Wednesday, October 5, 2011

ജൈവപരിണാമം- കൂടുതൽ തെളിവുകൾ- ഭാഗം 1

 (രാജു വാടാനപ്പള്ളി)


1859ലാണ്‌ ഡാർവിൻ, ജൈവശാസ്ത്രലോകത്തെ ഇളക്കി മറിച്ച കൃതി, "Origin of Species"പ്രസിദ്ധീകരിക്കുന്നത്. ഇന്ന് ഒട്ടേറെ ശാസ്ത്രശാഖകൾ-Geology, Paleontology, Genetics, Molecular Biology, Anthropology - അതിനോട് ചേർന്ന് അതിനെ ഒരു ബ്രഹത് ശാസ്ത്രമാക്കി മാറ്റിയിരിക്കുകയാണ്‌. ഈ ശാസ്ത്രശാഖകൾ  നല്‍കുന്ന അറിവിന്റെ വെളിച്ചത്തിൽ, വ്യത്യസ്ത ജീവി വിഭാഗങ്ങൾ എപ്പോൾ പ്രത്യക്ഷപ്പെടുന്നു, എപ്പോൾ Extinct ആകുന്നു എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.  'പ്രപഞ്ചബാഹ്യമായ' ഒരു ‘ശക്തി’ക്കും 'ജൈവസൃഷ്ടി'യിൽ പങ്കില്ലെന്നും മറിച്ച് ‘ദൈവം’ മനുഷ്യന്റെ തന്നെ സൃഷ്ടിയാണെന്നും നമുക്ക് ബോധപ്പെടുത്തിത്തരുന്ന ഈ ശാസ്ത്രശാഖ യുക്തിവാദത്തിന്റെയും നാസ്തികതയുടെയും അടിത്തറ തന്നെയാകുന്നു. 

നമ്മുടെ ചുറ്റിലും ഒന്ന് നോക്കുക. എന്തെന്ത് ജീവി വിഭാഗങ്ങളെയെല്ലാമാണ്‌ നാം കാണുന്നത്. പക്ഷികൾ തന്നെ എത്രയോ വിഭാഗങ്ങൾ ഉണ്ട്. പിന്നെ, പശു, ആട്, ആന, അങ്ങനെ പോകുന്നു. എല്ലാം മനോഹരങ്ങളായ ഡിസൈനുകൾ. പരിണാമ ശാസ്ത്രം വികസിക്കുന്നതുവരെ ഈ ജീവികളെയെല്ലാം പ്രത്യേകം പ്രത്യേകമായി ദൈവം 'സൃഷ്ടിച്ച'താണെന്ന് കരുതിയിരുന്നു. ദൈവം ഉണ്ടെന്നുള്ളതിന്‌ ഈ ഡിസൈനുകളെല്ലാം തെളിവായി കരുതിയിരുന്നു. എന്നാൽ ഇന്ന് കഥയാകെ മാറി. പരിണാമശാസ്ത്രം നല്കുന്ന വെളിച്ചത്തിനു മുന്നിൽ സൃഷ്ടിയും സ്രസ്ടാവും പരസ്പരം മാറിയിരിക്കുന്നു. ദൈവം മനുഷ്യന്റെ ഒരു 'മഹത്തായ' സൃഷ്ടിയാണ്‌. 

ഇന്ന് ഭൂമുഖത്തുള്ളതും, ഇന്നലെവരെ ഉണ്ടായിരുന്നതും, ഇനി നാളെ ഉണ്ടാകാവുന്നതുമായ ഒരു ജീവിയും എവിടെനിന്നും പൊട്ടിമുളച്ചുണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. പൂർവ്വിക ഡിസൈനിൽ സംഭവിക്കുന്ന ചില മാറ്റങ്ങളാണ്‌ പുതിയ ജീവി വിഭാഗങ്ങൾക്ക് ജന്മം നല്കുന്നത്. ഒരു സവിശേഷ പരിതസ്ഥിതിൽ ജീവിച്ചുവന്ന പൂർവ്വികജീവി, ആ പരിതസ്ഥിതിയിൽ മാറ്റം വന്നപ്പോൾ സംജാതമായ പുതിയ പരിതസ്ഥിതിൽ ജീവിക്കുവാൻ അതിന്റെ ഘടനയിൽ ചില മാറ്റങ്ങൾ സംഭവിക്കേണ്ടിവരും. പുതിയ പരിതസ്ഥിതിയിൽ ജീവിക്കാൻ അനുകൂലമായ മാറ്റങ്ങൾ സംഭവിച്ച ജീവികളേ ഇവിടെ ജീവിക്കാൻ അർഹത നേടൂ. ഈ പരിതസ്ഥിതി മാറ്റത്തിൽ ഒരുപാട് പൂർവ്വ ജീവിവിഭാഗങ്ങൾ നശിപ്പിക്കപ്പെടും. അർഹത നേടിയ ജീവികൾക്ക് പൂർവ്വ ജീവിവിഭാഗങ്ങളിൽ നിന്ന് ചില ഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും.

ഈ പ്രക്രിയ സംഭവിക്കുന്നത്, ഫോസിലുകളിൽ വളരെ വ്യക്തമായി കാണാം. ഇത് ഒരുതരം തെളിവ്. ഇനി വേറൊരു തരം തെളിവുണ്ട്. അത് വഹിച്ചും കൊണ്ടാണ്‌ നാമോരുത്തരും-ഇതര ജീവികളും-ജീവിക്കുന്നത്. അത് നമ്മുടെ ശരീരത്തിലുണ്ട്; DNAയിലുണ്ട്. നമ്മുടെ DNAയിൽ നമ്മെ രൂപപ്പെടുത്തുന്ന Active ജീനുകളേക്കാൾ കൂടുതൽ dead gene കൾ ഉണ്ട്. ഈ pseudo genes- സ്യൂഡോ ജീനുകൾ, ഇന്ന് നമുക്ക് ആവശ്യമില്ലാത്തതിനാൽ പ്രകൃതി നിർധാരണം വഴി നിർവീര്യമാക്കപ്പെട്ടവയാണ്‌. എന്നാൽ ഈ ജീനുകൾ നമ്മുടെ പൂർവ്വികർക്ക് ആവശ്യമുള്ളവയായിരുന്നു. നമ്മിൽ നിർവീര്യമാക്കപ്പെട്ടു കിടക്കുന്ന ഈ ജീനുകൾ നമ്മുടെ പൂർവികരെ വെളിപ്പെടുത്തുന്നു. ഒപ്പം അവരിൽ നിന്ന് നമ്മൾ എങ്ങനെ ഉല്ഭവിച്ചു എന്ന വസ്തുതയും പുറത്തുകൊണ്ടുവരുന്നു. നമ്മുടെ ജനോം ഇത്തരം നിർവീര്യമാക്കപ്പെട്ട ജീനുകളുടെ ഒരു കൂമ്പാരമാണ്‌. ഈ pseudo genesകൾ, ഇന്ന് ഒരുപാട് ഗവേഷണം നടക്കുന്ന മേഖലയാണ്‌.

ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ'ത്തെയും നിരാകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ഒരു ജീവി 'സൃഷ്ടി'യാണെങ്കിൽ ആ ശരീരം ഏകശിലാഖണ്ഡമായിരിക്കണം. അതിൽ ഏപ്പുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടായിരിക്കാൻ പാടില്ല. അത് അച്ചിലിട്ട് വാർത്തതുപോലെ ആയിരിക്കണം. എന്നാൽ അങ്ങനെയല്ല ജീവശരീരങ്ങൾ. അത് modular design ആണ്‌. അതെ, ഒരു ജീവശരീരം "കണ്ടം ബെച്ച കോട്ടാ"ണ്‌. ശരീരം നിറയെ ഏപ്പുകളാണ്‌, കൂട്ടിച്ചേർക്കലുകളാണ്‌. നൂറ്‌ കണക്കിന്‌ പാർട്സുകളാൽ പ്രകൃതി, ഓരോ പരിസ്ഥിതിക്കനുസരിച്ച് എടുത്തുകളഞ്ഞു കൂട്ടിച്ചേർത്തും രൂപംകൊടുത്തതാണ്‌ ഓരോ ജീവശരീരവും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ body design അതിപുരാതനമാണ്‌. അത് കാംബ്രിയൻ യുഗത്തിന്‌ മുമ്പും ഉണ്ട്. കാംബ്രിയന്‌ ശേഷവും ഉണ്ട്. സൃഷ്ടിവാദികളുടെ ‘ഇഷ്ടപ്പെട്ട കാംബ്രിയൻ ജീവിയാണ്‌’ ട്രൈലോബൈറ്റ്. ഈ ജീവിയുടെ ശരീരം ആവർത്തിച്ചുള്ള ഖണ്ഡങ്ങളുടെ സമാഹാരമാണ്‌. ഉദാ:- Olenoides serratus. Natural History Museumങ്ങളിൽ സമാഹരിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ ഫോസിലുകൾ ഇപ്പറഞ്ഞതിനെ സ്ഥിരീകരിക്കുന്നു. "ജീവശരീരത്തെ രൂപം കൊടുക്കുന്നതിൽ ആവർത്തിച്ചുള്ള ഭാഗങ്ങളുടെയും ഖണ്ഡഘടനയുടെയും വ്യാപകമായ ഉപയോഗം പരിണാമത്തിൽ സംഭവിച്ചതായി ഈ ഫോസിലുകൾ വ്യക്തമാക്കുന്നു"[1]. ജീവി, സൃഷ്ടിയല്ലാത്തതുകൊണ്ടും Modular design ആയതുകൊണ്ടുമാണ്‌ ഇന്ന് ഇത്രയും വൈപുല്യമാർന്ന ജീവസഞ്ചയം സംജാതമായത്. ജീവി സൃഷ്ടിയാണെങ്കിൽ പിന്നെ മാറ്റത്തിന്‌ പ്രസക്തിയില്ല; അങ്ങനെ സംഭവിക്കാതിരിക്കത്തക്കവണ്ണം അത് ഏക ശിലാ രൂപമായിരിക്കും. Modular design ആയതുകൊണ്ട് അത് മാറ്റത്തിന്‌ വിധേയമാണ്‌. ഒരു design ഒരു പ്രത്യേക പരിതസ്ഥിതിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു design അവതരിപ്പിക്കാം. അത് ആ പരിതസ്ഥിതിക്കനുയോജ്യമാണെങ്കിൽ ആ design അതിജീവിക്കും. അങ്ങനെ അതിജീവനം സിദ്ധിച്ച നൂറ്‌ നൂറ്‌ designകളുടെ ഇങ്ങേതലയ്ക്കലുള്ള കണ്ണികളാണ്‌ മനുഷ്യൻ.  

പൂർവ്വ design- ജീവികളിൽ- മാറ്റം സംഭവിച്ച് ഇന്നത്തെ design- നമ്മളും ഇതര ജീവികളും- രൂപം കൊണ്ടപ്പോൾ പൂർവ്വികർക്ക് ആവശ്യമായിരുന്ന പല ഘടകങ്ങളും പുതിയവർക്ക് അനാവശ്യമായി വന്നു. അങ്ങനെ ആ ഘടകങ്ങൾ പുതിയവയിൽ നിർവ്വീര്യമാക്കപ്പെട്ടു. അങ്ങനെ നിർവീര്യമാക്കപ്പെട്ട ഘടകങ്ങളും ജീനുകളും നമ്മുടെ ശരീരത്തിൽ നിന്നും DNAയിൽ നിന്നും പൂർണമായും എടുത്തുമറ്റപ്പെട്ടിട്ടില്ല. ആ അവശിഷ്ടങ്ങളും പേറിക്കൊണ്ടാണ്‌ നാം ഇപ്പൊഴും ജീവിക്കുന്നത്. ആ ഘടകങ്ങളെയും ജീനുകളെയും ചെറുതായൊന്ന് സൂചിപ്പിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്. അതിനു മുമ്പ് modular design ലൂടെ നമ്മെ രൂപപ്പെടുത്തിയ പൂർവ്വ design -പൂർവ്വ ജീവികളെ- Geologic time scale ലൂടെ ഒന്ന് കാണേണ്ടതുണ്ട്. ഈ യാത്ര സൃഷ്ടിവാദവും അവരുടെ സൃഷ്ടിയായ ദൈവവും എത്രവലിയ പൊളിയാണെന്ന് നമുക്ക് കാണിച്ചുതരുന്നു.

കാംബ്രിയൻ യുഗത്തിൽ നമ്മുടെ body plan രൂപപ്പെടുത്തുന്ന HOX ജീനുകളിൽ സംഭവിച്ച duplication വഴി അവ ഇരട്ടിച്ചതിനെപ്പറ്റി - ഒരു സെറ്റിനുപകരം നാലു സെറ്റുകൾ- കഴിഞ്ഞ കുറിപ്പിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഒരിക്കൽ ഒരു ജീൻ ഡൂപ്ലിക്കേറ്റ് ചെയ്തുകഴിഞ്ഞാൽ അതിന്റെ മറ്റൊരു കോപ്പികൂടി ഉണ്ടാകുന്നു. ഈ ജീനിന്റെ ശരിയായ പ്രവത്തനം നിർവ്വഹിക്കാൻ ഒരു കോപ്പി മാത്രം മതിയാകും. അപ്പോൾ സ്വന്തന്ത്രമായ മറ്റേ കോപ്പി മ്യൂട്ടേഷന്‌ വിധേയമാകും. ഇങ്ങെനെ കൂടുതൽ മ്യൂട്ടേഷനുകൾ നടന്നുകഴിഞ്ഞാൽ ഈ രണ്ടാമത്തെ കോപ്പി പുതിയ ജീനായി പരിണമിക്കും; അതിന്‌ പുതിയ function ഉണ്ടായിരിക്കും. 4 HOX സെറ്റുകളിൽ ഈ പ്രക്രിയ സംഭവിച്ചുകഴിഞ്ഞപ്പോൾ അവ പുതിയ ബോഡി പ്ലാനുകൾ നിർമ്മിക്കാൻ സജ്ജമായി. ഫോസിൽ രേഖകളിൽ കാംബ്രിയൻ യുഗത്തിനു മുമ്പ് നട്ടെല്ലില്ലാത്ത ജീവികളെയും കാംബ്രിയനിലും അതിനു ശേഷവും നട്ടെല്ലികളെയും കാണുന്നതിനുകാരണം ഇതാണ്‌. അന്നത്തെ പരിസ്ഥിതി-സമുദ്ര-ക്ക് പുതിയ body planകള്‍ അനുകൂലമായിരുന്നു. അതിനാൽ അവയ്ക്കനുകൂലമായി പ്രകൃതിനിർധാരണം നടക്കുന്നു. എന്നാൽ ഇങ്ങനെയെല്ലാം സംഭവിച്ചെങ്കിലും പെട്ടെന്ന് തന്നെ നട്ടെല്ലിവിഭാഗങ്ങൾ ഉല്‍ഭവിക്കുന്നില്ല. നല്ലൊരു നട്ടെല്ലിയായ Jawed fish നെ കാണണമെങ്കിൽ ഓർഡോവിഷൻ യുഗത്തിലെത്തണം- 43.8 കോടി വർഷം തൊട്ട് 41.7 കോടി വർഷം വരെ- . നട്ടെല്ലിലോകത്തെ മികച്ച ഡിസൈനാണ്‌ മൽസ്യങ്ങൾ. ഡവോണിയൻ യുഗത്തിന്റെ മധ്യഘട്ടം വരെ ഈ body plan മാത്രമാണ്‌ നട്ടെല്ലിലോകത്തുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 39 കോടി വർഷം തൊട്ട് സ്ഥിതിയി മാറ്റം വരുന്നു. ഈ വേളയിൽ അടിസ്ഥാന മൽസ്യ body plan ൽ ചില വ്യത്യാസങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. ഈ മാറ്റങ്ങൾ നട്ടെല്ലി ലോകത്ത് വളരെ പ്രധാനമാണ്‌. 3 കോടി വർഷത്തെ പരിണാമത്തിനൊടുവിൽ ജലത്തിലും കരയിലും ജീവിക്കാൻ അനുകൂലനം നേടിയ വേറൊരു നട്ടെല്ലിയെ നമുക്ക് ഫോസിലിൽ കാണാം. അവയാണ്‌ ഉഭയജീവികൾ-കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ- നട്ടെല്ലിലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരിണാമങ്ങളിൽ ഒന്നാണിത്. പിന്നീട് കരയിൽ പരിണമിച്ച 3 നട്ടെല്ലി-ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ-വിഭാഗങ്ങളും ഈ ഉഭയജീവികളിൽനിന്നാണ്‌ പരിണമിച്ചത്. ജലമാധ്യമം വിട്ട് തികച്ചും വ്യത്യസ്തമായ കരയിൽ ജീവിക്കണമെങ്കിൽ പൂർവ ഡിസൈനിൽ-മൽസ്യത്തിൽ- വളരെ മാറ്റങ്ങൾ സംഭവിച്ചിരിക്കണം.      

ജലപരിസ്ഥിതിയിൽ ജീവിക്കുന്ന മൽസ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, കരയിലെ പരിതസ്ഥിതിയിൽ ജീവിക്കുവാൻ ജീവികൾ എങ്ങനെ അർഹത നേടിയെന്ന് നമുക്ക് അല്‍ഭുതം തോന്നാം. എന്നാൽ ഇക്കാലത്തെ ഫോസിലുകളെ പഠിക്കുമ്പോൾ ഇതിൽ വലിയ അല്‍ഭുതത്തിനൊന്നും കാര്യമില്ല. ജീവികളുടെ അടിസ്ഥാന body plan ൽ ചില മാറ്റങ്ങൾ സംഭവിച്ചതുതന്നെയാണ്‌ അതിനു കാരണം. അവയിൽ ചിലത് നോക്കാം. അന്തരീക്ഷവായു ശ്വസിക്കുന്നതിന്‌ ശ്വാസകോശങ്ങൾ രൂപപ്പെട്ടു; അതായത് ചെകിളയുടെ സ്ഥാനത്ത് വായുഅറയുണ്ടായി. അടുത്തത് ഗുരുത്വബലത്തെ രൂപീകരിക്കലാണ്‌. ജലമാധ്യമത്തിൽ ഇതൊരു പ്രശ്നമല്ല. ശരീരത്തിന്റെ ഭാരം നാലു കാലുകളിലേക്ക് വ്യന്യസിച്ചാണ്‌ കരയിൽ ഈ പ്രശ്നം പരിഹരിച്ചത്. അടുത്ത പ്രശ്നം നിർജലീകരണമാണ്‌. അത് തടയാൻ കട്ടിയുള്ള തൊലിയുണ്ടായി. മറ്റൊന്നുള്ളത് മണം പിടിക്കനുള്ള ശേഷിയാണ്‌. ജലമാധ്യമത്തിലെ മണംപിടിക്കുന്നതിനുള്ള സംവിധാനമല്ല കരയിൽ വേണ്ടത്. അന്തരീക്ഷത്തിലെ മണം പിടിക്കുന്നതിന്‌ വേറെ ചില സംവിധാനങ്ങളാണ്‌ വേണ്ടത്. കരയിലെ ജീവിതം സാധ്യമാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയിൽ ഇതിനായി വളരെയധികം ജീനുകൾ രൂപപ്പെട്ടു. പിന്നീട്, പരിണാമം സസ്തനികളിലെത്തിയപ്പോൾ ഈ ജീനുകളുടെ എണ്ണം duplication വഴി ആയിരക്കണക്കായി മാറി. അങ്ങനെ മൽസ്യത്തിന്റെ അടിസ്ഥാന body planല്‍ ചില മാറ്റങ്ങൾ സംഭവിച്ചതുവഴി കഴിഞ്ഞ 36 കോടി വർഷങ്ങൾതൊട്ട് ഭൂമുഖത്ത് വേറൊരു ജീവി വിഭാഗം പ്രത്യക്ഷപ്പെട്ടു. അവരാണ്‌ നാലുകാലികൾ- tetrapods- ഡെവോണിയൻ ഫോസിൽ രേഖകളിൽ ഈ പരിവർത്തന ചരിത്രം വളരെ വ്യക്തമാണ്‌. (അതേപറ്റി വിശദമായ മറ്റൊരു കുറിപ്പ് പിറകെ) ഇരുകാലികളാണെങ്കിലും മനുഷ്യനും tetrapod തന്നെയാണ്‌. നാലുകാലിയായി വൃക്ഷവാസം നയിച്ചിരുന്നവരാണ്‌ നമ്മുടെ പൂർവ്വികർ. ഒരു സവിശേഷ പരിതസ്ഥിതിയോടുള്ള അനുകൂലനം എന്ന നിലയിലാണ്‌ നമ്മളിൽ ഇരുകാലി നടത്തം വികസിച്ചതും അതിന്റെ ഫലമായി കൈകൾ സ്വതന്ത്രമായതും.

വിരലുകൾ പരിണമിച്ചത് കരയിലെ ചലനത്തിന്‌ അനുകൂലനം എന്ന നിലയിലായിരുന്നു. എന്നുതന്നെയല്ല, ഇത് ആദ്യം പ്രത്യക്ഷപ്പെടുന്നത് മനുഷ്യനിലല്ല. കഴിഞ്ഞ 39 കോടി വർഷങ്ങൾക്കു ശേഷം ഇത് ആ കാലഘട്ടത്തിലെ നാലുകാലികളിൽ പ്രത്യക്ഷപ്പെടുന്നു. ഡെവോണിയൻ നാലുകാലികളായ Ichthyostega
യുടെ ഒരു കാലിൽ 8 വിരലുകളും Acanthostega യുടെ കാലിൽ 7 വിരലുകളും അല്പം കൂടി കഴിഞ്ഞ് Tulerpeton ൽ എത്തുമ്പോൾ അത് 6 വിരലുകളായും പരിണമിക്കുന്നു. ഈ ജീവികളുടെ മുൻ കാലുകളിൽ നിന്നാണ്‌ മനുഷ്യന്റെ കരങ്ങൾ രൂപപ്പെടുന്നത്. ഇവയുടെ മുൻ കാലിൽ നമ്മുടെ  humerusradiusulna, carpals എന്നീ ഘടകങ്ങൾ എല്ലാം ഉണ്ട്.

നട്ടെല്ലിലോകത്ത് അടുത്ത കാതലായ മാറ്റങ്ങൾ സംഭവിക്കുന്നത് കാർബണിഫറാസ്(Carboniferous)-കഴിഞ്ഞ 36 കോടി വർഷം മുതൽ തുടങ്ങി 29 കോടി വർഷം വരെ-യുഗത്തിലാണ്‌. ആദ്യം കരയിലേക്ക് പ്രവേശിച്ച ഉഭയജീവികളിൽ-ജലത്തിലും കരയിലും ജീവിതചക്രമുള്ള-നിന്നും ഈ യുഗത്തിൽ വേറൊരു ജീവി വിഭാഗം പരിണമിക്കുന്നു. അതാണ്‌ ഉരഗങ്ങൾ-Reptiles-. ആമ, പല്ലി, പാമ്പ് , മുതല ഇവയെല്ലാം ഇതില്‍ പെടുന്നു. അതോടെ നട്ടെല്ലികൾ 3 വിഭാഗങ്ങളിലായി രണ്ട് സവിശേഷ പരിതസ്ഥിതികളിൽ ജീവിക്കുവാൻ അനുകൂലനം നേടുന്നു. കരയിൽ നട്ടെല്ലി ജീവിതം സംസ്ഥാപിതമാകുന്നതോടെ അവയിൽ വ്യത്യസ്ത ദിശയിലേക്കുള്ള പരിണാമങ്ങൾ സംഭവിക്കുന്നു. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലും അടുത്ത ഘട്ടമായ പെർമിയ(Permian)-29 കോടി വർഷം മുതൽ 24.5 കോടി വർഷം വരെ-ന്റെ തുടക്കത്തിലുമായി ഉരഗജീവിതം 3 വ്യത്യസ്ത ജീവി വിഭാഗങ്ങൾക്ക് ജന്മമേകുന്നു. അവ 1. Anapsids- ഇവയിൽ നിൻ പില്‍കാലത്ത് ആമ തുടങ്ങിയ ജീവികൾ ഉരുത്തിരിയുന്നു. 2. Diapsids- അതിൽ  നിന്നും ആദ്യം ദിനോസറുകൾ, Pterosaurs (പറക്കുന്ന ഉരഗങ്ങൾ) എന്നിവയും പിന്നീട് ഡിനോസറുകളിൽനിന്ന് പക്ഷികളും രൂപം കൊള്ളുന്നു. 
3. Synapsids- ഈ വിഭാവത്തിൽ നിന്നാണ്‌ പില്‍കാലത്ത് ഇന്നത്തെ പ്രബല ജീവി വിഭാഗമായ സസ്തനികൾ വികസിക്കുന്നത്. അങ്ങനെ നട്ടെല്ലി ജീവിതം പുതിയ ദിശകളിലേക്ക് തിരിയുന്നു. പെർമിയൻ യുഗത്തിൽ ഇത്തരം തിരിവുകൾ ഉണ്ടായെങ്കിലും പക്ഷികളെ കാണണമെങ്കിൽ ജൂറാസിക് യുഗത്തിന്റെ അവസാന മധ്യ ഭാഗത്തെത്തണം. അതുപോലെ സസ്തനികളുടെ ശരിയായ വികാസം കാണണമെങ്കിലോ സിനോസോയിക്(Cenozoic) ഘട്ടത്തിന്റെ -കഴിഞ്ഞ 6.5 കോടി വർഷം മുതൽ- ആദ്യഭാഗത്ത് നോക്കണം. എങ്കിലും, പെർമിയൻയുഗം ജീവന്റെ ചരിത്രത്തിൽ വളരെ നിർണായകമാണ്‌. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലാണ്‌ ജീവലോകത്തെ മിക്കവാറും തുടച്ചുനീക്കിക്കൊണ്ട് അതിഭീകരമായ Mass Extinction സംഭവിച്ചത്. അന്ന് ഭൂമുഖത്തെ ജീവജാലങ്ങളിൽ 96 % അപ്രത്യക്ഷമായി. (അതേപ്പറ്റി വിശദമായ കുറിപ്പ് പിറകെ) എന്നിരുന്നാലും, പെർമിയൻ കൂട്ടവിനാശത്തെ നട്ടെല്ലികളും നട്ടെല്ലില്ലാത്തവയും അതിജീവിച്ചു. അതെ, ജീവന്റെ കൈത്തിരി കെട്ടുപോയില്ല. അത് പതിയെ മുന്നോട്ട്, ദൈവത്തെയോ പിശാചിനെയോ കാക്കാതെ മുമ്പോട്ട്...

നട്ടെല്ലികളുടെ ചരിത്രം ഫൊസിലുകളിലൂടെ തിരിഞ്ഞ് നോക്കുമ്പോഴാണ്‌ മുകളിൽ പറഞ്ഞ പരിണാമഗതി മനസിലാവുക. ഒപ്പം പരിണാമ ചരിത്രത്തിലെ മറ്റൊരു വസ്തുത കൂടി നാമിവിടെ കാണുന്നുണ്ട്. അതായത് ഒരു ജീവിവിഭാഗവും തനിയേ, വെവ്വേറെ രൂപം കൊണ്ടതല്ല. ഓരോന്നും അവയുടെ പൂർവ്വ രൂപങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാൽ മൽസ്യം രൂപപ്പെട്ട കാംബ്രിയൻ-ഓർഡോവിഷൻ യുഗങ്ങളിൽ നമ്മൾ ഒരിക്കലും ഒരു സസ്തനിയെ കാണില്ല,മൽസ്യത്തിന്റെ പിൽകാല പരിണാമ രൂപമാണ്‌ സസ്തനി. 

ജീവന്റെ വൃക്ഷം.

ജീവൻ എന്നത് ഒരു വൃക്ഷമാണ്‌. വളർന്ന് പന്തലിച്ചുനില്ക്കുന്ന ഒരു കൂറ്റൻ വട വൃക്ഷം. ഈ വൃക്ഷത്തിന്റെ എല്ലാ ശാഖകളും പരസ്പരം ബന്ധിക്കപ്പെട്ടവയാണ്‌. ഒരു ശാഖയ്ക്കും വേറിട്ട് തനിയെ നിലനില്പ്പില്ല. ഈ ജീവ വൃക്ഷം ആരംഭിച്ചത് കഴിഞ്ഞ 400 കോടി വർഷത്തിനിപ്പുറം വളരെ ലളിതമായ രൂപമായിട്ടാണ്‌. അതിന്റെ പില്‍കാലത്തുണ്ടായ വ്യത്യസ്തവും സങ്കീർണവുമായ ശാഖകളാണ്‌ ഇന്ന് കാണുന്ന ഓരോ ജീവിവിഭാഗവും. ഇതിലെ ശാഖകളെ നോക്കുക. വലിയ ശാഖകളിൽനിന്നും മുളപൊട്ടി വേറെ ശാഖകൾ ഉണ്ടാകുന്നു. ആ ശാഖ കുറച്ചുവലിപ്പം വെയ്ക്കുന്നു. വീണ്ടും അതിൽനിന്നും മുളപൊട്ടി മറ്റൊരു ശാഖ വരുന്നു. അങ്ങനെ അത് ശാഖോപശാഖകളായി വളർന്നുവികസിച്ചുനില്ക്കുന്നു.

ഒരു വലിയ ശാഖയിൽനിന്നും മുളപൊട്ടി മറ്റൊരു ശാഖയുണ്ടാകുമ്പോൾ ആദ്യത്തെ ശാഖ മുളപൊട്ടിയ ശാഖയുടെ പൊതു പൂർവ്വികനാകുന്നു. തുടർന്ന് ഇപ്പോൾ മുളപൊട്ടിയ ശാഖ ക്രമേണ വികസിക്കുന്നു. പിന്നീട് ഇതിൽ നിന്നും പുതിയ ശാഖകൾ ഉണ്ടാകുന്നു. ഇതിലെ ഓരോ ശാഖയും മുമ്പത്തെ ശാഖയിൽ നിന്നും വ്യത്യസ്തതകളുള്ള ജീവി വിഭാഗമായിരിക്കും. ഇങ്ങനെയാണ്‌ വ്യത്യസ്ത ജീവി വിഭാഗങ്ങളായി ജീവന്റെ വൃക്ഷം പന്തലിച്ചുനില്ക്കുന്നത്. ഇവിടെ ഒരു ശാഖ പൊതുപൂർവ്വികശാഖയോട് എത്രമാത്രം അടുത്തുനില്ക്കുന്നുവോ (സമയം കൊണ്ട്) അത്രത്തോളം പൊതുപൂർവ്വികന്റെ ഗുണങ്ങൾ പുതിയ ശാഖയിൽ നിഴലിക്കും; ഇത് പുതിയൊരു ജീവി വിഭാഗം രൂപപ്പെടുന്നതിന്റെ സൂചനയാണ്‌. “നിലവിലുള്ള ഒരു ജീവി വിഭാഗം രണ്ടായി പിരിയുമ്പോൾ പുതിയ ജീവിവർഗം രൂപം കൊള്ളുന്നു. ജീനുകൾ വേർപിരിയുന്നു. ജനിതക കാഴ്ചപ്പാടിൽ ഇതാണ്‌ Speciation -പുതിയ ജീവികളുടെ ആവിർഭാവം- ഇതൊരു നീണ്ട ഗുഡ് ബൈ ആണ്‌.”[2]. നമ്മൾ നേരത്തെ കണ്ട, പുതുതായി രൂപം കൊണ്ട ജീവികളിലും ഈ പ്രക്രിയ ആവർത്തിക്കും. അങ്ങനെ പുതിയ speciesകൾ ഉണ്ടാകും. നട്ടെല്ലിലോകത്തെ മാത്രമെടുത്താൽ കഴിഞ്ഞ 53 കോടി വർഷങ്ങൾക്കുശേഷം ഇത് നിരന്തരം നടന്നുകൊണ്ടിരുന്നു. ഓർക്കുക, ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന എല്ലാ ജീവി വിഭാഗങ്ങളും വിജയം വരിക്കണമെന്നില്ല. പല ജീവികളും പിന്നീട് extinct ആയിട്ടുണ്ട്.

ഇങ്ങനെ രൂപപ്പെടുന്ന എല്ലാ ജീവികളും അവയുടെ പൂർവ്വികരെ സംബന്ധിച്ചുള്ള ഒട്ടനേകം തെളിവുകളുമായിട്ടാണ്‌ ജീവിക്കുന്നത്. അതെ, എല്ലാ ജീവികളിലും അവയുടെ പൂർവ്വികരെ സംബന്ധിച്ച തെളിവുകളുണ്ട്. ഒരു ജീവിയും “സൃഷ്ടി”യല്ലായെന്ന് വ്യക്തമാക്കുന്ന പരിണാമത്തിന്റെ ബാക്കിപത്രങ്ങളാണിവ. ജീവികൾ ‘സൃഷ്ടി’കളാണെങ്കിൽ അവയുടെ DNAയിൽ ഉള്ള എല്ലാ ജീനുകളും active ആയിരിക്കും. അല്ലാതെ inactive ജീനുകൾ അവിടെ ആവശ്യമില്ലല്ലോ. എന്നാൽ ഒരു ജീവിയുടെ DNA യിലേക്ക് നോക്കിയാൽ കാണാൻ കഴിയുന്നതോ, inactive ആക്കപ്പെട്ട ഒരുപാട് ജീനുകൾ. ഈ ജീനുകൾ എങ്ങനെയാണ്‌ ജീവിയുടെ DNA യിൽ വന്നത്? അത് അവയുടെ പൂർവ്വികർക്ക് ആവശ്യമായിരുന്നു.; അവയെ രൂപപ്പെടുത്തിയത് ആ ജീനുകൾ കൂടി ഉള്‍പ്പെട്ടിട്ടായിരുന്നു. എങ്കിലും പിൻഗാമികൾക്ക് ആ ജീനുകൾ ആവശ്യമില്ല. കാരണം അവയുടെ ഘടന വേറെയാണ്‌. അതിനാൽ പ്രകൃതി നിർദ്ധാരണം ആ ജീവികളെ inactive ആക്കി.

നിർവീര്യമക്കപ്പെട്ട ആ ജീനുകൾ ഇപ്പോഴും നമ്മുടെ DNAയിൽ ഉണ്ട്. അതു മാത്രമല്ല, പല ജീവികളും അവരുടെ പൂർവ്വികർക്ക് ആവശ്യമായിരുന്ന അവയവങ്ങൾ തനിക്ക് ആവശ്യമില്ലാഞ്ഞിട്ടുകൂടി vestige ആയി പേറി നടക്കുന്നവരാണ്‌. നോക്കുക, ഒരു ‘സമ്പൂർണ സൃഷ്ടിയിൽ’ ഇതിന്റെ ആവശ്യമെന്താണ്‌? ജീവികൾ “സമ്പൂർണനായ ദൈവത്തിന്റെ സൃഷ്ടികൾ” ആണെങ്കിൽ അവ തികച്ചും തനിമയുള്ളതായിരിക്കണം. അത് ദൈവത്തിന്റെ ശുദ്ധമായ പാറ്റേൺ ആയിരിക്കും. അങ്ങയാണെന്ന് മതവിശ്വാസികൾ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും അതല്ല സത്യം.

ഒരു മനുഷ്യശിശു രൂപമെടുക്കുന്ന കാര്യംതന്നെ മതി സൃഷ്ടിവാദത്തിന്റെ കാറ്റുപോകാൻ. പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ സ്ത്രീയുടെ ഗർഭപാത്രത്തിൽ വെച്ച് ബീജ കോശങ്ങൾ(അണ്ഡവും ബീജവും) ഒന്നായിച്ചേരുന്നു. 23 ക്രോമസോം വീതമുള്ള ആ രണ്ട് ബീജങ്ങൾ കൂടിച്ചേർന്ന് 23 ജോഡി ക്രോമസോമുള്ള ഒറ്റ കോശമായിത്തീരുന്നു. ആ നിമിഷം മുതൽ അത് ഒരു മനുഷ്യശിശുവിന്റെ രൂപം ആർജിക്കുന്നില്ല. 'മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ സൃഷ്ടിച്ചുവെന്ന' മതവാദം ശുദ്ധ അസംബന്ധമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അങ്ങനെയായിരുന്നുവെങ്കിൽ കൂടിച്ചേരുന്ന നിമിഷം മുതൽ അത് ഒരു മനുഷ്യക്കുഞ്ഞായി വളർന്ന് തുടങ്ങണമായിരുന്നു. മൈക്രൊസ്കോപ്പിലൂടെ കാണാവുന്ന ഒരു കുഞ്ഞുമനുഷ്യൻ. അതിന്റെ ആന്തരികാവയവങ്ങളും ബാഹ്യാവയവങ്ങളും പൂർണമായും ഒരു മനുഷ്യന്റേതുതന്നെയായിരിക്കണം. എന്നാൽ അങ്ങനെയൊന്നുമല്ലല്ലോ മനുഷ്യന്റെ പിറവി. മനുഷ്യന്റേതുമാത്രമല്ല, ഒരു ജീവിയുടെയും പിറവി മേല്പറഞ്ഞ രിതിയിലല്ല. ജീവികൾ അവയുടെ ഭ്രൂണാവസ്ഥയിൽ അവരുടെ പൂർവ്വികരെ സംബന്ധിച്ച വ്യക്തമായ വെളിപ്പെടുത്തലുകൾ നടത്തുന്നു. Jerry Coyne പറയുന്നു: “ എല്ലാ നട്ടെല്ലികളും വികാസം ആരംഭിക്കുന്നത് മൽസ്യത്തിന്റെ ഭ്രൂണം പോലത്തെ ഭ്രൂണമുള്ള മൽസ്യപൂർവ്വികരിൽ നിന്നാണ്‌. അവയവങ്ങളും രക്തക്കുഴലുകളും മൽസ്യചെകിള(gill slits)കളും അസാധാരണമാംവിധം മാറ്റിമറിക്കപ്പെടുന്നതും അപ്രത്യക്ഷമാകുന്നതും നാം കാണുന്നു. കാരണം പൂർവ്വികരുടെ ജിനുകളും അവയുടെ വികാസരീതികളും പിൻഗാമികളായ നാം നമ്മുടെ ജനിതകഘടനയിൽ  ഇപ്പോഴും വഹിക്കുന്നു." എല്ലാ നട്ടെല്ലികളും ഭ്രൂണാവസ്ഥയിൽ കടന്നുപോകുന്ന അവസ്ഥയാണിത്. എന്തുകൊണ്ടാണ്‌ ഇങ്ങനെയെല്ലാം സംഭവിക്കുന്നത്? ജീവികൾ പരിണമിച്ചുണ്ടായതുകൊണ്ട് അവ ഉല്‍ഭവിച്ച വഴിയെപ്പറ്റി വ്യക്തമായ തെളിവുകൾ അവയുടെ ജനിതക ഘടനയിൽ ഉണ്ടായിരിക്കും. പരിണാമം നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായ ഒരു ജീവിയെ രൂപപ്പെടുത്തുന്നത് അതിനെ "ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചല്ല", മറിച്ച് ഉള്ള ജീവികളിൽ തന്നെ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാണ്‌. അപ്പോൾ പൂർവ്വ ജീവിയെ സംബന്ധിച്ച വിവരങ്ങൾ പുതിയ ജീവി വഹിച്ചേതീരൂ.

ഓരോ ജീവശരീരവും അവയുടെ പൂർവികനെ സംബന്ധിച്ച തെളിവുകൾ തരുന്നു. ചിലപ്പോൾ അവ vestigial organ രൂപത്തിലാകും. പൂർവ്വികർക്ക് അനിവര്യമായതും എന്നാൽ നമുക്ക് അനാവശ്യമായതുമായ അവയവങ്ങളാണിവ. മറ്റൊരു തെളിവ് Atavism ആണ്‌. പൂർവ്വികർക്ക് ആവശ്യമായിരുന്ന ചില ജീനുകളാണിവ. പിൻഗാമികളിൽ ദീർഘകാലം നിശബ്ദമായി നിന്നതിനുശേഷം ചിലപ്പോൾ ഇവ ഓൺ ആകുന്നു. 
   
വേറൊരു തെളിവ് dead genes ആണ്‌. പ്രകൃതി നിർധാരണം, പുതുതായി രൂപാന്തരം പ്രാപിച്ച ജീവികൾക്ക് ചില പൂർവ്വിക ജീനുകൾ ആവശ്യമില്ലായെങ്കിൽ അവയെ നിർവീര്യമാക്കി വിടും. അത്തരം ഒരുപാട് dead genes നമ്മുടെ ജനോമില്‍ ഉണ്ട്. ഇതെല്ലാം പരിണാമം നടന്നു എന്നതിനുള്ള ശക്തമായ തെളിവുകളാണ്‌. ഈ തെളിവുകളും പേറിക്കൊണ്ടാണ്‌ ഓരോ ജീവികളും നടക്കുന്നത്. എങ്കിൽ ആ ജീവി എങ്ങനെ ‘സൃഷ്ടി’യാകും? സൃഷ്ടി എന്നാൽ പൂർണതയാണ്‌. ‘ദൈവ’ത്തിന്റെ പദ്ധതിയനുസരിച്ചുള്ള പൂർണത. എന്നാ ഓരോ ജീവിയും അപൂർണതയാണ്‌. മനുഷ്യനടക്കം.

ഇനി നമുക്ക് മുകളിൽ പറഞ്ഞ മൂന്ന് തെളിവുകളെ പരിശോധിക്കാം. ആദ്യം vestigial organs നെ നോക്കാം. നമ്മുടെ പ്രധാനപ്പെട്ട vestige ആണ്‌ Appendix. ഇത് മിക്കവാറും എല്ലാവർക്കും അറിയുന്ന കാര്യമാണ്‌. വൻകുടലും ചെറുകുടലും കൂടിച്ചേരുന്നിടത്ത് കനം കുറഞ്ഞ സിലിണ്ടറാകൃതിയിലുള്ള, കലകളെകൊണ്ട് നിർമിതമായ പുറത്തേക്ക് തള്ളിനില്ക്കുന്ന ഭാഗം(cecum). മനുഷ്യനിൽ ഇതിന്റെ വലിപ്പം വ്യത്യസ്തമാണ്‌. ചിലപ്പോൾ 1 ഇഞ്ച് തൊട്ട് 1 അടിവരെയാകാം. ചിലര്‍ ഇത് ഇല്ലാതെയും ജനിച്ചേക്കാം. ഈ അവയവം നമുക്ക് ഒട്ടും ആവശ്യമില്ല. ഉപകാരം ഒന്നുമില്ലാത്ത, എന്നാൽ ഉപദ്രവം മാത്രമുള്ള ഒരു വിനാശകാരിയായ അവയവം. വാസ്തവത്തിൽ ഈ അവയവം നമ്മൾ വയറ്റിൽ ചുമന്നുകൊണ്ട് നടക്കുന്ന ഒരു ബോംബാണ്‌. അതിൽ അണുബാധയുണ്ടായാൽ അപ്പെൻഡിസൈറ്റിസ് ഉണ്ടാകും. അത് മൂർച്ഛിച്ചാൽ അതീവ ഗുരുതരമായിരിക്കും ഫലം; മരണം സംഭവിക്കാം. അത് സർജറി വരും മുമ്പത്തെ കഥ. ഇന്ന് പേടിക്കേണ്ടതില്ല. എങ്കിലും സർജറി വരും മുമ്പുള്ള കാലം ഒന്നോർത്തുനോക്കൂ. എത്ര ഹതഭാഗ്യർ! ഇത്ര അപകടം പിടിച്ച ഘടകം എന്താണ്‌?

 ഇല മുഖ്യ ഭക്ഷണമാകുന്ന ജീവികൾക്ക് ഈ അവയവം ആവശ്യമാണ്‌. കംഗാരു, മുയലുകൾ, ആസ്ത്രേലിയൻ koala എന്നിവയിൽ ഈ അവയവം മനുഷ്യനേക്കാൾ വലുതാണ്‌. അതുപോലെതന്നെയാണ്‌ പ്രൈമേറ്റുകളിലെ ഇല ഭക്ഷകരായ Lorises, lemurs, spider monkey എന്നിവയിലും. ഈ ജീവികളിൽ സീക്കം, ബാക്റ്റീരിയയെ ഉപയോഗിച്ച് സെല്ലുലോസ് വിഘടിപ്പിച്ച്‌ പഞ്ചസാരയുണ്ടാക്കുന്നതിനുള്ള പുളിപ്പിക്കൾ പാത്രമായി വർത്തിക്കുന്നു. (ഇത് പശുവിലും മറ്റും  കാണുന്ന Extra stomachs നെപ്പോലെയാണ്‌.) പ്രൈമേറ്റുകളിൽ വളരെകുറച്ചുമാത്രം ഇലകൾ ഭക്ഷിക്കുന്ന ഒറാങ്ങ് ഊട്ടാൻ, മക്വാക കുരങ്ങ്, എന്നിവയിൽ ഇത് ചെറിയവയാണ്‌. മനുഷ്യൻ ഇല ഭക്ഷകരല്ല. നമുക്ക് സെല്ലുലോസ് വിഘടിപ്പിക്കാനുള്ള കഴിവുമില്ല. അതുകൊണ്ട് അനാവശ്യമായ ഈ അവയവം മനുഷ്യനിൽ ചുരുങ്ങി. എങ്കിലും നമ്മുടെ ഉള്ളിൽ ഈ അവയവം ഒരു അവശിഷ്ടമായി ഇപ്പോഴും തുടരുന്നു.

കരയിലെ നട്ടല്ലികളുടെ ഇല ഭക്ഷണ ചരിത്രം കാർബോണിഫറസ് യുഗത്തിന്റെ അവസാനഘട്ടത്തിൽ തുടങ്ങുന്നു. ഈ ഘട്ടത്തിലും അടുത്ത യുഗമായ പെർമിയന്റെ ആരംഭ ഘട്ടത്തിലുമായി, മൂല ഉരഗ വിഭാഗത്തിൽ നിന്നും synapsids എന്ന വിഭാഗം ജീവികൾ ആവിർഭവിക്കുന്നത്. ഇവ mammal-like reptiles  ആണ്‌. ഇവയിൽ നിന്നാണ്‌ പിൽ കാലത്ത് സസ്തനികൾ ആരംഭിക്കുന്നത്.

പെർമിയൻ യുഗത്തിന്റെ ആരംഭത്തിൽ കണ്ടുവരുന്ന pelycosaurs ആണ്‌ ഈ വിഭാഗത്തിലെ അദ്യ ജീവികൾ. ഫോസില്‍ രേഖകളിൽ മൂന്ന് ഗ്രൂപ്പുകളിലായി ഇവയെ കണ്ടുവരുന്നു. ഈ pelycosaurs വിഭാഗത്തിലെ Edaphosaurus നെ ആദ്യത്തെ സസ്യഭുക്ക്[3] ആയി കണക്കാക്കുന്നു. അവന്റെ പല്ലിന്റെ ഘടന ഈ വസ്തുതയെ വെളിവാക്കുന്നു. (പല്ലിന്റെ ഘടന നോക്കിയാൽ ഒരു ജീവിയുടെ ഭക്ഷണരീതി മനസ്സിലാക്കാം.) എന്നാൽ ഇതേ ഗ്രൂപ്പിൽ പെട്ട Dimetrodon മാംസഭുക്കാണ്. ഇത് കാണിക്കുന്നത് നമ്മുടെ ഈ പൂർവ്വികർ വ്യത്യസ്തമായ ഭക്ഷണരീതിയുമായി പൊരുത്തപ്പെട്ടു എന്നാണ്‌. ഇനി ഈ ഭക്ഷ്യരീതിയുടെ വികാസമാണ്‌ നമ്മൾ ഫോസിലിൽ കാണുന്നത്. മധ്യപെർമിയൻ - 26 കോടി വർഷം തൊട്ട്- എത്തുമ്പോൾ കുറച്ചുകൂടി വികസിതമായ mammal-like reptiles കളെ കാണാം. അവയാണ്‌ TherapsidsTherapsidsകളിലും ഒട്ടനേകം വിഭാഗങ്ങൾ ഉണ്ട്. Dicynodontsകൾ ആണ്‌ അവയിലെ പ്രധാനപ്പെട്ടവ. ഇവ സസ്യഭുക്കുകളാണ്‌. പെർമിയനിൽ ഇവയുടെ വലിപ്പം ഒരു മുയലിന്റെ വലിപ്പം മുതൽ 3 മീറ്റർ വരെ വ്യത്യാസപ്പെട്ടുന്നു. എന്നാൽ ഈ യുഗത്തിന്റെ അവസാനം നടന്ന അതി ദാരുണമായ Mass Extinctionൽ വലിയ വിഭാഗങ്ങളെല്ലാം ചത്തൊടുങ്ങി. ഇതിലെ ചെറിയ സസ്യഭുക്കുകൾ, എന്നിരുന്നാലും, കൂട്ട വിനാശത്തെ അതിജിവിച്ചു. അടുത്ത യുഗമായ ട്രയാസിക്കിൽ (24.5 കോടി വർഷം മുതൽ 20.8 കോടി വർഷം വരെ) Dicynodonts വിഭാഗത്തിലെ മറ്റൊരു സസ്യഭുക്ക് Lystrosaurusനെ കാണുന്നു. ഇതോടൊപ്പം cynodonts  എന്ന എന്ന വിഭാഗം ജീവികളെയും ഫോസിലിൽ കാണുന്നു. ഒരു പട്ടിയുടെ അത്രയും വലിപ്പമുള്ള അവയിൽ മാംസഭുക്കുകളും സസ്യഭുക്കുകളും ഉണ്ട്. അങ്ങനെ, കണ്ണടച്ചുതുറക്കുന്നതുപോലെ പറഞ്ഞുപോയ, ജിയോളജിക് ടൈം സ്കേലിലൂടെയുള്ള സസ്തനി വിഭാഗത്തിലേക്കുള്ള പരിണാമ വികാസത്തിൽ നമ്മൾ ഒരു ശരിയായ സസ്തനിയെ കാണുന്നത് ജൂറാസിക് യുഗത്തിന്റെ ആരംഭത്തിലാണ്‌. (20.8 കോടി മുതൽ 14.5 കോടി വരെ) ഈ കാലത്തെ ഫോസിലിൽ കാണുന്ന  Megazostrodon കാഴ്ചയിൽ ഒരു പെരുച്ചാഴിയെപ്പോലിരിക്കുന്ന, ശരിയായ സസ്തനിയാണ്‌. പിന്നീട് ഡിനോസറുകളുടെ പരിണാമവും അവയുടെ ആധിപത്യവും അതോടൊപ്പം സസ്തന ജീവിതം ഒരരികിലായതും നമുക്കറിയാവുന്നതാണ്‌(കഴിഞ്ഞ പൊസ്റ്റ് നോക്കുക). പിന്നീട് 6.5 കോടി വർഷം തൊട്ടാണ്‌ ശരിയായ അർത്ഥത്തിലുള്ള mammalian radiation സംഭവിക്കുന്നത്. അപ്പോഴും നല്ലൊരു ശതമാനം സസ്തനികളും സസ്യബുക്കുകളായിരുന്നു.

ഓരോ സസ്തനിയുടെയും ഘടനയനുസരിച്ച് സെല്ലുലോസ് വിഘടിപ്പിക്കുന്ന്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. എന്തൊക്കെയായാലും സസ്തനവിഭാഗത്തിലെ ഒരു ഓർഡർ ആയ പ്രൈമേറ്റിൽ പെടുന്ന നമുക്ക്, നമ്മുടെ പൂർവ്വികരിൽ സീക്കത്തിന്റെ ആവശ്യമുണ്ടായിരുന്നു. (പ്രൈമേറ്റുകൾക്ക് ഇത് അവരുടെ പൂര്‍വ്വികരിൽ നിന്ന് കിട്ടി. )

ഇല ഭക്ഷകരായ നമ്മുടെ  പ്രൈമേറ്റ്പൂർവ്വികർ അത് ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കും. എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാം. കഴിഞ്ഞ 70-60 ലക്ഷം വർഷം തൊട്ട് മനുഷ്യപരിണാമം ആരംഭിച്ചപ്പോൾ സ്ഥിതി മാറുന്നു; ഭക്ഷണരീതി മാറുന്നു. അത് ധാന്യങ്ങളിലെക്കും കിഴങ്ങുകളിലേക്കും പഴങ്ങളിക്കും മാംസത്തിലേക്കും തിരിയുന്നു. അങ്ങനെ വരുമ്പോൾ സെല്ലുലോസ് ദഹിച്ചിരുന്ന അവയവത്തിന്‌ ഉപയോഗമില്ലാതാകുന്നു. ഉപയോഗമില്ലാത്ത അവയവം ക്രമേണ ചുരുങ്ങി ചുരുങ്ങിപ്പോകുന്നു. എന്നാൽ ഉപയോഗമില്ലാത്ത ഈ അവയവം നിർമിക്കാനുള്ള പ്രോഗ്രാം നമ്മിൽ ഉള്ളതുകൊണ്ട് നമ്മൾ, പ്രസ്തുത അവശിഷ്ട അവയവം പേറി നടക്കുന്നു. എന്നിരുന്നാലും കരയിൽ സംസ്ഥാപിതമായ നട്ടെല്ലി ജീവികളിൽ നിന്നും കഴിഞ്ഞ 30-28 കോടി വർഷങ്ങൾ തൊട്ടാരംഭിക്കുന്ന Synapsidകളുടെ പരിണാമത്തിൽ നിന്നും - അവരുടെ ഇല ഭക്ഷക ചരിത്രത്തിൽ നിന്നും - സസ്തനികള്‍ ഉല്ഭവിച്ചതും പിന്നീട് മൻഷ്യർ ആവിർഭവിച്ചതുമായ പരിണാമ പരമ്പരകളെ മനസ്സിലാക്കാൻ ഈ അവയവത്തിന്റെ സാന്നിധ്യം നമ്മെ സഹായിക്കുന്നുണ്ട്. എന്നാലും സൃഷ്ടിവാദികൾ ഇതേപ്പറ്റി പറയുന്ന ഒരു വാദമുണ്ട്: “ഇനിയും നമുക്ക് മനസിലാകാത്ത എന്തോ പ്രവർത്തനം അതിനുണ്ടെത്രെ.! അല്ലാതെ സ്രഷ്ടാവ് ഇത്തരം ഒരവയവം നമുക്ക് നല്കില്ല.” അതെ, ശരിയാണേ, മനുഷ്യന്റെ വയറ്റിൽ ഒരു ബോംബും ഫിറ്റ് ചെയ്ത് അവനെ ‘പടച്ച’ സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവത്തിന്‌ ഒരു സല്യൂട്ട്.

ഇനി വേറൊന്ന് നോക്കാം. താങ്കൾക്ക് ചെവി ചലിപ്പിക്കാൻ കഴിയുമോ? കഴിയുമെങ്കിൽ താങ്കൾ പരിണാമത്തിന്‌ തെളിവും കൊണ്ട് നടക്കുന്നയാളാണ്‌. നമ്മുടെ പരിസരത്ത് ഈ കഴിവുള്ളയാളുകളുണ്ട്. ഒന്ന് ശ്രദ്ധിച്ചുനോക്കൂ. നമ്മുടെ ശിരസ്സിൽ ചെവിയെ ബന്ധിപ്പിച്ചുകൊണ്ട് 3 മസിലുകളുണ്ട്. ചെവിയെ ചലിപ്പിക്കാനുള്ള സംവിധാനമാണിത്. നമ്മിൽ പലരിലും ഈ മസിലുകൾ നിഷ്പ്രയോജനമാണ്‌. എന്നാൽ അപൂർവ്വം ചിലരിൽ ഈ പേശികൾ പ്രവർത്തിക്കും; അവരിൽ ചെവി ചലിക്കും. പൂച്ചയും കുതിരയും പശുവും മറ്റും ചെവി ചലിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതേ മസിലുകൾ തന്നെയാണ്‌ മനുഷ്യനിലും ഉള്ളത്. മൃഗങ്ങൾ ഇത് ഇത് ചെയ്യുന്നത് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനാണ്‌.


അവ അതുകൊണ്ട് അവയുടെ ശത്രുക്കളെ തിരിച്ചറിയുന്നു, കുട്ടികളെ കണ്ടെത്തുന്നു. ചെവി ആട്ടിക്കൊണ്ടിരിക്കുന്ന ആന പെട്ടെന്ന് ചെവി വട്ടം പിടിക്കുന്നത് കണ്ടിട്ടില്ലേ? ശബ്ദത്തിന്റെ കേന്ദ്രം കണ്ടെത്താനുള്ള ശ്രമമാണത്. അവർക്ക് ശബ്ദം മുഖ്യമായ സംവേദനോപാധിയാണ്‌. എന്നാൽ മനുഷ്യനിൽ ചെവിയുടെ മസിലുകൾ vestige ആയി കാണപ്പെടുന്നു. ഇതിന്റെ കാരണമറിയണമെങ്കിൽ നമ്മൾ ഡിനോസറുകളുടെ കാലത്തെ സസ്തനികളിലെത്തണം. ആ കാലത്തെ സസ്തനികൾ നിശാചരന്മാരായിരുന്നു. രാത്രി ജീവിതത്തിന്‌ കാഴ്ചയല്ല പ്രധാനം; മറിച്ച് ശബ്ദത്തിനും മണത്തിനുമാണ്‌ പ്രാധാന്യം. അതുകൊണ്ട് ശബ്ദം പിടിച്ചെടുക്കുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങൾ വികസിച്ചേ പറ്റൂ. ചെവി ചലിപ്പിക്കുമ്പോൾ വിവിധ ദിശകളിൽ നിന്നുള്ള ശബ്ദങ്ങളെ സ്വീകരിക്കുവാൻ സാധിക്കും. അതിജീവനത്തിന്‌ ഈ ഗുണങ്ങൾ അനിവാര്യമായതിനാൽ ഇതിനനുകൂലമായി നിർധാരണം നടന്നു. പിന്നീട് 6.5 കോടി വർഷത്തിനു ശേഷം ഡിനോസറുകൾ അപ്രത്യക്ഷമാവുകയും സസ്തനികൾ വ്യാപകമാവുകയും ചെയ്യുന്നു. 4.5 കോടി വർഷങ്ങൾക്കു മുമ്പേ സസ്തനികളിലെ ഒരു ഓർഡറായ പ്രമേറ്റുകൾ രംഗത്തുവരുന്നു. (മനുഷ്യനും വാലില്ലാ കുരങ്ങുകളും സാദാ കുരങ്ങുകളും ലീമറുകളുമെല്ലാം പെടുന്ന വലിയ വിഭാഗം) ഇവർ വൃക്ഷജീവിതം (വൃക്ഷ പരിസ്ഥിതി) നയിക്കുന്നവരായിരുന്നു. ഏറെ പ്രധാനപ്പെട്ടത് ഇവരിൽ ഒരു വിഭാഗം പകൽജീവിതവുമായി പൊരുത്തപ്പെട്ടവരായിരുന്നു എന്നതാണ്‌. പകൽ ജീവിതത്തിന്‌ ശബ്ദമല്ല പ്രധാനം; കാഴ്ചയാണ്‌. വൃക്ഷക്കൊമ്പിലൂടെയുള്ള നടത്തത്തിനും ചാട്ടത്തിനും വികസിതമായ കാഴ്ചശേഷി കൂടിയേ തീരൂ. ഇതിനായി ചില അനുകൂലനങ്ങൾ പ്രൈമേറ്റുകളിൽ നടന്നിട്ടുണ്ട്. പ്രൈമേറ്റുകൾക്ക് full color vision ഉണ്ട്. നമുക്ക് ഇത് സാധ്യമാകുന്ന 3 opsin ജീനുകളുണ്ട്. (ഇതര സസ്തനങ്ങൾക്ക് full color vision ഇല്ല; അവർക്ക് 2 opsin ജീനുകളേ ഉള്ളു). കാഴ്ചയ്ക്ക് പ്രാധാനുമുള്ള പരിതസ്ഥിതിൽ ജീവിക്കുമ്പോൾ ശബ്ദത്തിന്റെ പ്രാധാന്യം കുറയുന്നു; ചെവി ചലിപ്പിച്ച് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തേണ്ട ആവശ്യകത കുറയുന്നു. അങ്ങനെ വരുമ്പോള്‍ ആവശ്യമില്ലാത്ത അവയവം ക്രമേണ ചുരുങ്ങിപ്പോകും. ആ അവസ്ഥയിലാണ്‌ നമ്മിൽ ഈ മസിലുകൾ. അത് ഇപ്പോൾ നമ്മളിൽ ഒരു അവശിഷ്ടമാണ്‌. പൂർവികരുടെ ഓർമ്മക്കായി നാമിപ്പോഴും അത് പേറി നടക്കുന്നു.


ഇനി നമുക്ക് തിമിംഗലത്തെ നോക്കാം. vestigial organs വഹിക്കുന്ന ഒന്നാംതരമൊരു ഉദാഹരണമാണ്‌ ഈ ജീവി. ഇതൊരു സമുദ്രജീവിയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ തിമിംഗലം ഒരു സസ്തനിയാണ്‌. അത് നമ്മെപ്പോലെ ഉഷ്ണരക്തമുള്ളതും കുട്ടികളെ പ്രസവിക്കുന്നതുമാണ്‌. ഇത്തരം ഒരു ജീവി എങ്ങനെ സമുദ്രത്തിൽ ഉണ്ടായി. നേരത്തെ നമ്മൾ സസ്തനികളുടെ പരിണാമ ചരിത്രം ഒന്നോടിത്തുകണ്ടു. ഈ പരിണാമം നടന്നത് പൂർണമായും കരയിലാണെന്നാണ്‌ ഫോസിൽ രേഖകൾ തെളിയിക്കുന്നത്. ഓർഡോവിഷനിലെ മൽസ്യ ഫോസിലുകൾക്കൊപ്പം ഒരു തിമിംഗല ഫോസിൽ കൂടി ഹാജരാക്കിയാൽ പരിണാമ ശാസ്ത്രം പൊളിയുകയായി. ഇതിനാകട്ടെ ഇന്നുവരെ ഒരു സൃഷ്ടിവാദിക്കും കഴിഞ്ഞിട്ടുമില്ല.

എന്നാൽ ഇന്ന് ജീവിക്കുന്ന തിമിംഗലങ്ങൾ സൃഷ്ടിവാദികൾക്ക് ഒരു ബാലി കേറാമലയാണ്‌. കാരണം; അത് അതിന്റെ കരയിലെ പൂർവ്വികരെ സംബന്ധിച്ച തെളിവും വഹിച്ചുകൊണ്ടാണ്‌ ജീവിക്കുന്നത്. തിമിംഗലത്തിന്റെ ശരീരത്തിൽ ഇപ്പോഴും കരയിലെ സസ്തനികൾക്കുള്ള (മനുഷ്യനും)തുപോലത്തെ ഇടുപ്പ് അസ്ഥി ഭാഗങ്ങളൂം തുടസ്ഥിയും vestige ആയി ഉണ്ട്. തിമിംഗലത്തിന്റെ അസ്ഥിക്കൂടത്തോട് ബന്ധമറ്റ നിലയിൽ ഈ അസ്ഥിഭാഗങ്ങൾ മാംസത്തിൽ തൂങ്ങിക്കിടക്കുകയാണ്‌. ഈ അസ്ഥി ഭാഗങ്ങൾ ഈ ജീവിയുടെ അസ്ഥിക്കൂടത്തിന്റെ ഭാഗം തന്നെയായിരുന്നു. പിന്നീട് ഇടുപ്പ് ഭാഗത്തിന്‌ ഉപയോഗമില്ലാതെ വന്നപ്പോൾ അവ ചുരുങ്ങിപ്പോവുകയും പ്രധാന ഭാഗത്തുനിന്ന് വേർപെട്ട് മാംസത്തിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്തു. പിന്നീട് വിശദമായി പറയേണ്ട പരിണാമ കഥ ഇവിടെ ചെറുതായൊന്ന് സൂചിപ്പിച്ചുവെന്നേയുള്ളു. തിമിംഗലം ഉല്ഭവിച്ചത് കരയിലെ നാലു കാലികളിൽ നിന്നാണ്‌. സസ്തനികളിലെ ഒരു ഓർഡറായ Artiodactyla യിൽ നിന്നാണ്‌ തിമിംഗലത്തിന്റെ പരിണാമം. ഇതിലെ ഹിപ്പോ പൊട്ടൊമസ് വിഭാഗത്തിൽ നിന്നാണ്‌ 4 കോടി വർഷം മുമ്പ് ഇയോസിൻ യുഗത്തിൽ ഇവയുടെ പരിണാമം നടക്കുന്നത്. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന pakicetus എന്ന ജീവിയിൽ തുടങ്ങി കഴിഞ്ഞ 2.5 കോടി വർഷം മുമ്പ് തിമിംഗലങ്ങൾ രൂപപ്പെടുന്നതുവരെയുള്ള ഫോസിൽ രേഖകളും ജനിതക തെളിവുകളും ഇന്ന് ലഭ്യമാണ്‌. തിമിംഗലത്തിന്റെ പൂർവ്വികർ ജല ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ-പുതിയൊരു ecological niche, പുതിയ ജീവിത പരിസ്ഥിതി- അവയുടെ മുൻ കാലുകൾ തുഴകളായി പരിണമിച്ചു. ജലമാധ്യമത്തിൽ പിൻ കാലുകൾക്ക് ഉപയോഗമില്ലാത്തതിനാൽ അവ പതിയെ ചുരുങ്ങി വന്നു. എന്നാൽ, തിമിംഗലങ്ങൾ ഇന്നും അവയുടെ കരയിലെ പൂർവികനെ വ്യക്തമാക്കിക്കൊണ്ട് ഇടുപ്പ് അസ്ഥികളും തുടയസ്ഥികളും അവശിഷ്ട ഭാഗങ്ങളായി ശരീരത്തിൽ വഹിക്കുന്നു.



ഇനി Atavisam ത്തെ നോക്കാം. പൂർവ്വികനുണ്ടായിരുന്ന ഒരു ഘടകം, പിൻഗാമിക്ക് ആവശ്യമില്ലെങ്കിലും അവയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു രീതിയാണിത്. ഇതിന്റെ നല്ലൊരുദാഹരണമാണ്‌ മനുഷ്യനിൽ വാൽ പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ ജനിതകഘടനയിൽ വാലുണ്ടാകാനുള്ള പ്രോഗ്രാം ഉണ്ട്. നമ്മുടെ ഭ്രൂണത്തിന്റെ വികാസത്തിൽ ആദ്യത്തെ 7 ആഴ്ചകൾക്കുള്ളിൽ ഈ വാൽ പരമാവധി വലിപ്പം വെയ്ക്കുന്നു. 7 ആഴ്ച കഴിഞ്ഞാൽ സാധാരണയായി ഈ പ്രോഗ്രാം സ്വിച്ച് ഓഫ് ആവുകയും വികാസം തടയുകയും ചെയ്യും. അങ്ങിനെ അതിലെ എല്ലുകളും ടിഷ്യൂകളും ശരീരത്തിലേക്ക് വലിച്ചെടുക്കുകയും ചെയ്യും. ചിലപ്പോൾ ഈ പ്രോഗ്രാം സ്വിച്ച് ഓഫ് ആകില്ല. അങ്ങിനെ സംഭവിച്ചാൽ ആ ശിശു വാലുമായി ജനിക്കും. ചില വാലുകളിൽ എല്ലുകളില്ലാതെ മൃദുവായിരിക്കും. ചിലതിൽ അസ്ഥികൾ ഉണ്ടാകും. നീളം 1 ഇഞ്ച് മുതൽ ഒരടിവരെയകാം. അതിൽ രോമങ്ങളും രക്തക്കുഴലുകളും മസിലുകളും നാഡികളും ഉണ്ടായിരിക്കും. എന്നുതന്നെയല്ല ചില വാലുകൾക്ക് ചലന ശേഷിയും ഉണ്ടായേക്കാം. ഇന്ന് ഇത്തരം ഒരു വാൽ ഉണ്ടായാൽ ഒരു പ്രശ്നവുമില്ല, സർജറി മൂലം എളുപ്പത്തിൽ അത് നീക്കം ചെയ്യാം.

എന്തുകൊണ്ടാണ്‌ നമുക്ക് ഇങ്ങനെയൊരു വാൽ നിർമ്മാണ പദ്ധതി. നട്ടെല്ലികൽ കഴിഞ്ഞ 50 കോടി വർഷത്തിലേറെയായി വാൽ ഉപയോഗിച്ചുവരുന്നു. അത്, മൻസ്യങ്ങളിൽ തുടങ്ങി സസ്തനികളിലൂടെ പ്രൈമേറ്റുകളിലെത്തിയപ്പോഴും പയോഗത്തിലിരുന്നു. എന്നാൽ പ്രൈമേറ്റിൽ നിന്ന് Hominidae- ഹോമിനിഡെ, മനുഷ്യനും വാലില്ലാ കുരങ്ങന്മാരും ചേർന്ന വിഭാഗം- രൂപപ്പെട്ടപ്പോൽ വാൽ അപ്രത്യക്ഷമായി. (ഗിബ്ബൺ, ഒറാങ്ങ് ഊട്ടാൻ, ഗറില്ല, ചിമ്പൻസി ഇവയാണ്‌ വാലില്ലാ കുരങ്ങുകൾ. 2 കോടി വർഷങ്ങൾക്കു മുമ്പാണ്‌ ഹോമിനിഡെയുടെ ആവിർഭാവം. എന്നാൽ മറ്റു പ്രൈമേറ്റുകളെപ്പോലെ ഇവർക്കും വാൽ നിർമ്മിക്കാനുള്ള ജീനുകൾ ഉണ്ട്. എന്നാൽ ഹോമിനിഡെയുടെ പൂർവ്വികനിൽ ഈ ജീൻ supress ചെയ്യപ്പെട്ടിരുന്നു. പൂർവ്വികന്റെ അതേ കോപ്പി ജീനുകൾ പിന്നീടുവന്ന എല്ലാ ഹോമിനിഡെകളും പങ്കുവെയ്ക്കുന്നു. അതുതന്നെ നമുക്കും കിട്ടി. വാലുണ്ടാകാനുള്ള പ്രോഗ്രാം ഉണ്ട്. എന്നാൽ ഭ്രൂണത്തിൽ 7 ആഴ്ച കഴിഞ്ഞാൽ ആ ജീൻ switch off ആകും. അതുകൊണ്ട് നമ്മൾ വാലില്ലാത്തവരായി ജനിക്കുന്നു. എനാൽ അപൂർവ്വമായി ഈ ജീൻ ഓഫ് ആവില്ല, അപ്പോൾ വാലുമായി ജനിക്കും.

(തുടരും)



കുറിപ്പുകൾ:-

Jerry A Coyne ന്റെ Why Evolution is True എന്ന ഗ്രന്ഥത്തിലെ മൂന്നാധ്യായത്തെ ആശ്രയിച്ചാണ്‌ മുഖ്യമായും ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.


1. Sean BCarroll-    Endless forms Most Beautiful, p 21 Weidenfeld & Nicolson 2005
2. Richard Dawkins - River out of Eden, phonix 1995.
3. Richard Dawkins- Story of Life, oxford, 2003, P 101

16 comments:

സുശീല്‍ കുമാര്‍ said...

പരിണാമത്തിന്റെ തെളിവുകള്‍ സ്വന്തം ശരീരത്തില്‍ പേറി നടക്കുന്ന മനുഷ്യന്‍ ആ തെളിവുകള്‍ പോലും കാണാതെ യാതൊരു തെളിവുമില്ലെന്ന് ഉറപ്പായിട്ടും "തെളിവില്ലായ്മ"യില്‍ "വിശ്വസിക്കുന്നു".സത്യം ആരെല്ലാം എത്രകാലം മൂടി വെച്ചാലും പുറം ലോകമറിയാതിരിക്കില്ല.

മുക്കുവന്‍ said...

സൃഷ്ടികളാരും വന്നില്ലേ ഇവിടെ? ന്നാ പിന്നെ ഞാന്‍ പിന്നെ വരാം!

രവിചന്ദ്രന്‍ സി said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട സുശീല്‍,

ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മലയാളികളില്‍ ഒരാളാണ് ശ്രീ. രാജു വാടാനപ്പള്ളി. എളിയ ജീവിത പരിതസ്ഥിതികളില്‍ നിന്നുകൊണ്ട് വിജ്ഞാനസമ്പാദനത്തിനായി അദ്ദേഹം നടത്തുന്ന ഇതിഹാസതുല്യമായ പരിശ്രമങ്ങള്‍ ആവേശകരമാണ്. പകല്‍ മുഴുവന്‍ കല്‍പ്പണി ചെയ്ത് കുടുംബം പോറ്റുന്ന മാതൃകാ ഗൃഹനാഥനായ ഈ മനുഷ്യസ്‌നേഹി രാത്രിയില്‍ ജെറികോയനും ഏര്‍ണസ്റ്റ് മെയറും റിച്ചാഡ് ഡോക്കിന്‍സുമൊക്കെ വരച്ചുകാട്ടുന്ന ലോകത്തേക്ക് സഞ്ചരിക്കുന്നു. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മിച്ചംപിടിച്ച് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പരിണാമസംബന്ധിയായ ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ വാങ്ങുന്നു.

ശ്രീ.രാജു ഒരു കാല്‍പ്പനികമായ ജീവിതസപര്യയാണ് നയിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഈ വനപുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ഇനിയും എത്രയോ പേര്‍ അറിയാനിരിക്കുന്നു! അദ്ദേഹത്തിന്റെ രചനകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സുശീല്‍ നടത്തുന്ന ശ്രമങ്ങളും വളരെ അഭിനന്ദനീയമാണ്.

ഇവിടെയിപ്പോള്‍ തികച്ചും ലളിതസുന്ദരമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മുക്കുവന്‍ പറഞ്ഞപോലെ 'പടപ്പുകള്‍' വന്ന് അഭിപ്രായം പറയട്ടെ.

സുശീല്‍ കുമാര്‍ said...

രവിചന്ദ്രന്‍ സര്‍,

നന്ദി. രാജുവേട്ടന്റെ ശ്രമങ്ങളെ ഏറെ വിസ്മയത്തോടെയും ബഹുമാനത്തോടെയും മാത്രമേ നോക്കിക്കാണാന്‍ കഴിയുന്നുള്ളു. ഒരിക്കല്‍ ഒരു നല്ല മതവിശ്വാസിയായിരുന്ന അദ്ദേഹം, തന്നെ യുക്തിവാദികളാക്കാന്‍ വന്ന യുക്തിവാദി പ്രവര്‍ത്തകരോട് മറുപടിയില്ലാതെ വന്നല്ലോള്‍ 'നിന്നോടൊക്കെ ദൈവം ചോദിക്കു'മെന്ന് പറഞ്ഞ് രക്ഷപ്പെട്ടവനായിരുന്നു. എന്നാല്‍ ഒട്ടേറെ ആകാംക്ഷയോടെയും മുന്‍വിധികളില്ലാതെയും പരിണാമശാസ്ത്രത്തെ സമീപിച്ച അദ്ദേഹം നാസ്തികതയുടെ ഏറ്റവും വലിയ പ്രചാരകനായി മാറുന്ന കാഴ്ചയാണ്‌ പിന്നീട് കാണുന്നത്. ആദ്യമായി പരിണാമസംന്ധിയായ ഒരു പുസ്തകം വായിച്ചപ്പോള്‍ മണിക്കൂറുകളോളം താന്‍ ഞെട്ടിയിരുന്നുപോയി എന്ന് അദ്ദേഹം പറയുമ്പോള്‍ അതിശയോക്തിയില്ല.

മനുഷ്യനുവേണ്ടി ദൈവം സൃഷ്ടിച്ചുവെന്ന് ഒരു സാധാരണ മതവിശ്വാസി വിശ്വസിക്കുന്ന ഈ പ്രപഞ്ചം രൂപപ്പെട്ടിട്ട് 24 മണിക്കൂറായെന്ന് സങ്കല്പ്പിച്ചാല്‍ അവിടേക്ക് മനുഷ്യന്‍ വന്നിട്ട് സെക്കന്റുകള്‍ പോലുമായിട്ടില്ലെന്ന സത്യം വായിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടലാണ്‌ അദ്ദെഹത്തെ പരിണാമത്തിന്റെ ആഴങ്ങളിലെക്ക് ഊളിയിടാനും അതിലെ അമൂല്യ രത്നങ്ങള്‍ പെറുക്കിയെടുക്കാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.

രാജുവേട്ടന്റെ ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്‌. പുതിയ പുതിയ രചനകള്‍ക്കായി അദ്ദേഹം എന്നും ഉറക്കമിളച്ച് അദ്ധ്വാനിക്കുന്നു. ബ്ലോഗില്‍ നേരിട്ട് വന്ന് സംവദിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന കാര്യത്തില്‍ അദ്ദെഹത്തിന്‌ വിഷമമുണ്ട്.

ChethuVasu said...

മാറ്റമാണ് അഖിലസാരമൂഴിയില്‍ ..!

ശ്രി രാജു വാടനപ്പള്ളിയുടെ ഗംഭീരമായ പോസ്റ്റ്‌ . ഒട്ടേറെ വിജ്ഞാനപ്രദം . അഭിനന്ദനങ്ങള്‍ ..
കൂടുതല്‍ സരളമായും , ഘണ്ടികകള്‍ തിരിച്ചും ആശയങ്ങള്‍ കൂടുതല്‍ പ്രകഷമാനമാക്കാന്‍ അപേക്ഷ !

യഥാര്‍ത്ഥത്തില്‍ മാറ്റം (പരിണാമം ) സംഭവിക്കുന്നില്ല എങ്കില്‍ ആണ് അത്ഭുതപ്പെടെണ്ടത് .. !
ജനിതക ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ ഇപ്പോഴുള്ള വിവിധ വളര്‍ച്ചകള്‍ കൂടുതല്‍ വര്‍ദ്ധോപ്പിക്കാനും , അവയുടെ പ്രവര്തനഗളുടെ സ്കോപ് വര്‍ദ്ധിപ്പികാനും പറ്റും ..അങ്ങനെ വരുമ്പോള്‍ പുതിയ സ്പ്പെഷിസുകള്‍ മനുഷ്യനാല്‍ ശ്രിഷ്ടിക്കപ്പെടുക എന്നത് സംഭവിക്കുക തന്നെ ചെയ്യും ..

ഉദാഹരണത്തിന് ആനക്ക് ബുദ്ധി വാര്‍ദ്ധിപ്പിച്ചു കൊടുത്താല്‍ പിന്നെ ( അതിനു വേണ്ട മാഷ്തിസ്ക വളര്‍ച്ച -അതിനു കാരണമാകുന്ന ജീനുകളുടെ എക്സ്പ്രഷന്‍- ഏര്‍പ്പാടാക്കിയാല്‍ ) പാപ്പാനെ ആവശ്യമില്ലല്ലോ ..ഒറ്റയ്ക്ക് തന്നെ തടി പിടിക്കാനും എഴുന്നള്ളതിനും അവനെ പറഞ്ഞയക്കാം അപ്പോള്‍ പാപ്പാന്റെ ശമ്പളം ലാഭം !! ഹ ഹ !!

Sajnabur said...

പ്രിയപ്പെട്ട സുശീല്‍,

കുറച്ചു നാള്‍ മുമ്പ് രവിചന്ദ്രന്‍ സാറിന്‍റെ നിര്‍ദേശ പ്രകാരം ഞാന്‍ മി.രാജുവുമായി പരിചയപ്പെടുകയും കുറെയേറെ നേരം സംസാരിക്കുകയും ചെയ്തു. പരിണാമത്തിന്റെ തെളിവുകളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റുന്ന പുസ്തകങ്ങളെ കുറിച്ച് ഒരു നല്ല ഗൈഡന്‍സ് തന്നെ ലഭിച്ചു. Thank you so much Mr.Raju and Mr.Susheel.

രജീഷ് പാലവിള said...

" ഡാര്‍വിന്റെ ശബ്ദം "

തിരയും മതങ്ങളുമെതിര്‍ത്തു;ബീഗിള്‍
കടലിനെച്ചുറ്റിക്കുതിച്ച്ചു !

അറിവിന്റെ രത്നങ്ങള്‍ തേടി,ഡാര്‍വിന്റെ
മിഴികളില്‍ പൂങ്കുളിര്‍മൂടി!!

പരകോടിജീവിതരേഖ, മണ്ണില്‍ -
പരതുമാപ്പാദങ്ങള്‍ പുല്‍കി ..

ഇരുളിന്‍ തിരശീല മാറ്റി ,പ്രകൃതി
പരിണാമചക്രങ്ങള്‍ കാട്ടി!!

മേഘങ്ങള്‍ക്കപ്പുറത്തെങ്ങോ ദൈവ-
മോടിയോളിച്ച്ചെന്നു കേള്‍ക്കെ,

വീഞ്ഞ്തുള്ളിയുംമോന്തിയിരുന്ന നൂറു-
പള്ളികള്‍ തുള്ളിയുറഞ്ഞു!!

ആയുധം കൈകളിലേന്തി ,ജപ-
മാലകളാലതു മൂടി ..

പണ്ടു ഗലീലിയോനിന്ന പ്രതി-
ക്കൂടുമായി ഡാര്‍വിനെത്തേടി ..

മതവും പുരോഹിതന്മാരും തെരുവി-
ലവരുടെ ദൈവവും വന്നു !!

ചക്രവാളങ്ങള്‍ക്കുമീതെ സ്വര്‍ഗ്ഗ-
സിംഹാസനത്തിലിരിക്കാന്‍

ശാസ്ത്രവുമായടരാടി ഭൂമി-
പോര്‍ക്കളമാക്കിയാ ദൈവം !!

പതറാത്ത വീര്യവുമായി ശാസ്ത്ര-
പരിചയും കൈകളിലേന്തി ..

പരിചൊടു ഡാര്‍വിന്‍ നടക്കേ,
പതറി!മതങ്ങള്‍തന്‍ ദൈവം !!

(രജീഷ്‌ പാലവിള)

ശ്രീ രാജുവാടാനപ്പള്ളിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍

ദിവാരേട്ടN said...

വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. രാജുവിന് ആശംസകള്‍ .

വാസുവിനോട്,
ആനക്ക് ബുദ്ധി വര്ധിപ്പിച്ചുകൊടുത്താല്‍ ആ ആനയെക്കൊണ്ടു തന്നെ, ഇയാളെ ഞാന്‍ കുത്തിക്കൊല്ലിക്കും. [ദിവാരേട്ടനെപ്പോലെ ഉള്ളവരെ വഴിയാധാരമാക്കാന്‍ ..... അല്ലാണ്ടെന്താ...]

Unknown said...

വായിക്കുന്നു.മി.രാജു.അതിശയം തന്നെ.നമിക്കുന്നു.

Unknown said...

)):

kaalidaasan said...

Good one

നിലാവ്‌ said...

Hats off Susheel, nice work..Thank you so much

മുഹമ്മദ് ഖാന്‍(യുക്തി) said...

പടപ്പുകള്‍ വരില്ല.അവയ്ക്കും പരിണാമം സംഭവിച്ചു തുടങ്ങിയിരിക്കുന്നു.

ചാർവാകം said...

പ്രകൃതിനിർധാരണം മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള ഒരു കാര്യമാണ്‌. ഇത് കുറേയൊക്കെ ഭാഷാപരമായ തടസ്സങ്ങളുമാവാം. എങ്കിലും ഇവ്വിഷയകമായി പരിണാമവാദികൾ നല്കിയ ഉത്തരങ്ങൾ വേണ്ടത്ര ഫലപ്രഥമായിരുന്നില്ല എന്നു വേണം പറയാൻ. ഒരു ജീവിയുടെ അനുകൂലനാവസ്ഥ തെരഞ്ഞെടുക്കുന്നതിൽ അതിനെ സഹായിക്കുന്ന ഘടകം എന്താണ്‌ എന്ന ചോദ്യത്തിന്‌ നല്കിയ പല ഉത്തരങ്ങളും ഞാൻ വായിച്ചു. പക്ഷെ കാര്യങ്ങളെ മനസ്സിലാക്കിക്കുന്നതിൽ ഈ ഉത്തരങ്ങൾ അപര്യാപ്തമായിരുന്നു എന്നു വേണം പറയാൻ

Unknown said...

// ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ'ത്തെയും നിരാകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ഒരു ജീവി 'സൃഷ്ടി'യാണെങ്കിൽ ആ ശരീരം ഏകശിലാഖണ്ഡമായിരിക്കണം. അതിൽ ഏപ്പുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടായിരിക്കാൻ പാടില്ല. അത് അച്ചിലിട്ട് വാർത്തതുപോലെ ആയിരിക്കണം. എന്നാൽ അങ്ങനെയല്ല ജീവശരീരങ്ങൾ. അത് modular design ആണ്‌.//
ഒരു അച്ചിലിട്ട് വാർത്തെടുക്കുന്ന രീതിയല്ല സൃഷ്ടിപ്പ്. ശാരീരിക വളർച്ചക്ക് ഉതകുന്ന രൂപത്തിൽ കോശങ്ങളും ജീനുകളുമൊക്കെ ക്രമീകരിച്ചുകൊണ്ടാണ് എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിപ്പ്. ഏതൊരു ജീവി വർഗത്തെയും ആദിയിൽ സൃഷ്ടിക്കുകയും പിന്നീട് അതിൽനിന്ന് വിന്യസിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ചിന്താ ശേഷി ഭൗതിക സാഹചര്യങ്ങളെ മാത്രം മുൻനിർത്തി അച്ചിൽ പരിമിതമാകുന്നതിനാലാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്.