സമം വിറ്റാമിൻ C യുടെ അഭാവം ഫലം Scurvy രോഗത്തിന്റെ സാർവത്രികത. വേട്ടയാടാലിനിടയിൽ പറ്റിയ ഉണങ്ങാത്ത മുറിവിൽനിന്നും ഒലിച്ചിറങ്ങുന്ന രക്തത്തെനോക്കി, മോണയിൽ നിന്നും പൊട്ടിയൊലിച്ച ചൊര തുപ്പിക്കളഞ്ഞുകൊണ്ട് അവൻ സങ്കടത്തോടെ മനസ്സിൽ പറഞ്ഞുകാണും:“ ഈ മുറിവൊന്നുണങ്ങിയിരുന്നെങ്കിൽ”. നമ്മുടെ 2000 തലമുറകൾക്കു മുമ്പത്തെ വന്ദ്യനാ‍യ ആ മനുഷ്യനോട് നമുക്ക് പറയാം. “അല്ലയോ പിതാമഹാ, അങ്ങയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം അങ്ങയുടെ ഭക്ഷണത്തിൽ വേണ്ടത്ര പഴവർഗങ്ങൾ ഇല്ലാത്തതാണ്. ദൈവം നമ്മെ രണ്ടുതരത്തിൽ ചതിച്ചു. ഒന്ന് നമ്മുടെ  GULO ജീൻ ഓഫാക്കി. രണ്ട്, ഹിമയുഗമുണ്ടാക്കി നമ്മെ അതിലും കൂടുതൽ ബുദ്ധിമുട്ടിച്ചു. ഇതുകേട്ടപാടെ നമ്മുടെ പിതാമഹൻ തന്റെ ഒറിഗ്നേഷ്യൻ കന്മഴു കയ്യിലെടുത്തുകൊണ്ട് അലറും: “എവിടെ ആ കാലമാടൻ”

ഇനി മറ്റൊരു pseudo gene നെപ്പറ്റി.

മണം പിടിക്കാനുള്ള ശേഷി സസ്തനികളിൽ അപാരമാണ്. പറമ്പിൽ കെട്ടിയിട്ടിരിക്കുന്ന ആന അതിന്റെ ഒന്നാം പാപ്പാന്റെ സാന്നിധ്യം ഒരു ഫർലോങ് അകലെനിന്ന് തിരിച്ചറിയും. നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട്: “പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും“. പത്തായം എങ്ങനെ അടച്ചുപൂട്ടിയാലും അതിനുള്ളിലിരിക്കുന്ന നെല്ലിന്റെ മണം എലി പിടിക്കും. നായ മണം പിടിക്കുന്നതിനെപ്പറ്റി നമുക്കറിയാമല്ലോ. ഇതെല്ലാം സൂചിപ്പിക്കുന്നത് സസ്തനികളുടെ അത്യധികമായ ഘ്രാണശേഷിയെയാണ്. നട്ടെല്ലി ലോകത്ത് ഏറ്റവും കൂടുതൽ ഘ്രാണശേഷിയുള്ളത് സസ്തനികൾക്കാണ്. ഘ്രാണശേഷിയുടെ വിപുലത്തിനായി സസ്തനികൾക്ക് വളരെയധികം ജീനുകളുണ്ട്. എലിയുടെ കാര്യം എടുക്കുക. എലി മണത്തിന്റെ ലോകത്താണ് ജീവിക്കുന്നത്. എലി ഒരു രാത്രീഞ്ചരനാണ്. അത് ഇരതേടുന്നതും, ഇണയെ കണ്ടെത്തുന്നതും കുട്ടികളെ തിരിച്ചറിയുന്നതും ശത്രുവിനെ മനസ്സിലാക്കുന്നതും, മറ്റൊരാൾ തന്റെ പ്രദേശത്തേക്ക് അതിക്രമിച്ച് കയറുന്നത് കണ്ടെത്തുന്നതുമെല്ലാം മണം കൊണ്ടാണ്. നിശാജീവിതത്തിന് എന്തുകൊണ്ടും അനുയോജ്യം മണമാണ്; കാഴ്ചയല്ല. രാത്രിയിൽ കാഴ്ചശേഷിക്ക് വലിയ പ്രസക്തിയില്ല.(മനുഷ്യൻ എണ്ണയും വൈദ്യുതിയും ഉപയോഗിച്ച് വെളിച്ചം ഉണ്ടാക്കുന്നതുവരെ രത്രിയിലെ പ്രകാശ സ്രോതസ്സ് ചന്ദ്രനും നക്ഷത്രങ്ങളുമായിരുന്നു.) എലിയുടെ ജനോമിൽ 25000 ത്തോളം ജീനുകളുണ്ട്. അതിൽ 1000 ജീനുകൾ മണം  പിടിക്കാൻ വേണ്ടി മാത്രമുള്ളതാണ്. (Olfactory Receptor genes-OR ജീനുകൾ). നിശാജീവിതത്തിന് അനുയോജ്യമായി മണം പിടിക്കൽ ശേഷിക്ക് അനുകൂലമായി ശക്തമായ നിർധാരണം നടന്നു എന്നതാണ് സസ്തനികളിൽ കാണുന്ന Olfactory Receptor geneകളുടെ ആധിക്യത്തിന് കാരണം. ചുറ്റും കാണുന്ന സസ്തനികളെ ഒന്ന് ശ്രദ്ധിച്ചുനോക്കുക:-പശു, ആട്, കുതിര, പൂച്ച-ഇവയെല്ലാം മണം പിടിച്ച് അവയുടെ പ്രവർത്തനങ്ങൾ നടത്തുന്നത് കാണാം.

എന്നാൽ നമ്മുടെ സ്ഥിതിയോ. മണം പിടിക്കുന്നതിന്റെ കാര്യത്തിൽ കാര്യത്തിൽ മേല്പറഞ്ഞ ജീവികളുടെ ഏഴയലത്ത് നിൽക്കാനുള്ള കഴിവ് മനുഷ്യർക്കില്ല. നമുക്ക് മണം പിടിക്കാനുള്ള ശേഷി നൽകുന്ന ജീനുകളിൽ പകുതിയോളം inactive ആയിരിക്കുന്നു, അതുതന്നെ കാരണം. നമ്മുടെ ജനോമിന്റെ 3 ശതമാനം ജീനുകൾ മണം പിടിക്കാനുള്ള ശേഷി നൽകുന്നവയാണ്. അതായത് 800 ജീനുകൾ. അതിൽ 400 ജീനുകൾ നിർവീര്യമാക്കപ്പെട്ടു. ഇത് മനുഷ്യനിൽ മാത്രം സംഭവിച്ചതല്ല; ഒട്ടുമിക്ക പ്രൈമേറ്റുകളിലും ഇത് തന്നെയാണ് സ്ഥിതി.

കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പേതന്നെ മണം പിടിക്കാനുള്ള ശേഷി ആരംഭിച്ചിരുന്നു. ജലത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. കാംബ്രിയൻ യുഗത്തിൽ HOX ജീനുകളിൽ സംഭവിച്ച duplication കളുടെ ഫലമായി പുതുതായി ചില body plan കൾ ഉരുത്തിരിഞ്ഞതായി നാം കണ്ടുവല്ലോ. മത്സ്യങ്ങളാണ് ഇതിന്റെ ആദ്യ പ്രതിനിധികൾ. അവയുടെ ജീവസന്ധാരണത്തിന് “മണം പിടിക്കൽ” അനുയോജ്യമായപ്പോൾ അനുകൂലമായ നിർധാരണം നടന്നു. മണം പിടിക്കുന്നതിന് 2 തരം ജീനുകൾ ഉണ്ട്. ജലത്തിലെ മണം പിടിക്കുന്നതും അന്തരീക്ഷത്തിലെ മണം പിടിക്കുന്നതും. ഭൂമിയിൽ ഇന്ന് കാണുന്ന ഏറ്റവും പ്രാചീന മത്സ്യങ്ങളാണ് Jawlless fish കൾ. Lampryയും Hagfish ഉം ഇതിൽ പെടുന്നവയാണ്. ഇവയിലുള്ള മണം പിടിക്കാനുള്ള ജീനുകൾ ജലത്തിലെ മണം പിടിക്കുന്നതിനുള്ളതോ അന്തരീക്ഷത്തിലെ മണം പിടിക്കുന്നതിനുള്ളതോ അല്ല. പകരം രണ്ടും കൂടിയതാണ്.(5). ഇവിടുത്തെ ജനിതക സൂചന വ്യക്തമാണ്; ഘ്രാ‍ണ ജീനുകൾ, ജലത്തിലെ മണം പിടിക്കാനുള്ള ജീനുകൾ, അന്തരീക്ഷത്തിലെ മണം പിടിക്കാനുള്ള ജീനുകൾ എന്ന രണ്ട് തരം ജീനുകൾ രൂപപ്പെടുന്നതിനു മുമ്പ് ഉള്ള നട്ടെല്ലികളാണ് ഇവ എന്ന്. Jawless fishകളിൽ മണം പിടിക്കുന്നതിനുള്ള വളരെക്കുറച്ച് ജീനുകളെയുള്ളു. അടുത്ത നട്ടെല്ലി ഘട്ടം Jawed fishകളാണ്. പരിണാമം ഇവരിലെത്തുമ്പോൾ മണം പിടിക്കാനുള്ള ജീനുകളുടെ എണ്ണം കൂടുന്നു (Duplication വഴി). അങ്ങനെ ഘ്രാണ ജീനുകളുടെ എണ്ണം, മത്സ്യത്തിൽ നിന്ന് ഉഭയജീവികൾ വഴി, ഉരഗങ്ങൾ വഴി സസ്തനികളിൽ എത്തുമ്പോൾ അത് ആയിരത്തിൽ പരമാകുന്നു. സസ്തനികൾ മണം പിടിക്കാനുള്ള കാര്യത്തിൽ Highly specialized ആണ്.

ഇനി സസ്തനികളുടെ ഘ്രാണ ജീവിതത്തെ പിന്തുടരാം. സസ്തനികളിൽ ഇത്രയധികം ഘ്രാണ ജീനുകൾ ഉണ്ടാവാനുള്ള കാരണം, കഴിഞ്ഞ 20 കോടി വർഷം തൊട്ട് തുടങ്ങുന്ന അവയുടെ നിശാജീവിതമാണ്. പകൽജീവിതം ഡിനോസറുകൾ കയ്യടകിയതിനാലാണ് ഇവയ്ക്ക് നിശാജീവിതവുമായി പൊരുത്തപ്പെടേണ്ടിവന്നത്. സ്വാഭാവികമായും അവിടെ കാഴ്ചയ്ക്കല്ല, മണം പിടിക്കുന്നതിനാണ് പ്രാധാന്യം എന്നതിനാൽ അതിനനുകൂലമായി നിർധാരണം നടക്കും.  അങ്ങനെ ആയിരത്തിലധികം മണജീനുകളുമായി സസ്തനിജീവിതം തുടരുന്നു. പിന്നീട് സസ്തനി വിഭാഗങ്ങളിൽനിന്നും പ്രൈമേറ്റുകൾ രൂപപ്പെടുന്നു. വൃക്ഷങ്ങളിൽ ജീവുക്കുവാൻ അനുകൂലനം നേടിയ പ്രൈമേറ്റുകൾക്ക്, അവരുടെ പൂർവികരുടെ ഇതര ജീനുകൾക്കൊപ്പം വിപുലമായ മണം പിടുത്തജീനുകളും പകർന്നുകിട്ടി. ഇനിയാണ് മണം പിടിക്കുന്നതിനുള്ള ഇത്രയും ജീനുകളിൽ പകുതിയോളം ജീനുകളെ നിർവീര്യമാക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ നടക്കുന്നത്. പ്രൈമേറ്റുകളിൽ കുറെപേർ പകൽജീവിതം നയിക്കുവാൻ അർഹതനേടിയവരായിരുന്നു. വൃക്ഷജീവിതത്തിന്റെ നിലനില്പിന് അനിവാര്യം കാഴ്ച്ശേഷിയാണ്. പകൽജീവിതം ലളിതമാക്കുന്നവിധത്തിൽ കാഴ്ചശേഷിയുടെ കാര്യത്തിൽ പ്രൈമേറ്റുകളിൽ ചില വ്യതിയാനങ്ങൾ നടന്നു. ഇത് അവർക്ക് ത്രിമാന വീക്ഷണവും Full colour vision ഉം നൽകി. വൃക്ഷജീവിതത്തിന് ഈ ഗുണങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണ്. ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ചാടണമെങ്കിൽ ത്രിമാനവീക്ഷണം കൂടിയേ തീരൂ. അതുപോലെ Full colour vision അവർക്ക് ഭൂമിയിലെ വർണലോകത്തെ കാട്ടിക്കൊടുത്തു. ഇത് ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രധാനമാണ്. ഇതെല്ലാം പകൽ സമയത്ത് മാത്രമേ നടക്കൂ. അതുകൊണ്ട് കാഴ്ച സുപ്രധാനമായി. സസ്തനി ലോകത്ത് പ്രൈമേറ്റുകൾക്കു മാത്രമേ Full colour vision ഉള്ളു. അതിനായി നമുക്ക് 3 opsin ജീനുകൾ ഉണ്ട്. പ്രൈമേറ്റുകൾ ഒഴിച്ചുള്ള മറ്റ് സസ്തനികൾക്കെല്ലാം 2 opsin ജീനുകൾ മാത്രം. അവയ്ക്ക് ഫുൾ കളർവിഷൻ ഇല്ല. (ഇക്കാര്യത്തിൽ ‘ദൈവം’ അവരെ പറ്റിച്ചു!) അപ്പോൾ മണം പിടിക്കൽ അപ്രസക്തമായി. ഈ ഘട്ടത്തിൽ ഒരു ജീൻ ഉപയോഗിച്ചുകൊണ്ടേയിരിക്കുക അല്ലെങ്കിൽ നഷ്ടപ്പെടുത്തുക എന്ന തത്വം വീണ്ടും പ്രയോഗത്തിൽ വരുന്നു. അങ്ങനെ പകൽ ജീവിതായോധനത്തിന് മണം പിടിക്കൽ അനിവാ‍ര്യമല്ലാത്തതിനാൽ, പ്രകൃതി നിർധാരണം മണം പിടിക്കുന്നതിനുള്ള ഒട്ടനവധി ജീനുകളെ നിർവീര്യമാക്കുന്നു. അപ്രകാരം നിർവീര്യമാക്കപ്പെട്ട 400 ഓളം ജീനുകളെയും പേറിക്കൊണ്ട് അല്ലെങ്കിൽ നമ്മൾ വന്ന വഴിയുടെ ‘ഭൂപട‘വും വഹിച്ചുകൊണ്ട് നമ്മൾ ഓരോരുത്തരും ജീവിക്കുന്നു. അതിൽ സൃഷ്ടിവാദിയെന്നോ യുക്തിവാദിയെന്നോ ഭേദമൊന്നുമില്ല.

ജൈവപരിണാമത്തിനുള്ള അനിഷേധ്യമാ‍യ തെളിവുകളാണ് നാമിവിടെ കണ്ടത്. ഓരോ മനുഷ്യന്റെയും - ഇതര ജീവികളുടെയും- ജനോമിൽ, അവരെ രൂപപ്പെടുത്തുന്നതിനാവശ്യമായ യഥാർത്ഥ ജീനുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് നിർവീര്യമാക്കപ്പെട്ട ഇത്തരം pseudo geneകളുടെ എണ്ണം. ഒരു പുതിയ ജീവി, അതിന്റെ പൂർവികരിൽനിന്ന് പരിണമിക്കുമ്പോൾ പൂർവ്വികനെ രൂപപ്പെടുത്തിയ ജീനുകളിൽ ചിലത് പുതിയ ജീവിക്ക് അനാവശ്യമായി വരും. അപ്പോഴത്തെ ഒരു വഴിയാണ് ജീൻ inactivation. അങ്ങനെ നിർവീര്യമാക്കപ്പെട്ട ജീനുകളുടെ ശവപ്പറമ്പാണ് നമ്മുടെ ജനോം. അത്തരം ഓരോ ജീനുകളുടെയും പഠനം നമ്മൾ നമ്മളായിത്തീർന്ന വഴിയെ നമുക്ക് മനസ്സിലാക്കിത്തരുന്നു. ജീവികൾ ‘ദൈവ’സൃഷ്ടികളാണെങ്കിൽ എന്തിന് അവർ ഇത്തരം  pseudo geneകളെ പേറണം? ദൈവത്തിന്റെ അന്യദൃശമായ കൽ‌പ്പനാവൈഭവത്തിൽ രൂപപ്പെടുന്ന ഒരു ജീവിയിൽ ഇത്തരം തെറ്റുകൾ ഒന്നും തന്നെ ഉണ്ടാവാൻ വഴിയില്ലല്ലോ. എന്നാൽ സൃഷ്ടിവാദത്തിന്റെ നട്ടെല്ലൊടിക്കുന്ന തെളിവുകളും പേറിക്കൊണ്ടാണ് ഓരോ പരിണാമവാദിയും സൃഷ്ടിവാദിയും ജീവിക്കുന്നത്.

പൂർവ്വികബന്ധത്തെ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി നോക്കാം. (ഇത് ജീനിനെ സംബന്ധിച്ചല്ല; അവയവത്തെപ്പറ്റിയാണ്). മതങ്ങൾ പഠിപ്പിക്കുന്നത് മനുഷ്യർ ദൈവത്തിന്റെ ‘ഉൽകൃഷ്ട സൃഷ്ടി‘യാണെന്നാണ്. മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ തന്നെയാണ് സൃഷ്ടിച്ചതെത്രെ. അങ്ങനെയാണെങ്കിൽ മനുഷ്യരൂപം ഭൂമിയിലെ ഇതരരൂപങ്ങളേക്കാൾ മനോഹരമായതും കുറ്റമറ്റതുമായിരിക്കും. അപ്പോൾ അത് മഹത്തായ ഒരു design ആയിരിക്കും. അത്തരം ഒരു ഡിസൈൻ തീർക്കുന്നയാൾ Intelegent Designer  ആയിരിക്കും, സൃഷ്ടിവാദികൾ അവകാശപ്പെടുന്നതുപോലെ. എന്നാൽ അപ്രകാ‍രം ഒരു ഡിസൈനറെ നമുക്ക കാണാൻ കഴിയുന്നില്ല, ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അയാൾ ഒരു പടുവിഡ്ഢിയായിരിക്കും. മനുഷ്യനിലെ മോശം ഡിസൈനുകളിൽ ഒരെണ്ണം ഇതാ. പുരുഷന്മാർക്ക് സർവ്വസാധാരണയായി വരുന്ന ഒരു രോഗമാണ് ഹെർണിയ (Inguinal Hernia)-കുടലിറക്കം- സർജറി വരും മുമ്പുള്ള കാലത്ത് ഈ രോഗം അതീവ ഗുരുതരമായിരുന്നു. പോയകാലത്ത് എത്രയോ മനുഷ്യർ ഈ രോഗം വന്ന് മരണപ്പെട്ടിരുന്നു. ‘ദൈവം’ ഉണ്ടെങ്കിൽ അങ്ങേരുടെ മണ്ടത്തരമാണ് ഈ ദാരുണമായ അന്ത്യത്തിനു കാരണം. ഇന്ന് സർജറികൊണ്ടും മരുന്നുകൊണ്ടും രക്ഷപ്പെടുത്താവുന്ന ഈ രോഗം എന്തുകൊണ്ടുണ്ടാകുന്നു എന്ന് അറിയുന്നത് രസകരമാണ്. പുരുഷന്റെ വൃഷണങ്ങൾ ശരീരത്തിനുവെളിയിൽ ഒരു സഞ്ചിയിൽ ആണല്ലോ കിടക്കുന്നത്. അതിന്റെ കാരണം ബീജങ്ങളുടെ നിൽനിൽ‌പ്പിന് ശരീരത്തിനകത്തെ താപനില ഹാനികരമാണ്. അതിനാൽ പ്രകൃതി ശരീരത്തിനുവെളിയിൽ പ്രത്യേക സഞ്ചിയിൽ ഇരിപ്പിടമൊരുക്കി. ഇപ്പോൾ അത് വെളിയിലാണ് കാണുന്നതെങ്കിലും വൃഷണങ്ങൾ രൂപം കൊള്ളുന്നത് വയറിനകത്ത് കരളിനടുത്തായാണ്. ഗർഭസ്ഥ ശിശുവിന് 6-7 മാസം പ്രായമാകുമ്പോൾ ഈ വൃഷണങ്ങൾ രണ്ട് ചാനലുകളിലൂടെ- inguinal canals- സാവധാനം താഴേക്കിറങ്ങുന്നു. ഇതൊരു വേദനാ ജനകമായ യാത്രയാണ്. ഗർഭസ്ഥശിശു ഇതറിയുന്നില്ല എന്നേയുള്ളു. അങ്ങനെ അത് വൃഷണസഞ്ചിയിൽ എത്തിച്ചേരുന്നു. വൃഷനങ്ങൾ താഴേക്കിറങ്ങിയ ശേഷം inguinal canals ശാരീരത്തിലെ ഏറ്റവും ദുർബലമായ ഒരു ഭാഗമായി അവശേഷിക്കുന്നു. ഇവിടെ എളുപ്പത്തിൽ infection സംഭവിക്കും. ഇതാണ് inguinal hernia എന്ന് പറയുന്നത്. അത് ചിലപ്പോൾ കുടലിനെ തകർത്ത് കളയും. അത് മരണത്തിൽ കലാശിക്കും. ഇത് ഒരു മോശം ഡിസൈൻ ആണ്. ഒരു ഇന്റലിജൻസ് ഡിസൈൻ ഉണ്ടെങ്കിൽ വൃഷണം ഗർഭസ്ഥാവസ്ഥയിൽ തന്നെ വൃഷണസഞ്ചിയിൽ രൂപപ്പെടണം. അപ്പോൾ വേറൊരിടത്ത് ഉൽഭവിച്ച് സഞ്ചിയിലേക്ക് ഇറങ്ങിവരേണ്ടി വരുമായിരുന്നില്ല. അതോടൊപ്പം inguinal canals ന്റെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല, കൂടെ ഹെർണിയയും പിടിപെടില്ല.

പ്രകൃതിനിർധാരണമാണ് മനുഷ്യനിൽ ഇത്തരമൊരു adjustment വരുത്തിയത്. അതിന്റെ ചരിത്രമറിയണമെങ്കിൽ നാം പരിണാമശാസ്ത്രത്തിലേക്ക് തിരിയണം. ഈ സംഭവങ്ങളുടെ ആരംഭം 40 കോടി വർഷങ്ങൾക്കുമുമ്പാണ്. നമ്മൾ മുമ്പ് കണ്ടപോലെ മത്സ്യങ്ങളിൽ നിന്ന് തന്നെയാണ് ഇതിന്റെയും തുടക്കം. മത്സ്യത്തിന്റെ അടിസ്ഥാന ബോഡിപ്ലാനിൽ പിന്നീട് സംഭവിച്ച നീക്കുപോക്കുകളുടെ ഫലമായുണ്ടായതാണ് പിന്നീട് വന്ന നട്ടെല്ലി ജൈവസഞ്ചയം മുഴുവൻ. അതുകൊണ്ട് പൂർവികമായ ഈ മത്സ്യ body plan, പിൻഗാമികളായ വ്യത്യസ്ത ജീവികളിൽ വേറിട്ട രൂപത്തിലാണെങ്കിലും കാണാൻ സാധിക്കും. അതുതന്നെയാണ് വൃഷണങ്ങളുടെ കാര്യത്തിലും. കരയിലുള്ള എല്ലാ നട്ടെല്ലികളുടേയും വൃഷണങ്ങളുടെ വികാസപരിണാമങ്ങൾ മത്സ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒരു സ്രാവിനെപിടിച്ച് അതിന്റെ വയറ് കീറി നോക്കുക. ആദ്യം അതിന്റെ ലിവർ കാണാം. സ്രാവിന് ലിവർ വളരെയധികമാണ്. അതിന്റെ മുകളിലായി ഹൃദയത്തിനടുത്താണ് വൃഷണങ്ങളുടെ സ്ഥാനം. സ്രാവിനുമാത്രമല്ല, ഇതര മത്സ്യങ്ങൾക്കും ഇപ്പോഴും ഹൃദയത്തിനടുത്തുതന്നെയാണ് വൃഷണങ്ങളുടെ സ്ഥാനം. മത്സ്യത്തിന്റെ ഈ അടിസ്ഥാന ഘടന പിന്നീട് അതിൽനിന്നും ആവിർഭവിച്ച എല്ലാ നട്ടെല്ലിവിഭാഗങ്ങളും സ്വീകരിച്ചു. ആ തുടർച്ച മനുഷ്യനും കിട്ടി. മനുഷ്യനിലും കരളിനടുത്താണ് വൃഷണങ്ങൾ ആദ്യം രൂപപ്പെടുന്നത്. എന്നാൽ നമ്മൾ ഉഷ്ണരക്തമുള്ള ജീവികളായതിനാൽ വൃഷണത്തിന് അതിന്റെ ഉൽഭവസ്ഥാനത്തുതന്നെ നിൽക്കാ‍ൻ സാധ്യമല്ല. (ബീജങ്ങൾ നശിക്കുമെന്നതുതന്നെ പ്രധാന കാരണം) അപ്പോൾ പ്രകൃതിനിർദ്ധാരണം കണ്ടെത്തിയ വഴിയാണ് കാലിനിടയിൽ ഒരു സഞ്ചിയുണ്ടാക്കി വൃഷണങ്ങളെ അതിൽ സ്ഥാപിക്കുക എന്നത്. അത് താഴേക്കിറങ്ങുവാനായി രണ്ട് കനാലുകൾ രൂപപ്പെടുന്നു. അതിലൂടെ വൃഷണത്തെ സഞ്ചിയിലേക്ക് നീക്കുന്നു. ഇതാണ് പരിണാമം. അപ്പപ്പോൾ വേണ്ട ചില നീക്കുപോക്കുകളുണ്ടാക്കി പ്രശ്നത്തെ പരിഹരിക്കുക. അത് ഒരിക്കലും തുടക്കം തൊട്ടേ ഒരു പൂർണജീവിയെ സൃഷ്ടിക്കുന്നില്ല.മറിച്ച് നിലവിലുള്ളതിൽ ചില ഫിറ്റിങ്ങുകൾ നടത്തി പുതിയ രൂപത്തിലേക്ക് ജീവിയെ രൂപപ്പെടുത്തുന്നു. അതുകൊണ്ട് ഒരു ജീവി എന്നത് അപൂർണതയാണ്. ഈ അപൂർണതയാണ് ഹെർണിയ എന്ന ദുരിതാ‍വസ്ഥയിലേക്ക് നമ്മെ നയിക്കുന്നത്. ദൈവം എന്നത് ഒരു മതനുണയാണെന്നാണ് ഇത് കാണിക്കുന്നത്. ഉണ്ടെങ്കിൽ വൃഷണം തുടക്കം തൊട്ടേ വൃഷണസഞ്ചിയിൽ രൂപപ്പെട്ടേനെ. അപ്പോൾ പിന്നെ ഹെർണിയ എന്ന പ്രശ്നം തന്നെ ഉണ്ടാ‍വില്ലല്ലോ.

നമ്മുടെ ശരീരം ഒരു Old body യാണ്. കഴിഞ്ഞ 400 കോടി വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട ജീവജാലങ്ങളിലെ ഇങ്ങേതലയ്ക്കലെ കണ്ണി മാത്രമാണ് മനുഷ്യൻ. ഇതിനിടയിലെ ഓരോ ജീവിക്കും അവരുടെ പരിണാമകഥ പറയാനുണ്ട്. ജീവന്റെ ഉല്പത്തിക്കുശേഷം അഭംഗുരം തുടരുന്ന പരിണാമത്തിന്റെ കഥ. ഒരോ ഘട്ടത്തിലെയും പരിസ്ഥിതിക്കനുസരിച്ച് പ്രകൃതിനിർധാരണം രൂപപ്പെടുത്തിയ ജീവികളുടെ സംഭവപരമ്പരയാനത്. പരിസ്ഥിതിക്കനുസരിച്ച് പഴയ body planൽ ചെറിയ അഡ്ജസ്റ്റുമെന്റ്റുകൾ. (ഒരിക്കലും ഒരു മത്ഷ്യത്തിൽ നിന്ന് നേരിട്ട് ഒരു ആനയുണ്ടാവില്ല.മത്സ്യത്തിൽ നിന്ന് ചെറിയ മാറ്റങ്ങളോടെ ഉഭയജീവിതന്നെയാണുണ്ടാവുക.)

പിന്നെ നമ്മൾ കാണുന്നത്, പഴയതിൽ നിന്നും വ്യത്യസ്തതയുള്ള വേറൊരു ജീവി. എന്നിരുന്നാലും ശരീരത്തിന്റെ അടിത്തറ-അടിസ്ഥാന ഘടന- പഴയതിൽ നിന്നുതന്നെ. അങ്ങനെ കൂട്ടിയും കുറച്ചും പരിണാമം മുന്നോട്ട്. അതുകൊണ്ട് ഒന്നുകൂടി ഉറപ്പിച്ചുപറയട്ടെ, നമ്മുടേത് ഒരു Old body ആണ്. എന്നാൽ നമ്മുടെ ഈ Old Gold body രൂപപ്പെടാൻ ജീവൻ ആരംഭിച്ചശേഷം 400 കോടി വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.

കുറിപ്പുകൾ


4. Danial J Fairbanks- Relics of Eden; the Powerful evidence of Evolution in human DNA, prometheus  Books, 2007, p 53-54.
5. Neil Shubin- Your Innerfish, Penguin Books, 2009, p 145
6. Neil Shubin- This Old bldy, Scientific American India January 2009.






Wednesday, October 5, 2011

ജൈവപരിണാമം- കൂടുതൽ തെളിവുകൾ- ഭാഗം 1

 (രാജു വാടാനപ്പള്ളി)


1859ലാണ്‌ ഡാർവിൻ, ജൈവശാസ്ത്രലോകത്തെ ഇളക്കി മറിച്ച കൃതി, "Origin of Species"പ്രസിദ്ധീകരിക്കുന്നത്. ഇന്ന് ഒട്ടേറെ ശാസ്ത്രശാഖകൾ-Geology, Paleontology, Genetics, Molecular Biology, Anthropology - അതിനോട് ചേർന്ന് അതിനെ ഒരു ബ്രഹത് ശാസ്ത്രമാക്കി മാറ്റിയിരിക്കുകയാണ്‌. ഈ ശാസ്ത്രശാഖകൾ  നല്‍കുന്ന അറിവിന്റെ വെളിച്ചത്തിൽ, വ്യത്യസ്ത ജീവി വിഭാഗങ്ങൾ എപ്പോൾ പ്രത്യക്ഷപ്പെടുന്നു, എപ്പോൾ Extinct ആകുന്നു എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.  'പ്രപഞ്ചബാഹ്യമായ' ഒരു ‘ശക്തി’ക്കും 'ജൈവസൃഷ്ടി'യിൽ പങ്കില്ലെന്നും മറിച്ച് ‘ദൈവം’ മനുഷ്യന്റെ തന്നെ സൃഷ്ടിയാണെന്നും നമുക്ക് ബോധപ്പെടുത്തിത്തരുന്ന ഈ ശാസ്ത്രശാഖ യുക്തിവാദത്തിന്റെയും നാസ്തികതയുടെയും അടിത്തറ തന്നെയാകുന്നു. 

നമ്മുടെ ചുറ്റിലും ഒന്ന് നോക്കുക. എന്തെന്ത് ജീവി വിഭാഗങ്ങളെയെല്ലാമാണ്‌ നാം കാണുന്നത്. പക്ഷികൾ തന്നെ എത്രയോ വിഭാഗങ്ങൾ ഉണ്ട്. പിന്നെ, പശു, ആട്, ആന, അങ്ങനെ പോകുന്നു. എല്ലാം മനോഹരങ്ങളായ ഡിസൈനുകൾ. പരിണാമ ശാസ്ത്രം വികസിക്കുന്നതുവരെ ഈ ജീവികളെയെല്ലാം പ്രത്യേകം പ്രത്യേകമായി ദൈവം 'സൃഷ്ടിച്ച'താണെന്ന് കരുതിയിരുന്നു. ദൈവം ഉണ്ടെന്നുള്ളതിന്‌ ഈ ഡിസൈനുകളെല്ലാം തെളിവായി കരുതിയിരുന്നു. എന്നാൽ ഇന്ന് കഥയാകെ മാറി. പരിണാമശാസ്ത്രം നല്കുന്ന വെളിച്ചത്തിനു മുന്നിൽ സൃഷ്ടിയും സ്രസ്ടാവും പരസ്പരം മാറിയിരിക്കുന്നു. ദൈവം മനുഷ്യന്റെ ഒരു 'മഹത്തായ' സൃഷ്ടിയാണ്‌. 

ഇന്ന് ഭൂമുഖത്തുള്ളതും, ഇന്നലെവരെ ഉണ്ടായിരുന്നതും, ഇനി നാളെ ഉണ്ടാകാവുന്നതുമായ ഒരു ജീവിയും എവിടെനിന്നും പൊട്ടിമുളച്ചുണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. പൂർവ്വിക ഡിസൈനിൽ സംഭവിക്കുന്ന ചില മാറ്റങ്ങളാണ്‌ പുതിയ ജീവി വിഭാഗങ്ങൾക്ക് ജന്മം നല്കുന്നത്. ഒരു സവിശേഷ പരിതസ്ഥിതിൽ ജീവിച്ചുവന്ന പൂർവ്വികജീവി, ആ പരിതസ്ഥിതിയിൽ മാറ്റം വന്നപ്പോൾ സംജാതമായ പുതിയ പരിതസ്ഥിതിൽ ജീവിക്കുവാൻ അതിന്റെ ഘടനയിൽ ചില മാറ്റങ്ങൾ സംഭവിക്കേണ്ടിവരും. പുതിയ പരിതസ്ഥിതിയിൽ ജീവിക്കാൻ അനുകൂലമായ മാറ്റങ്ങൾ സംഭവിച്ച ജീവികളേ ഇവിടെ ജീവിക്കാൻ അർഹത നേടൂ. ഈ പരിതസ്ഥിതി മാറ്റത്തിൽ ഒരുപാട് പൂർവ്വ ജീവിവിഭാഗങ്ങൾ നശിപ്പിക്കപ്പെടും. അർഹത നേടിയ ജീവികൾക്ക് പൂർവ്വ ജീവിവിഭാഗങ്ങളിൽ നിന്ന് ചില ഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും.

ഈ പ്രക്രിയ സംഭവിക്കുന്നത്, ഫോസിലുകളിൽ വളരെ വ്യക്തമായി കാണാം. ഇത് ഒരുതരം തെളിവ്. ഇനി വേറൊരു തരം തെളിവുണ്ട്. അത് വഹിച്ചും കൊണ്ടാണ്‌ നാമോരുത്തരും-ഇതര ജീവികളും-ജീവിക്കുന്നത്. അത് നമ്മുടെ ശരീരത്തിലുണ്ട്; DNAയിലുണ്ട്. നമ്മുടെ DNAയിൽ നമ്മെ രൂപപ്പെടുത്തുന്ന Active ജീനുകളേക്കാൾ കൂടുതൽ dead gene കൾ ഉണ്ട്. ഈ pseudo genes- സ്യൂഡോ ജീനുകൾ, ഇന്ന് നമുക്ക് ആവശ്യമില്ലാത്തതിനാൽ പ്രകൃതി നിർധാരണം വഴി നിർവീര്യമാക്കപ്പെട്ടവയാണ്‌. എന്നാൽ ഈ ജീനുകൾ നമ്മുടെ പൂർവ്വികർക്ക് ആവശ്യമുള്ളവയായിരുന്നു. നമ്മിൽ നിർവീര്യമാക്കപ്പെട്ടു കിടക്കുന്ന ഈ ജീനുകൾ നമ്മുടെ പൂർവികരെ വെളിപ്പെടുത്തുന്നു. ഒപ്പം അവരിൽ നിന്ന് നമ്മൾ എങ്ങനെ ഉല്ഭവിച്ചു എന്ന വസ്തുതയും പുറത്തുകൊണ്ടുവരുന്നു. നമ്മുടെ ജനോം ഇത്തരം നിർവീര്യമാക്കപ്പെട്ട ജീനുകളുടെ ഒരു കൂമ്പാരമാണ്‌. ഈ pseudo genesകൾ, ഇന്ന് ഒരുപാട് ഗവേഷണം നടക്കുന്ന മേഖലയാണ്‌.

ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ'ത്തെയും നിരാകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ഒരു ജീവി 'സൃഷ്ടി'യാണെങ്കിൽ ആ ശരീരം ഏകശിലാഖണ്ഡമായിരിക്കണം. അതിൽ ഏപ്പുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടായിരിക്കാൻ പാടില്ല. അത് അച്ചിലിട്ട് വാർത്തതുപോലെ ആയിരിക്കണം. എന്നാൽ അങ്ങനെയല്ല ജീവശരീരങ്ങൾ. അത് modular design ആണ്‌. അതെ, ഒരു ജീവശരീരം "കണ്ടം ബെച്ച കോട്ടാ"ണ്‌. ശരീരം നിറയെ ഏപ്പുകളാണ്‌, കൂട്ടിച്ചേർക്കലുകളാണ്‌. നൂറ്‌ കണക്കിന്‌ പാർട്സുകളാൽ പ്രകൃതി, ഓരോ പരിസ്ഥിതിക്കനുസരിച്ച് എടുത്തുകളഞ്ഞു കൂട്ടിച്ചേർത്തും രൂപംകൊടുത്തതാണ്‌ ഓരോ ജീവശരീരവും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ body design അതിപുരാതനമാണ്‌. അത് കാംബ്രിയൻ യുഗത്തിന്‌ മുമ്പും ഉണ്ട്. കാംബ്രിയന്‌ ശേഷവും ഉണ്ട്. സൃഷ്ടിവാദികളുടെ ‘ഇഷ്ടപ്പെട്ട കാംബ്രിയൻ ജീവിയാണ്‌’ ട്രൈലോബൈറ്റ്. ഈ ജീവിയുടെ ശരീരം ആവർത്തിച്ചുള്ള ഖണ്ഡങ്ങളുടെ സമാഹാരമാണ്‌. ഉദാ:- Olenoides serratus. Natural History Museumങ്ങളിൽ സമാഹരിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ ഫോസിലുകൾ ഇപ്പറഞ്ഞതിനെ സ്ഥിരീകരിക്കുന്നു. "ജീവശരീരത്തെ രൂപം കൊടുക്കുന്നതിൽ ആവർത്തിച്ചുള്ള ഭാഗങ്ങളുടെയും ഖണ്ഡഘടനയുടെയും വ്യാപകമായ ഉപയോഗം പരിണാമത്തിൽ സംഭവിച്ചതായി ഈ ഫോസിലുകൾ വ്യക്തമാക്കുന്നു"[1]. ജീവി, സൃഷ്ടിയല്ലാത്തതുകൊണ്ടും Modular design ആയതുകൊണ്ടുമാണ്‌ ഇന്ന് ഇത്രയും വൈപുല്യമാർന്ന ജീവസഞ്ചയം സംജാതമായത്. ജീവി സൃഷ്ടിയാണെങ്കിൽ പിന്നെ മാറ്റത്തിന്‌ പ്രസക്തിയില്ല; അങ്ങനെ സംഭവിക്കാതിരിക്കത്തക്കവണ്ണം അത് ഏക ശിലാ രൂപമായിരിക്കും. Modular design ആയതുകൊണ്ട് അത് മാറ്റത്തിന്‌ വിധേയമാണ്‌. ഒരു design ഒരു പ്രത്യേക പരിതസ്ഥിതിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു design അവതരിപ്പിക്കാം. അത് ആ പരിതസ്ഥിതിക്കനുയോജ്യമാണെങ്കിൽ ആ design അതിജീവിക്കും. അങ്ങനെ അതിജീവനം സിദ്ധിച്ച നൂറ്‌ നൂറ്‌ designകളുടെ ഇങ്ങേതലയ്ക്കലുള്ള കണ്ണികളാണ്‌ മനുഷ്യൻ.  

പൂർവ്വ design- ജീവികളിൽ- മാറ്റം സംഭവിച്ച് ഇന്നത്തെ design- നമ്മളും ഇതര ജീവികളും- രൂപം കൊണ്ടപ്പോൾ പൂർവ്വികർക്ക് ആവശ്യമായിരുന്ന പല ഘടകങ്ങളും പുതിയവർക്ക് അനാവശ്യമായി വന്നു. അങ്ങനെ ആ ഘടകങ്ങൾ പുതിയവയിൽ നിർവ്വീര്യമാക്കപ്പെട്ടു. അങ്ങനെ നിർവീര്യമാക്കപ്പെട്ട ഘടകങ്ങളും ജീനുകളും നമ്മുടെ ശരീരത്തിൽ നിന്നും DNAയിൽ നിന്നും പൂർണമായും എടുത്തുമറ്റപ്പെട്ടിട്ടില്ല. ആ അവശിഷ്ടങ്ങളും പേറിക്കൊണ്ടാണ്‌ നാം ഇപ്പൊഴും ജീവിക്കുന്നത്. ആ ഘടകങ്ങളെയും ജീനുകളെയും ചെറുതായൊന്ന് സൂചിപ്പിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്. അതിനു മുമ്പ് modular design ലൂടെ നമ്മെ രൂപപ്പെടുത്തിയ പൂർവ്വ design -പൂർവ്വ ജീവികളെ- Geologic time scale ലൂടെ ഒന്ന് കാണേണ്ടതുണ്ട്. ഈ യാത്ര സൃഷ്ടിവാദവും അവരുടെ സൃഷ്ടിയായ ദൈവവും എത്രവലിയ പൊളിയാണെന്ന് നമുക്ക് കാണിച്ചുതരുന്നു.

കാംബ്രിയൻ യുഗത്തിൽ നമ്മുടെ body plan രൂപപ്പെടുത്തുന്ന HOX ജീനുകളിൽ സംഭവിച്ച duplication വഴി അവ ഇരട്ടിച്ചതിനെപ്പറ്റി - ഒരു സെറ്റിനുപകരം നാലു സെറ്റുകൾ- കഴിഞ്ഞ കുറിപ്പിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഒരിക്കൽ ഒരു ജീൻ ഡൂപ്ലിക്കേറ്റ് ചെയ്തുകഴിഞ്ഞാൽ അതിന്റെ മറ്റൊരു കോപ്പികൂടി ഉണ്ടാകുന്നു. ഈ ജീനിന്റെ ശരിയായ പ്രവത്തനം നിർവ്വഹിക്കാൻ ഒരു കോപ്പി മാത്രം മതിയാകും. അപ്പോൾ സ്വന്തന്ത്രമായ മറ്റേ കോപ്പി മ്യൂട്ടേഷന്‌ വിധേയമാകും. ഇങ്ങെനെ കൂടുതൽ മ്യൂട്ടേഷനുകൾ നടന്നുകഴിഞ്ഞാൽ ഈ രണ്ടാമത്തെ കോപ്പി പുതിയ ജീനായി പരിണമിക്കും; അതിന്‌ പുതിയ function ഉണ്ടായിരിക്കും. 4 HOX സെറ്റുകളിൽ ഈ പ്രക്രിയ സംഭവിച്ചുകഴിഞ്ഞപ്പോൾ അവ പുതിയ ബോഡി പ്ലാനുകൾ നിർമ്മിക്കാൻ സജ്ജമായി. ഫോസിൽ രേഖകളിൽ കാംബ്രിയൻ യുഗത്തിനു മുമ്പ് നട്ടെല്ലില്ലാത്ത ജീവികളെയും കാംബ്രിയനിലും അതിനു ശേഷവും നട്ടെല്ലികളെയും കാണുന്നതിനുകാരണം ഇതാണ്‌. അന്നത്തെ പരിസ്ഥിതി-സമുദ്ര-ക്ക് പുതിയ body planകള്‍ അനുകൂലമായിരുന്നു. അതിനാൽ അവയ്ക്കനുകൂലമായി പ്രകൃതിനിർധാരണം നടക്കുന്നു. എന്നാൽ ഇങ്ങനെയെല്ലാം സംഭവിച്ചെങ്കിലും പെട്ടെന്ന് തന്നെ നട്ടെല്ലിവിഭാഗങ്ങൾ ഉല്‍ഭവിക്കുന്നില്ല. നല്ലൊരു നട്ടെല്ലിയായ Jawed fish നെ കാണണമെങ്കിൽ ഓർഡോവിഷൻ യുഗത്തിലെത്തണം- 43.8 കോടി വർഷം തൊട്ട് 41.7 കോടി വർഷം വരെ- . നട്ടെല്ലിലോകത്തെ മികച്ച ഡിസൈനാണ്‌ മൽസ്യങ്ങൾ. ഡവോണിയൻ യുഗത്തിന്റെ മധ്യഘട്ടം വരെ ഈ body plan മാത്രമാണ്‌ നട്ടെല്ലിലോകത്തുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 39 കോടി വർഷം തൊട്ട് സ്ഥിതിയി മാറ്റം വരുന്നു. ഈ വേളയിൽ അടിസ്ഥാന മൽസ്യ body plan ൽ ചില വ്യത്യാസങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. ഈ മാറ്റങ്ങൾ നട്ടെല്ലി ലോകത്ത് വളരെ പ്രധാനമാണ്‌. 3 കോടി വർഷത്തെ പരിണാമത്തിനൊടുവിൽ ജലത്തിലും കരയിലും ജീവിക്കാൻ അനുകൂലനം നേടിയ വേറൊരു നട്ടെല്ലിയെ നമുക്ക് ഫോസിലിൽ കാണാം. അവയാണ്‌ ഉഭയജീവികൾ-കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ- നട്ടെല്ലിലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരിണാമങ്ങളിൽ ഒന്നാണിത്. പിന്നീട് കരയിൽ പരിണമിച്ച 3 നട്ടെല്ലി-ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ-വിഭാഗങ്ങളും ഈ ഉഭയജീവികളിൽനിന്നാണ്‌ പരിണമിച്ചത്. ജലമാധ്യമം വിട്ട് തികച്ചും വ്യത്യസ്തമായ കരയിൽ ജീവിക്കണമെങ്കിൽ പൂർവ ഡിസൈനിൽ-മൽസ്യത്തിൽ- വളരെ മാറ്റങ്ങൾ സംഭവിച്ചിരിക്കണം.      

ജലപരിസ്ഥിതിയിൽ ജീവിക്കുന്ന മൽസ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, കരയിലെ പരിതസ്ഥിതിയിൽ ജീവിക്കുവാൻ ജീവികൾ എങ്ങനെ അർഹത നേടിയെന്ന് നമുക്ക് അല്‍ഭുതം തോന്നാം. എന്നാൽ ഇക്കാലത്തെ ഫോസിലുകളെ പഠിക്കുമ്പോൾ ഇതിൽ വലിയ അല്‍ഭുതത്തിനൊന്നും കാര്യമില്ല. ജീവികളുടെ അടിസ്ഥാന body plan ൽ ചില മാറ്റങ്ങൾ സംഭവിച്ചതുതന്നെയാണ്‌ അതിനു കാരണം. അവയിൽ ചിലത് നോക്കാം. അന്തരീക്ഷവായു ശ്വസിക്കുന്നതിന്‌ ശ്വാസകോശങ്ങൾ രൂപപ്പെട്ടു; അതായത് ചെകിളയുടെ സ്ഥാനത്ത് വായുഅറയുണ്ടായി. അടുത്തത് ഗുരുത്വബലത്തെ രൂപീകരിക്കലാണ്‌. ജലമാധ്യമത്തിൽ ഇതൊരു പ്രശ്നമല്ല. ശരീരത്തിന്റെ ഭാരം നാലു കാലുകളിലേക്ക് വ്യന്യസിച്ചാണ്‌ കരയിൽ ഈ പ്രശ്നം പരിഹരിച്ചത്. അടുത്ത പ്രശ്നം നിർജലീകരണമാണ്‌. അത് തടയാൻ കട്ടിയുള്ള തൊലിയുണ്ടായി. മറ്റൊന്നുള്ളത് മണം പിടിക്കനുള്ള ശേഷിയാണ്‌. ജലമാധ്യമത്തിലെ മണംപിടിക്കുന്നതിനുള്ള സംവിധാനമല്ല കരയിൽ വേണ്ടത്. അന്തരീക്ഷത്തിലെ മണം പിടിക്കുന്നതിന്‌ വേറെ ചില സംവിധാനങ്ങളാണ്‌ വേണ്ടത്. കരയിലെ ജീവിതം സാധ്യമാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയിൽ ഇതിനായി വളരെയധികം ജീനുകൾ രൂപപ്പെട്ടു. പിന്നീട്, പരിണാമം സസ്തനികളിലെത്തിയപ്പോൾ ഈ ജീനുകളുടെ എണ്ണം duplication വഴി ആയിരക്കണക്കായി മാറി. അങ്ങനെ മൽസ്യത്തിന്റെ അടിസ്ഥാന body planല്‍ ചില മാറ്റങ്ങൾ സംഭവിച്ചതുവഴി കഴിഞ്ഞ 36 കോടി വർഷങ്ങൾതൊട്ട് ഭൂമുഖത്ത് വേറൊരു ജീവി വിഭാഗം പ്രത്യക്ഷപ്പെട്ടു. അവരാണ്‌ നാലുകാലികൾ- tetrapods- ഡെവോണിയൻ ഫോസിൽ രേഖകളിൽ ഈ പരിവർത്തന ചരിത്രം വളരെ വ്യക്തമാണ്‌. (അതേപറ്റി വിശദമായ മറ്റൊരു കുറിപ്പ് പിറകെ) ഇരുകാലികളാണെങ്കിലും മനുഷ്യനും tetrapod തന്നെയാണ്‌. നാലുകാലിയായി വൃക്ഷവാസം നയിച്ചിരുന്നവരാണ്‌ നമ്മുടെ പൂർവ്വികർ. ഒരു സവിശേഷ പരിതസ്ഥിതിയോടുള്ള അനുകൂലനം എന്ന നിലയിലാണ്‌ നമ്മളിൽ ഇരുകാലി നടത്തം വികസിച്ചതും അതിന്റെ ഫലമായി കൈകൾ സ്വതന്ത്രമായതും.

വിരലുകൾ പരിണമിച്ചത് കരയിലെ ചലനത്തിന്‌ അനുകൂലനം എന്ന നിലയിലായിരുന്നു. എന്നുതന്നെയല്ല, ഇത് ആദ്യം പ്രത്യക്ഷപ്പെടുന്നത് മനുഷ്യനിലല്ല. കഴിഞ്ഞ 39 കോടി വർഷങ്ങൾക്കു ശേഷം ഇത് ആ കാലഘട്ടത്തിലെ നാലുകാലികളിൽ പ്രത്യക്ഷപ്പെടുന്നു. ഡെവോണിയൻ നാലുകാലികളായ Ichthyostega
യുടെ ഒരു കാലിൽ 8 വിരലുകളും Acanthostega യുടെ കാലിൽ 7 വിരലുകളും അല്പം കൂടി കഴിഞ്ഞ് Tulerpeton ൽ എത്തുമ്പോൾ അത് 6 വിരലുകളായും പരിണമിക്കുന്നു. ഈ ജീവികളുടെ മുൻ കാലുകളിൽ നിന്നാണ്‌ മനുഷ്യന്റെ കരങ്ങൾ രൂപപ്പെടുന്നത്. ഇവയുടെ മുൻ കാലിൽ നമ്മുടെ  humerusradiusulna, carpals എന്നീ ഘടകങ്ങൾ എല്ലാം ഉണ്ട്.

നട്ടെല്ലിലോകത്ത് അടുത്ത കാതലായ മാറ്റങ്ങൾ സംഭവിക്കുന്നത് കാർബണിഫറാസ്(Carboniferous)-കഴിഞ്ഞ 36 കോടി വർഷം മുതൽ തുടങ്ങി 29 കോടി വർഷം വരെ-യുഗത്തിലാണ്‌. ആദ്യം കരയിലേക്ക് പ്രവേശിച്ച ഉഭയജീവികളിൽ-ജലത്തിലും കരയിലും ജീവിതചക്രമുള്ള-നിന്നും ഈ യുഗത്തിൽ വേറൊരു ജീവി വിഭാഗം പരിണമിക്കുന്നു. അതാണ്‌ ഉരഗങ്ങൾ-Reptiles-. ആമ, പല്ലി, പാമ്പ് , മുതല ഇവയെല്ലാം ഇതില്‍ പെടുന്നു. അതോടെ നട്ടെല്ലികൾ 3 വിഭാഗങ്ങളിലായി രണ്ട് സവിശേഷ പരിതസ്ഥിതികളിൽ ജീവിക്കുവാൻ അനുകൂലനം നേടുന്നു. കരയിൽ നട്ടെല്ലി ജീവിതം സംസ്ഥാപിതമാകുന്നതോടെ അവയിൽ വ്യത്യസ്ത ദിശയിലേക്കുള്ള പരിണാമങ്ങൾ സംഭവിക്കുന്നു. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലും അടുത്ത ഘട്ടമായ പെർമിയ(Permian)-29 കോടി വർഷം മുതൽ 24.5 കോടി വർഷം വരെ-ന്റെ തുടക്കത്തിലുമായി ഉരഗജീവിതം 3 വ്യത്യസ്ത ജീവി വിഭാഗങ്ങൾക്ക് ജന്മമേകുന്നു. അവ 1. Anapsids- ഇവയിൽ നിൻ പില്‍കാലത്ത് ആമ തുടങ്ങിയ ജീവികൾ ഉരുത്തിരിയുന്നു. 2. Diapsids- അതിൽ  നിന്നും ആദ്യം ദിനോസറുകൾ, Pterosaurs (പറക്കുന്ന ഉരഗങ്ങൾ) എന്നിവയും പിന്നീട് ഡിനോസറുകളിൽനിന്ന് പക്ഷികളും രൂപം കൊള്ളുന്നു. 
3. Synapsids- ഈ വിഭാവത്തിൽ നിന്നാണ്‌ പില്‍കാലത്ത് ഇന്നത്തെ പ്രബല ജീവി വിഭാഗമായ സസ്തനികൾ വികസിക്കുന്നത്. അങ്ങനെ നട്ടെല്ലി ജീവിതം പുതിയ ദിശകളിലേക്ക് തിരിയുന്നു. പെർമിയൻ യുഗത്തിൽ ഇത്തരം തിരിവുകൾ ഉണ്ടായെങ്കിലും പക്ഷികളെ കാണണമെങ്കിൽ ജൂറാസിക് യുഗത്തിന്റെ അവസാന മധ്യ ഭാഗത്തെത്തണം. അതുപോലെ സസ്തനികളുടെ ശരിയായ വികാസം കാണണമെങ്കിലോ സിനോസോയിക്(Cenozoic) ഘട്ടത്തിന്റെ -കഴിഞ്ഞ 6.5 കോടി വർഷം മുതൽ- ആദ്യഭാഗത്ത് നോക്കണം. എങ്കിലും, പെർമിയൻയുഗം ജീവന്റെ ചരിത്രത്തിൽ വളരെ നിർണായകമാണ്‌. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലാണ്‌ ജീവലോകത്തെ മിക്കവാറും തുടച്ചുനീക്കിക്കൊണ്ട് അതിഭീകരമായ Mass Extinction സംഭവിച്ചത്. അന്ന് ഭൂമുഖത്തെ ജീവജാലങ്ങളിൽ 96 % അപ്രത്യക്ഷമായി. (അതേപ്പറ്റി വിശദമായ കുറിപ്പ് പിറകെ) എന്നിരുന്നാലും, പെർമിയൻ കൂട്ടവിനാശത്തെ നട്ടെല്ലികളും നട്ടെല്ലില്ലാത്തവയും അതിജീവിച്ചു. അതെ, ജീവന്റെ കൈത്തിരി കെട്ടുപോയില്ല. അത് പതിയെ മുന്നോട്ട്, ദൈവത്തെയോ പിശാചിനെയോ കാക്കാതെ മുമ്പോട്ട്...

നട്ടെല്ലികളുടെ ചരിത്രം ഫൊസിലുകളിലൂടെ തിരിഞ്ഞ് നോക്കുമ്പോഴാണ്‌ മുകളിൽ പറഞ്ഞ പരിണാമഗതി മനസിലാവുക. ഒപ്പം പരിണാമ ചരിത്രത്തിലെ മറ്റൊരു വസ്തുത കൂടി നാമിവിടെ കാണുന്നുണ്ട്. അതായത് ഒരു ജീവിവിഭാഗവും തനിയേ, വെവ്വേറെ രൂപം കൊണ്ടതല്ല. ഓരോന്നും അവയുടെ പൂർവ്വ രൂപങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാൽ മൽസ്യം രൂപപ്പെട്ട കാംബ്രിയൻ-ഓർഡോവിഷൻ യുഗങ്ങളിൽ നമ്മൾ ഒരിക്കലും ഒരു സസ്തനിയെ കാണില്ല,മൽസ്യത്തിന്റെ പിൽകാല പരിണാമ രൂപമാണ്‌ സസ്തനി. 

ജീവന്റെ വൃക്ഷം.

ജീവൻ എന്നത് ഒരു വൃക്ഷമാണ്‌. വളർന്ന് പന്തലിച്ചുനില്ക്കുന്ന ഒരു കൂറ്റൻ വട വൃക്ഷം. ഈ വൃക്ഷത്തിന്റെ എല്ലാ ശാഖകളും പരസ്പരം ബന്ധിക്കപ്പെട്ടവയാണ്‌. ഒരു ശാഖയ്ക്കും വേറിട്ട് തനിയെ നിലനില്പ്പില്ല. ഈ ജീവ വൃക്ഷം ആരംഭിച്ചത് കഴിഞ്ഞ 400 കോടി വർഷത്തിനിപ്പുറം വളരെ ലളിതമായ രൂപമായിട്ടാണ്‌. അതിന്റെ പില്‍കാലത്തുണ്ടായ വ്യത്യസ്തവും സങ്കീർണവുമായ ശാഖകളാണ്‌ ഇന്ന് കാണുന്ന ഓരോ ജീവിവിഭാഗവും. ഇതിലെ ശാഖകളെ നോക്കുക. വലിയ ശാഖകളിൽനിന്നും മുളപൊട്ടി വേറെ ശാഖകൾ ഉണ്ടാകുന്നു. ആ ശാഖ കുറച്ചുവലിപ്പം വെയ്ക്കുന്നു. വീണ്ടും അതിൽനിന്നും മുളപൊട്ടി മറ്റൊരു ശാഖ വരുന്നു. അങ്ങനെ അത് ശാഖോപശാഖകളായി വളർന്നുവികസിച്ചുനില്ക്കുന്നു.

ഒരു വലിയ ശാഖയിൽനിന്നും മുളപൊട്ടി മറ്റൊരു ശാഖയുണ്ടാകുമ്പോൾ ആദ്യത്തെ ശാഖ മുളപൊട്ടിയ ശാഖയുടെ പൊതു പൂർവ്വികനാകുന്നു. തുടർന്ന് ഇപ്പോൾ മുളപൊട്ടിയ ശാഖ ക്രമേണ വികസിക്കുന്നു. പിന്നീട് ഇതിൽ നിന്നും പുതിയ ശാഖകൾ ഉണ്ടാകുന്നു. ഇതിലെ ഓരോ ശാഖയും മുമ്പത്തെ ശാഖയിൽ നിന്നും വ്യത്യസ്തതകളുള്ള ജീവി വിഭാഗമായിരിക്കും. ഇങ്ങനെയാണ്‌ വ്യത്യസ്ത ജീവി വിഭാഗങ്ങളായി ജീവന്റെ വൃക്ഷം പന്തലിച്ചുനില്ക്കുന്നത്. ഇവിടെ ഒരു ശാഖ പൊതുപൂർവ്വികശാഖയോട് എത്രമാത്രം അടുത്തുനില്ക്കുന്നുവോ (സമയം കൊണ്ട്) അത്രത്തോളം പൊതുപൂർവ്വികന്റെ ഗുണങ്ങൾ പുതിയ ശാഖയിൽ നിഴലിക്കും; ഇത് പുതിയൊരു ജീവി വിഭാഗം രൂപപ്പെടുന്നതിന്റെ സൂചനയാണ്‌. “നിലവിലുള്ള ഒരു ജീവി വിഭാഗം രണ്ടായി പിരിയുമ്പോൾ പുതിയ ജീവിവർഗം രൂപം കൊള്ളുന്നു. ജീനുകൾ വേർപിരിയുന്നു. ജനിതക കാഴ്ചപ്പാടിൽ ഇതാണ്‌ Speciation -പുതിയ ജീവികളുടെ ആവിർഭാവം- ഇതൊരു നീണ്ട ഗുഡ് ബൈ ആണ്‌.”[2]. നമ്മൾ നേരത്തെ കണ്ട, പുതുതായി രൂപം കൊണ്ട ജീവികളിലും ഈ പ്രക്രിയ ആവർത്തിക്കും. അങ്ങനെ പുതിയ speciesകൾ ഉണ്ടാകും. നട്ടെല്ലിലോകത്തെ മാത്രമെടുത്താൽ കഴിഞ്ഞ 53 കോടി വർഷങ്ങൾക്കുശേഷം ഇത് നിരന്തരം നടന്നുകൊണ്ടിരുന്നു. ഓർക്കുക, ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന എല്ലാ ജീവി വിഭാഗങ്ങളും വിജയം വരിക്കണമെന്നില്ല. പല ജീവികളും പിന്നീട് extinct ആയിട്ടുണ്ട്.

ഇങ്ങനെ രൂപപ്പെടുന്ന എല്ലാ ജീവികളും അവയുടെ പൂർവ്വികരെ സംബന്ധിച്ചുള്ള ഒട്ടനേകം തെളിവുകളുമായിട്ടാണ്‌ ജീവിക്കുന്നത്. അതെ, എല്ലാ ജീവികളിലും അവയുടെ പൂർവ്വികരെ സംബന്ധിച്ച തെളിവുകളുണ്ട്. ഒരു ജീവിയും “സൃഷ്ടി”യല്ലായെന്ന് വ്യക്തമാക്കുന്ന പരിണാമത്തിന്റെ ബാക്കിപത്രങ്ങളാണിവ. ജീവികൾ ‘സൃഷ്ടി’കളാണെങ്കിൽ അവയുടെ DNAയിൽ ഉള്ള എല്ലാ ജീനുകളും active ആയിരിക്കും. അല്ലാതെ inactive ജീനുകൾ അവിടെ ആവശ്യമില്ലല്ലോ. എന്നാൽ ഒരു ജീവിയുടെ DNA യിലേക്ക് നോക്കിയാൽ കാണാൻ കഴിയുന്നതോ, inactive ആക്കപ്പെട്ട ഒരുപാട് ജീനുകൾ. ഈ ജീനുകൾ എങ്ങനെയാണ്‌ ജീവിയുടെ DNA യിൽ വന്നത്? അത് അവയുടെ പൂർവ്വികർക്ക് ആവശ്യമായിരുന്നു.; അവയെ രൂപപ്പെടുത്തിയത് ആ ജീനുകൾ കൂടി ഉള്‍പ്പെട്ടിട്ടായിരുന്നു. എങ്കിലും പിൻഗാമികൾക്ക് ആ ജീനുകൾ ആവശ്യമില്ല. കാരണം അവയുടെ ഘടന വേറെയാണ്‌. അതിനാൽ പ്രകൃതി നിർദ്ധാരണം ആ ജീവികളെ inactive ആക്കി.

നിർവീര്യമക്കപ്പെട്ട ആ ജീനുകൾ ഇപ്പോഴും നമ്മുടെ DNAയിൽ ഉണ്ട്. അതു മാത്രമല്ല, പല ജീവികളും അവരുടെ പൂർവ്വികർക്ക് ആവശ്യമായിരുന്ന അവയവങ്ങൾ തനിക്ക് ആവശ്യമില്ലാഞ്ഞിട്ടുകൂടി vestige ആയി പേറി നടക്കുന്നവരാണ്‌. നോക്കുക, ഒരു ‘സമ്പൂർണ സൃഷ്ടിയിൽ’ ഇതിന്റെ ആവശ്യമെന്താണ്‌? ജീവികൾ “സമ്പൂർണനായ ദൈവത്തിന്റെ സൃഷ്ടികൾ” ആണെങ്കിൽ അവ തികച്ചും തനിമയുള്ളതായിരിക്കണം. അത് ദൈവത്തിന്റെ ശുദ്ധമായ പാറ്റേൺ ആയിരിക്കും. അങ്ങയാണെന്ന് മതവിശ്വാസികൾ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും അതല്ല സത്യം.

ഒരു മനുഷ്യശിശു രൂപമെടുക്കുന്ന കാര്യംതന്നെ മതി സൃഷ്ടിവാദത്തിന്റെ കാറ്റുപോകാൻ. പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ സ്ത്രീയുടെ ഗർഭപാത്രത്തിൽ വെച്ച് ബീജ കോശങ്ങൾ(അണ്ഡവും ബീജവും) ഒന്നായിച്ചേരുന്നു. 23 ക്രോമസോം വീതമുള്ള ആ രണ്ട് ബീജങ്ങൾ കൂടിച്ചേർന്ന് 23 ജോഡി ക്രോമസോമുള്ള ഒറ്റ കോശമായിത്തീരുന്നു. ആ നിമിഷം മുതൽ അത് ഒരു മനുഷ്യശിശുവിന്റെ രൂപം ആർജിക്കുന്നില്ല. 'മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ സൃഷ്ടിച്ചുവെന്ന' മതവാദം ശുദ്ധ അസംബന്ധമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അങ്ങനെയായിരുന്നുവെങ്കിൽ കൂടിച്ചേരുന്ന നിമിഷം മുതൽ അത് ഒരു മനുഷ്യക്കുഞ്ഞായി വളർന്ന് തുടങ്ങണമായിരുന്നു. മൈക്രൊസ്കോപ്പിലൂടെ കാണാവുന്ന ഒരു കുഞ്ഞുമനുഷ്യൻ. അതിന്റെ ആന്തരികാവയവങ്ങളും ബാഹ്യാവയവങ്ങളും പൂർണമായും ഒരു മനുഷ്യന്റേതുതന്നെയായിരിക്കണം. എന്നാൽ അങ്ങനെയൊന്നുമല്ലല്ലോ മനുഷ്യന്റെ പിറവി. മനുഷ്യന്റേതുമാത്രമല്ല, ഒരു ജീവിയുടെയും പിറവി മേല്പറഞ്ഞ രിതിയിലല്ല. ജീവികൾ അവയുടെ ഭ്രൂണാവസ്ഥയിൽ അവരുടെ പൂർവ്വികരെ സംബന്ധിച്ച വ്യക്തമായ വെളിപ്പെടുത്തലുകൾ നടത്തുന്നു. Jerry Coyne പറയുന്നു: “ എല്ലാ നട്ടെല്ലികളും വികാസം ആരംഭിക്കുന്നത് മൽസ്യത്തിന്റെ ഭ്രൂണം പോലത്തെ ഭ്രൂണമുള്ള മൽസ്യപൂർവ്വികരിൽ നിന്നാണ്‌. അവയവങ്ങളും രക്തക്കുഴലുകളും മൽസ്യചെകിള(gill slits)കളും അസാധാരണമാംവിധം മാറ്റിമറിക്കപ്പെടുന്നതും അപ്രത്യക്ഷമാകുന്നതും നാം കാണുന്നു. കാരണം പൂർവ്വികരുടെ ജിനുകളും അവയുടെ വികാസരീതികളും പിൻഗാമികളായ നാം നമ്മുടെ ജനിതകഘടനയിൽ  ഇപ്പോഴും വഹിക്കുന്നു." എല്ലാ നട്ടെല്ലികളും ഭ്രൂണാവസ്ഥയിൽ കടന്നുപോകുന്ന അവസ്ഥയാണിത്. എന്തുകൊണ്ടാണ്‌ ഇങ്ങനെയെല്ലാം സംഭവിക്കുന്നത്? ജീവികൾ പരിണമിച്ചുണ്ടായതുകൊണ്ട് അവ ഉല്‍ഭവിച്ച വഴിയെപ്പറ്റി വ്യക്തമായ തെളിവുകൾ അവയുടെ ജനിതക ഘടനയിൽ ഉണ്ടായിരിക്കും. പരിണാമം നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായ ഒരു ജീവിയെ രൂപപ്പെടുത്തുന്നത് അതിനെ "ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചല്ല", മറിച്ച് ഉള്ള ജീവികളിൽ തന്നെ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാണ്‌. അപ്പോൾ പൂർവ്വ ജീവിയെ സംബന്ധിച്ച വിവരങ്ങൾ പുതിയ ജീവി വഹിച്ചേതീരൂ.

ഓരോ ജീവശരീരവും അവയുടെ പൂർവികനെ സംബന്ധിച്ച തെളിവുകൾ തരുന്നു. ചിലപ്പോൾ അവ vestigial organ രൂപത്തിലാകും. പൂർവ്വികർക്ക് അനിവര്യമായതും എന്നാൽ നമുക്ക് അനാവശ്യമായതുമായ അവയവങ്ങളാണിവ. മറ്റൊരു തെളിവ് Atavism ആണ്‌. പൂർവ്വികർക്ക് ആവശ്യമായിരുന്ന ചില ജീനുകളാണിവ. പിൻഗാമികളിൽ ദീർഘകാലം നിശബ്ദമായി നിന്നതിനുശേഷം ചിലപ്പോൾ ഇവ ഓൺ ആകുന്നു. 
   
വേറൊരു തെളിവ് dead genes ആണ്‌. പ്രകൃതി നിർധാരണം, പുതുതായി രൂപാന്തരം പ്രാപിച്ച ജീവികൾക്ക് ചില പൂർവ്വിക ജീനുകൾ ആവശ്യമില്ലായെങ്കിൽ അവയെ നിർവീര്യമാക്കി വിടും. അത്തരം ഒരുപാട് dead genes നമ്മുടെ ജനോമില്‍ ഉണ്ട്. ഇതെല്ലാം പരിണാമം നടന്നു എന്നതിനുള്ള ശക്തമായ തെളിവുകളാണ്‌. ഈ തെളിവുകളും പേറിക്കൊണ്ടാണ്‌ ഓരോ ജീവികളും നടക്കുന്നത്. എങ്കിൽ ആ ജീവി എങ്ങനെ ‘സൃഷ്ടി’യാകും? സൃഷ്ടി എന്നാൽ പൂർണതയാണ്‌. ‘ദൈവ’ത്തിന്റെ പദ്ധതിയനുസരിച്ചുള്ള പൂർണത. എന്നാ ഓരോ ജീവിയും അപൂർണതയാണ്‌. മനുഷ്യനടക്കം.

ഇനി നമുക്ക് മുകളിൽ പറഞ്ഞ മൂന്ന് തെളിവുകളെ പരിശോധിക്കാം. ആദ്യം vestigial organs നെ നോക്കാം. നമ്മുടെ പ്രധാനപ്പെട്ട vestige ആണ്‌ Appendix. ഇത് മിക്കവാറും എല്ലാവർക്കും അറിയുന്ന കാര്യമാണ്‌. വൻകുടലും ചെറുകുടലും കൂടിച്ചേരുന്നിടത്ത് കനം കുറഞ്ഞ സിലിണ്ടറാകൃതിയിലുള്ള, കലകളെകൊണ്ട് നിർമിതമായ പുറത്തേക്ക് തള്ളിനില്ക്കുന്ന ഭാഗം(cecum). മനുഷ്യനിൽ ഇതിന്റെ വലിപ്പം വ്യത്യസ്തമാണ്‌. ചിലപ്പോൾ 1 ഇഞ്ച് തൊട്ട് 1 അടിവരെയാകാം. ചിലര്‍ ഇത് ഇല്ലാതെയും ജനിച്ചേക്കാം. ഈ അവയവം നമുക്ക് ഒട്ടും ആവശ്യമില്ല. ഉപകാരം ഒന്നുമില്ലാത്ത, എന്നാൽ ഉപദ്രവം മാത്രമുള്ള ഒരു വിനാശകാരിയായ അവയവം. വാസ്തവത്തിൽ ഈ അവയവം നമ്മൾ വയറ്റിൽ ചുമന്നുകൊണ്ട് നടക്കുന്ന ഒരു ബോംബാണ്‌. അതിൽ അണുബാധയുണ്ടായാൽ അപ്പെൻഡിസൈറ്റിസ് ഉണ്ടാകും. അത് മൂർച്ഛിച്ചാൽ അതീവ ഗുരുതരമായിരിക്കും ഫലം; മരണം സംഭവിക്കാം. അത് സർജറി വരും മുമ്പത്തെ കഥ. ഇന്ന് പേടിക്കേണ്ടതില്ല. എങ്കിലും സർജറി വരും മുമ്പുള്ള കാലം ഒന്നോർത്തുനോക്കൂ. എത്ര ഹതഭാഗ്യർ! ഇത്ര അപകടം പിടിച്ച ഘടകം എന്താണ്‌?

 ഇല മുഖ്യ ഭക്ഷണമാകുന്ന ജീവികൾക്ക് ഈ അവയവം ആവശ്യമാണ്‌. കംഗാരു, മുയലുകൾ, ആസ്ത്രേലിയൻ koala എന്നിവയിൽ ഈ അവയവം മനുഷ്യനേക്കാൾ വലുതാണ്‌. അതുപോലെതന്നെയാണ്‌ പ്രൈമേറ്റുകളിലെ ഇല ഭക്ഷകരായ Lorises, lemurs, spider monkey എന്നിവയിലും. ഈ ജീവികളിൽ സീക്കം, ബാക്റ്റീരിയയെ ഉപയോഗിച്ച് സെല്ലുലോസ് വിഘടിപ്പിച്ച്‌ പഞ്ചസാരയുണ്ടാക്കുന്നതിനുള്ള പുളിപ്പിക്കൾ പാത്രമായി വർത്തിക്കുന്നു. (ഇത് പശുവിലും മറ്റും  കാണുന്ന Extra stomachs നെപ്പോലെയാണ്‌.) പ്രൈമേറ്റുകളിൽ വളരെകുറച്ചുമാത്രം ഇലകൾ ഭക്ഷിക്കുന്ന ഒറാങ്ങ് ഊട്ടാൻ, മക്വാക കുരങ്ങ്, എന്നിവയിൽ ഇത് ചെറിയവയാണ്‌. മനുഷ്യൻ ഇല ഭക്ഷകരല്ല. നമുക്ക് സെല്ലുലോസ് വിഘടിപ്പിക്കാനുള്ള കഴിവുമില്ല. അതുകൊണ്ട് അനാവശ്യമായ ഈ അവയവം മനുഷ്യനിൽ ചുരുങ്ങി. എങ്കിലും നമ്മുടെ ഉള്ളിൽ ഈ അവയവം ഒരു അവശിഷ്ടമായി ഇപ്പോഴും തുടരുന്നു.

കരയിലെ നട്ടല്ലികളുടെ ഇല ഭക്ഷണ ചരിത്രം കാർബോണിഫറസ് യുഗത്തിന്റെ അവസാനഘട്ടത്തിൽ തുടങ്ങുന്നു. ഈ ഘട്ടത്തിലും അടുത്ത യുഗമായ പെർമിയന്റെ ആരംഭ ഘട്ടത്തിലുമായി, മൂല ഉരഗ വിഭാഗത്തിൽ നിന്നും synapsids എന്ന വിഭാഗം ജീവികൾ ആവിർഭവിക്കുന്നത്. ഇവ mammal-like reptiles  ആണ്‌. ഇവയിൽ നിന്നാണ്‌ പിൽ കാലത്ത് സസ്തനികൾ ആരംഭിക്കുന്നത്.

പെർമിയൻ യുഗത്തിന്റെ ആരംഭത്തിൽ കണ്ടുവരുന്ന pelycosaurs ആണ്‌ ഈ വിഭാഗത്തിലെ അദ്യ ജീവികൾ. ഫോസില്‍ രേഖകളിൽ മൂന്ന് ഗ്രൂപ്പുകളിലായി ഇവയെ കണ്ടുവരുന്നു. ഈ pelycosaurs വിഭാഗത്തിലെ Edaphosaurus നെ ആദ്യത്തെ സസ്യഭുക്ക്[3] ആയി കണക്കാക്കുന്നു. അവന്റെ പല്ലിന്റെ ഘടന ഈ വസ്തുതയെ വെളിവാക്കുന്നു. (പല്ലിന്റെ ഘടന നോക്കിയാൽ ഒരു ജീവിയുടെ ഭക്ഷണരീതി മനസ്സിലാക്കാം.) എന്നാൽ ഇതേ ഗ്രൂപ്പിൽ പെട്ട Dimetrodon മാംസഭുക്കാണ്. ഇത് കാണിക്കുന്നത് നമ്മുടെ ഈ പൂർവ്വികർ വ്യത്യസ്തമായ ഭക്ഷണരീതിയുമായി പൊരുത്തപ്പെട്ടു എന്നാണ്‌. ഇനി ഈ ഭക്ഷ്യരീതിയുടെ വികാസമാണ്‌ നമ്മൾ ഫോസിലിൽ കാണുന്നത്. മധ്യപെർമിയൻ - 26 കോടി വർഷം തൊട്ട്- എത്തുമ്പോൾ കുറച്ചുകൂടി വികസിതമായ mammal-like reptiles കളെ കാണാം. അവയാണ്‌ TherapsidsTherapsidsകളിലും ഒട്ടനേകം വിഭാഗങ്ങൾ ഉണ്ട്. Dicynodontsകൾ ആണ്‌ അവയിലെ പ്രധാനപ്പെട്ടവ. ഇവ സസ്യഭുക്കുകളാണ്‌. പെർമിയനിൽ ഇവയുടെ വലിപ്പം ഒരു മുയലിന്റെ വലിപ്പം മുതൽ 3 മീറ്റർ വരെ വ്യത്യാസപ്പെട്ടുന്നു. എന്നാൽ ഈ യുഗത്തിന്റെ അവസാനം നടന്ന അതി ദാരുണമായ Mass Extinctionൽ വലിയ വിഭാഗങ്ങളെല്ലാം ചത്തൊടുങ്ങി. ഇതിലെ ചെറിയ സസ്യഭുക്കുകൾ, എന്നിരുന്നാലും, കൂട്ട വിനാശത്തെ അതിജിവിച്ചു. അടുത്ത യുഗമായ ട്രയാസിക്കിൽ (24.5 കോടി വർഷം മുതൽ 20.8 കോടി വർഷം വരെ) Dicynodonts വിഭാഗത്തിലെ മറ്റൊരു സസ്യഭുക്ക് Lystrosaurusനെ കാണുന്നു. ഇതോടൊപ്പം cynodonts  എന്ന എന്ന വിഭാഗം ജീവികളെയും ഫോസിലിൽ കാണുന്നു. ഒരു പട്ടിയുടെ അത്രയും വലിപ്പമുള്ള അവയിൽ മാംസഭുക്കുകളും സസ്യഭുക്കുകളും ഉണ്ട്. അങ്ങനെ, കണ്ണടച്ചുതുറക്കുന്നതുപോലെ പറഞ്ഞുപോയ, ജിയോളജിക് ടൈം സ്കേലിലൂടെയുള്ള സസ്തനി വിഭാഗത്തിലേക്കുള്ള പരിണാമ വികാസത്തിൽ നമ്മൾ ഒരു ശരിയായ സസ്തനിയെ കാണുന്നത് ജൂറാസിക് യുഗത്തിന്റെ ആരംഭത്തിലാണ്‌. (20.8 കോടി മുതൽ 14.5 കോടി വരെ) ഈ കാലത്തെ ഫോസിലിൽ കാണുന്ന  Megazostrodon കാഴ്ചയിൽ ഒരു പെരുച്ചാഴിയെപ്പോലിരിക്കുന്ന, ശരിയായ സസ്തനിയാണ്‌. പിന്നീട് ഡിനോസറുകളുടെ പരിണാമവും അവയുടെ ആധിപത്യവും അതോടൊപ്പം സസ്തന ജീവിതം ഒരരികിലായതും നമുക്കറിയാവുന്നതാണ്‌(കഴിഞ്ഞ പൊസ്റ്റ് നോക്കുക). പിന്നീട് 6.5 കോടി വർഷം തൊട്ടാണ്‌ ശരിയായ അർത്ഥത്തിലുള്ള mammalian radiation സംഭവിക്കുന്നത്. അപ്പോഴും നല്ലൊരു ശതമാനം സസ്തനികളും സസ്യബുക്കുകളായിരുന്നു.

ഓരോ സസ്തനിയുടെയും ഘടനയനുസരിച്ച് സെല്ലുലോസ് വിഘടിപ്പിക്കുന്ന്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. എന്തൊക്കെയായാലും സസ്തനവിഭാഗത്തിലെ ഒരു ഓർഡർ ആയ പ്രൈമേറ്റിൽ പെടുന്ന നമുക്ക്, നമ്മുടെ പൂർവ്വികരിൽ സീക്കത്തിന്റെ ആവശ്യമുണ്ടായിരുന്നു. (പ്രൈമേറ്റുകൾക്ക് ഇത് അവരുടെ പൂര്‍വ്വികരിൽ നിന്ന് കിട്ടി. )

ഇല ഭക്ഷകരായ നമ്മുടെ  പ്രൈമേറ്റ്പൂർവ്വികർ അത് ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കും. എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാം. കഴിഞ്ഞ 70-60 ലക്ഷം വർഷം തൊട്ട് മനുഷ്യപരിണാമം ആരംഭിച്ചപ്പോൾ സ്ഥിതി മാറുന്നു; ഭക്ഷണരീതി മാറുന്നു. അത് ധാന്യങ്ങളിലെക്കും കിഴങ്ങുകളിലേക്കും പഴങ്ങളിക്കും മാംസത്തിലേക്കും തിരിയുന്നു. അങ്ങനെ വരുമ്പോൾ സെല്ലുലോസ് ദഹിച്ചിരുന്ന അവയവത്തിന്‌ ഉപയോഗമില്ലാതാകുന്നു. ഉപയോഗമില്ലാത്ത അവയവം ക്രമേണ ചുരുങ്ങി ചുരുങ്ങിപ്പോകുന്നു. എന്നാൽ ഉപയോഗമില്ലാത്ത ഈ അവയവം നിർമിക്കാനുള്ള പ്രോഗ്രാം നമ്മിൽ ഉള്ളതുകൊണ്ട് നമ്മൾ, പ്രസ്തുത അവശിഷ്ട അവയവം പേറി നടക്കുന്നു. എന്നിരുന്നാലും കരയിൽ സംസ്ഥാപിതമായ നട്ടെല്ലി ജീവികളിൽ നിന്നും കഴിഞ്ഞ 30-28 കോടി വർഷങ്ങൾ തൊട്ടാരംഭിക്കുന്ന Synapsidകളുടെ പരിണാമത്തിൽ നിന്നും - അവരുടെ ഇല ഭക്ഷക ചരിത്രത്തിൽ നിന്നും - സസ്തനികള്‍ ഉല്ഭവിച്ചതും പിന്നീട് മൻഷ്യർ ആവിർഭവിച്ചതുമായ പരിണാമ പരമ്പരകളെ മനസ്സിലാക്കാൻ ഈ അവയവത്തിന്റെ സാന്നിധ്യം നമ്മെ സഹായിക്കുന്നുണ്ട്. എന്നാലും സൃഷ്ടിവാദികൾ ഇതേപ്പറ്റി പറയുന്ന ഒരു വാദമുണ്ട്: “ഇനിയും നമുക്ക് മനസിലാകാത്ത എന്തോ പ്രവർത്തനം അതിനുണ്ടെത്രെ.! അല്ലാതെ സ്രഷ്ടാവ് ഇത്തരം ഒരവയവം നമുക്ക് നല്കില്ല.” അതെ, ശരിയാണേ, മനുഷ്യന്റെ വയറ്റിൽ ഒരു ബോംബും ഫിറ്റ് ചെയ്ത് അവനെ ‘പടച്ച’ സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവത്തിന്‌ ഒരു സല്യൂട്ട്.

ഇനി വേറൊന്ന് നോക്കാം. താങ്കൾക്ക് ചെവി ചലിപ്പിക്കാൻ കഴിയുമോ? കഴിയുമെങ്കിൽ താങ്കൾ പരിണാമത്തിന്‌ തെളിവും കൊണ്ട് നടക്കുന്നയാളാണ്‌. നമ്മുടെ പരിസരത്ത് ഈ കഴിവുള്ളയാളുകളുണ്ട്. ഒന്ന് ശ്രദ്ധിച്ചുനോക്കൂ. നമ്മുടെ ശിരസ്സിൽ ചെവിയെ ബന്ധിപ്പിച്ചുകൊണ്ട് 3 മസിലുകളുണ്ട്. ചെവിയെ ചലിപ്പിക്കാനുള്ള സംവിധാനമാണിത്. നമ്മിൽ പലരിലും ഈ മസിലുകൾ നിഷ്പ്രയോജനമാണ്‌. എന്നാൽ അപൂർവ്വം ചിലരിൽ ഈ പേശികൾ പ്രവർത്തിക്കും; അവരിൽ ചെവി ചലിക്കും. പൂച്ചയും കുതിരയും പശുവും മറ്റും ചെവി ചലിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതേ മസിലുകൾ തന്നെയാണ്‌ മനുഷ്യനിലും ഉള്ളത്. മൃഗങ്ങൾ ഇത് ഇത് ചെയ്യുന്നത് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനാണ്‌.


അവ അതുകൊണ്ട് അവയുടെ ശത്രുക്കളെ തിരിച്ചറിയുന്നു, കുട്ടികളെ കണ്ടെത്തുന്നു. ചെവി ആട്ടിക്കൊണ്ടിരിക്കുന്ന ആന പെട്ടെന്ന് ചെവി വട്ടം പിടിക്കുന്നത് കണ്ടിട്ടില്ലേ? ശബ്ദത്തിന്റെ കേന്ദ്രം കണ്ടെത്താനുള്ള ശ്രമമാണത്. അവർക്ക് ശബ്ദം മുഖ്യമായ സംവേദനോപാധിയാണ്‌. എന്നാൽ മനുഷ്യനിൽ ചെവിയുടെ മസിലുകൾ vestige ആയി കാണപ്പെടുന്നു. ഇതിന്റെ കാരണമറിയണമെങ്കിൽ നമ്മൾ ഡിനോസറുകളുടെ കാലത്തെ സസ്തനികളിലെത്തണം. ആ കാലത്തെ സസ്തനികൾ നിശാചരന്മാരായിരുന്നു. രാത്രി ജീവിതത്തിന്‌ കാഴ്ചയല്ല പ്രധാനം; മറിച്ച് ശബ്ദത്തിനും മണത്തിനുമാണ്‌ പ്രാധാന്യം. അതുകൊണ്ട് ശബ്ദം പിടിച്ചെടുക്കുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങൾ വികസിച്ചേ പറ്റൂ. ചെവി ചലിപ്പിക്കുമ്പോൾ വിവിധ ദിശകളിൽ നിന്നുള്ള ശബ്ദങ്ങളെ സ്വീകരിക്കുവാൻ സാധിക്കും. അതിജീവനത്തിന്‌ ഈ ഗുണങ്ങൾ അനിവാര്യമായതിനാൽ ഇതിനനുകൂലമായി നിർധാരണം നടന്നു. പിന്നീട് 6.5 കോടി വർഷത്തിനു ശേഷം ഡിനോസറുകൾ അപ്രത്യക്ഷമാവുകയും സസ്തനികൾ വ്യാപകമാവുകയും ചെയ്യുന്നു. 4.5 കോടി വർഷങ്ങൾക്കു മുമ്പേ സസ്തനികളിലെ ഒരു ഓർഡറായ പ്രമേറ്റുകൾ രംഗത്തുവരുന്നു. (മനുഷ്യനും വാലില്ലാ കുരങ്ങുകളും സാദാ കുരങ്ങുകളും ലീമറുകളുമെല്ലാം പെടുന്ന വലിയ വിഭാഗം) ഇവർ വൃക്ഷജീവിതം (വൃക്ഷ പരിസ്ഥിതി) നയിക്കുന്നവരായിരുന്നു. ഏറെ പ്രധാനപ്പെട്ടത് ഇവരിൽ ഒരു വിഭാഗം പകൽജീവിതവുമായി പൊരുത്തപ്പെട്ടവരായിരുന്നു എന്നതാണ്‌. പകൽ ജീവിതത്തിന്‌ ശബ്ദമല്ല പ്രധാനം; കാഴ്ചയാണ്‌. വൃക്ഷക്കൊമ്പിലൂടെയുള്ള നടത്തത്തിനും ചാട്ടത്തിനും വികസിതമായ കാഴ്ചശേഷി കൂടിയേ തീരൂ. ഇതിനായി ചില അനുകൂലനങ്ങൾ പ്രൈമേറ്റുകളിൽ നടന്നിട്ടുണ്ട്. പ്രൈമേറ്റുകൾക്ക് full color vision ഉണ്ട്. നമുക്ക് ഇത് സാധ്യമാകുന്ന 3 opsin ജീനുകളുണ്ട്. (ഇതര സസ്തനങ്ങൾക്ക് full color vision ഇല്ല; അവർക്ക് 2 opsin ജീനുകളേ ഉള്ളു). കാഴ്ചയ്ക്ക് പ്രാധാനുമുള്ള പരിതസ്ഥിതിൽ ജീവിക്കുമ്പോൾ ശബ്ദത്തിന്റെ പ്രാധാന്യം കുറയുന്നു; ചെവി ചലിപ്പിച്ച് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തേണ്ട ആവശ്യകത കുറയുന്നു. അങ്ങനെ വരുമ്പോള്‍ ആവശ്യമില്ലാത്ത അവയവം ക്രമേണ ചുരുങ്ങിപ്പോകും. ആ അവസ്ഥയിലാണ്‌ നമ്മിൽ ഈ മസിലുകൾ. അത് ഇപ്പോൾ നമ്മളിൽ ഒരു അവശിഷ്ടമാണ്‌. പൂർവികരുടെ ഓർമ്മക്കായി നാമിപ്പോഴും അത് പേറി നടക്കുന്നു.


ഇനി നമുക്ക് തിമിംഗലത്തെ നോക്കാം. vestigial organs വഹിക്കുന്ന ഒന്നാംതരമൊരു ഉദാഹരണമാണ്‌ ഈ ജീവി. ഇതൊരു സമുദ്രജീവിയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ തിമിംഗലം ഒരു സസ്തനിയാണ്‌. അത് നമ്മെപ്പോലെ ഉഷ്ണരക്തമുള്ളതും കുട്ടികളെ പ്രസവിക്കുന്നതുമാണ്‌. ഇത്തരം ഒരു ജീവി എങ്ങനെ സമുദ്രത്തിൽ ഉണ്ടായി. നേരത്തെ നമ്മൾ സസ്തനികളുടെ പരിണാമ ചരിത്രം ഒന്നോടിത്തുകണ്ടു. ഈ പരിണാമം നടന്നത് പൂർണമായും കരയിലാണെന്നാണ്‌ ഫോസിൽ രേഖകൾ തെളിയിക്കുന്നത്. ഓർഡോവിഷനിലെ മൽസ്യ ഫോസിലുകൾക്കൊപ്പം ഒരു തിമിംഗല ഫോസിൽ കൂടി ഹാജരാക്കിയാൽ പരിണാമ ശാസ്ത്രം പൊളിയുകയായി. ഇതിനാകട്ടെ ഇന്നുവരെ ഒരു സൃഷ്ടിവാദിക്കും കഴിഞ്ഞിട്ടുമില്ല.

എന്നാൽ ഇന്ന് ജീവിക്കുന്ന തിമിംഗലങ്ങൾ സൃഷ്ടിവാദികൾക്ക് ഒരു ബാലി കേറാമലയാണ്‌. കാരണം; അത് അതിന്റെ കരയിലെ പൂർവ്വികരെ സംബന്ധിച്ച തെളിവും വഹിച്ചുകൊണ്ടാണ്‌ ജീവിക്കുന്നത്. തിമിംഗലത്തിന്റെ ശരീരത്തിൽ ഇപ്പോഴും കരയിലെ സസ്തനികൾക്കുള്ള (മനുഷ്യനും)തുപോലത്തെ ഇടുപ്പ് അസ്ഥി ഭാഗങ്ങളൂം തുടസ്ഥിയും vestige ആയി ഉണ്ട്. തിമിംഗലത്തിന്റെ അസ്ഥിക്കൂടത്തോട് ബന്ധമറ്റ നിലയിൽ ഈ അസ്ഥിഭാഗങ്ങൾ മാംസത്തിൽ തൂങ്ങിക്കിടക്കുകയാണ്‌. ഈ അസ്ഥി ഭാഗങ്ങൾ ഈ ജീവിയുടെ അസ്ഥിക്കൂടത്തിന്റെ ഭാഗം തന്നെയായിരുന്നു. പിന്നീട് ഇടുപ്പ് ഭാഗത്തിന്‌ ഉപയോഗമില്ലാതെ വന്നപ്പോൾ അവ ചുരുങ്ങിപ്പോവുകയും പ്രധാന ഭാഗത്തുനിന്ന് വേർപെട്ട് മാംസത്തിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്തു. പിന്നീട് വിശദമായി പറയേണ്ട പരിണാമ കഥ ഇവിടെ ചെറുതായൊന്ന് സൂചിപ്പിച്ചുവെന്നേയുള്ളു. തിമിംഗലം ഉല്ഭവിച്ചത് കരയിലെ നാലു കാലികളിൽ നിന്നാണ്‌. സസ്തനികളിലെ ഒരു ഓർഡറായ Artiodactyla യിൽ നിന്നാണ്‌ തിമിംഗലത്തിന്റെ പരിണാമം. ഇതിലെ ഹിപ്പോ പൊട്ടൊമസ് വിഭാഗത്തിൽ നിന്നാണ്‌ 4 കോടി വർഷം മുമ്പ് ഇയോസിൻ യുഗത്തിൽ ഇവയുടെ പരിണാമം നടക്കുന്നത്. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന pakicetus എന്ന ജീവിയിൽ തുടങ്ങി കഴിഞ്ഞ 2.5 കോടി വർഷം മുമ്പ് തിമിംഗലങ്ങൾ രൂപപ്പെടുന്നതുവരെയുള്ള ഫോസിൽ രേഖകളും ജനിതക തെളിവുകളും ഇന്ന് ലഭ്യമാണ്‌. തിമിംഗലത്തിന്റെ പൂർവ്വികർ ജല ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ-പുതിയൊരു ecological niche, പുതിയ ജീവിത പരിസ്ഥിതി- അവയുടെ മുൻ കാലുകൾ തുഴകളായി പരിണമിച്ചു. ജലമാധ്യമത്തിൽ പിൻ കാലുകൾക്ക് ഉപയോഗമില്ലാത്തതിനാൽ അവ പതിയെ ചുരുങ്ങി വന്നു. എന്നാൽ, തിമിംഗലങ്ങൾ ഇന്നും അവയുടെ കരയിലെ പൂർവികനെ വ്യക്തമാക്കിക്കൊണ്ട് ഇടുപ്പ് അസ്ഥികളും തുടയസ്ഥികളും അവശിഷ്ട ഭാഗങ്ങളായി ശരീരത്തിൽ വഹിക്കുന്നു.



ഇനി Atavisam ത്തെ നോക്കാം. പൂർവ്വികനുണ്ടായിരുന്ന ഒരു ഘടകം, പിൻഗാമിക്ക് ആവശ്യമില്ലെങ്കിലും അവയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു രീതിയാണിത്. ഇതിന്റെ നല്ലൊരുദാഹരണമാണ്‌ മനുഷ്യനിൽ വാൽ പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ ജനിതകഘടനയിൽ വാലുണ്ടാകാനുള്ള പ്രോഗ്രാം ഉണ്ട്. നമ്മുടെ ഭ്രൂണത്തിന്റെ വികാസത്തിൽ ആദ്യത്തെ 7 ആഴ്ചകൾക്കുള്ളിൽ ഈ വാൽ പരമാവധി വലിപ്പം വെയ്ക്കുന്നു. 7 ആഴ്ച കഴിഞ്ഞാൽ സാധാരണയായി ഈ പ്രോഗ്രാം സ്വിച്ച് ഓഫ് ആവുകയും വികാസം തടയുകയും ചെയ്യും. അങ്ങിനെ അതിലെ എല്ലുകളും ടിഷ്യൂകളും ശരീരത്തിലേക്ക് വലിച്ചെടുക്കുകയും ചെയ്യും. ചിലപ്പോൾ ഈ പ്രോഗ്രാം സ്വിച്ച് ഓഫ് ആകില്ല. അങ്ങിനെ സംഭവിച്ചാൽ ആ ശിശു വാലുമായി ജനിക്കും. ചില വാലുകളിൽ എല്ലുകളില്ലാതെ മൃദുവായിരിക്കും. ചിലതിൽ അസ്ഥികൾ ഉണ്ടാകും. നീളം 1 ഇഞ്ച് മുതൽ ഒരടിവരെയകാം. അതിൽ രോമങ്ങളും രക്തക്കുഴലുകളും മസിലുകളും നാഡികളും ഉണ്ടായിരിക്കും. എന്നുതന്നെയല്ല ചില വാലുകൾക്ക് ചലന ശേഷിയും ഉണ്ടായേക്കാം. ഇന്ന് ഇത്തരം ഒരു വാൽ ഉണ്ടായാൽ ഒരു പ്രശ്നവുമില്ല, സർജറി മൂലം എളുപ്പത്തിൽ അത് നീക്കം ചെയ്യാം.

എന്തുകൊണ്ടാണ്‌ നമുക്ക് ഇങ്ങനെയൊരു വാൽ നിർമ്മാണ പദ്ധതി. നട്ടെല്ലികൽ കഴിഞ്ഞ 50 കോടി വർഷത്തിലേറെയായി വാൽ ഉപയോഗിച്ചുവരുന്നു. അത്, മൻസ്യങ്ങളിൽ തുടങ്ങി സസ്തനികളിലൂടെ പ്രൈമേറ്റുകളിലെത്തിയപ്പോഴും പയോഗത്തിലിരുന്നു. എന്നാൽ പ്രൈമേറ്റിൽ നിന്ന് Hominidae- ഹോമിനിഡെ, മനുഷ്യനും വാലില്ലാ കുരങ്ങന്മാരും ചേർന്ന വിഭാഗം- രൂപപ്പെട്ടപ്പോൽ വാൽ അപ്രത്യക്ഷമായി. (ഗിബ്ബൺ, ഒറാങ്ങ് ഊട്ടാൻ, ഗറില്ല, ചിമ്പൻസി ഇവയാണ്‌ വാലില്ലാ കുരങ്ങുകൾ. 2 കോടി വർഷങ്ങൾക്കു മുമ്പാണ്‌ ഹോമിനിഡെയുടെ ആവിർഭാവം. എന്നാൽ മറ്റു പ്രൈമേറ്റുകളെപ്പോലെ ഇവർക്കും വാൽ നിർമ്മിക്കാനുള്ള ജീനുകൾ ഉണ്ട്. എന്നാൽ ഹോമിനിഡെയുടെ പൂർവ്വികനിൽ ഈ ജീൻ supress ചെയ്യപ്പെട്ടിരുന്നു. പൂർവ്വികന്റെ അതേ കോപ്പി ജീനുകൾ പിന്നീടുവന്ന എല്ലാ ഹോമിനിഡെകളും പങ്കുവെയ്ക്കുന്നു. അതുതന്നെ നമുക്കും കിട്ടി. വാലുണ്ടാകാനുള്ള പ്രോഗ്രാം ഉണ്ട്. എന്നാൽ ഭ്രൂണത്തിൽ 7 ആഴ്ച കഴിഞ്ഞാൽ ആ ജീൻ switch off ആകും. അതുകൊണ്ട് നമ്മൾ വാലില്ലാത്തവരായി ജനിക്കുന്നു. എനാൽ അപൂർവ്വമായി ഈ ജീൻ ഓഫ് ആവില്ല, അപ്പോൾ വാലുമായി ജനിക്കും.

(തുടരും)



കുറിപ്പുകൾ:-

Jerry A Coyne ന്റെ Why Evolution is True എന്ന ഗ്രന്ഥത്തിലെ മൂന്നാധ്യായത്തെ ആശ്രയിച്ചാണ്‌ മുഖ്യമായും ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.


1. Sean BCarroll-    Endless forms Most Beautiful, p 21 Weidenfeld & Nicolson 2005
2. Richard Dawkins - River out of Eden, phonix 1995.
3. Richard Dawkins- Story of Life, oxford, 2003, P 101